ADVERTISEMENT

ഏഴഴകാണ്‌ ആ പൂങ്കുയിലിന്‌. ചിലപ്പോൾ തോന്നും ആ കുയിലിന് പകരം വയ്ക്കാൻ മറ്റൊരു കുയിലില്ല മലയാളത്തിൽ എന്ന്, സിനിമാ ചരിത്രത്തിൽ കുയിൽപ്പാട്ടുകൾ ആയിരക്കണക്കിനുണ്ടെങ്കിലും.

"പൊന്നും പൂവും" (1982) എന്ന ചിത്രത്തിനു വേണ്ടി  ഭാസ്കരൻ മാഷിന്റെ പൂങ്കുയിലിന് ഈണച്ചിറകുകൾ നൽകിയത് കെ.രാഘവൻ. ഭാവദീപ്തമായ ആലാപനത്താൽ അതിന് വർണത്തൂവലുകളേകിയത് ജയചന്ദ്രനും. ഭാവഗായകന്റെ "പൂങ്കുയിലേ"യിൽ വന്നു നിറയുന്ന ഫോക്ക് ലാവണ്യം നുകരാൻ  വേണ്ടി മാത്രം "നീലമലപ്പൂങ്കുയിലേ" എന്ന പാട്ട് ആവർത്തിച്ചു കേൾക്കുന്ന ഒരു സുഹൃത്തുണ്ടെനിക്ക്. "എത്രയോ പേർ ആ പാട്ട് അനുകരിച്ചു പാടിക്കേട്ടിട്ടുണ്ട്. പക്ഷേ പല്ലവിയിലെ പൂങ്കുയിലേയും പോരുന്നോയും ഇനിയും ആർക്കും പിടികൊടുത്തിട്ടില്ല. ഇനി കൊടുക്കുമെന്നും തോന്നുന്നില്ല."-വിദേശത്ത് സൗണ്ട് എൻജിനീയറായി ജോലി ചെയ്യുന്ന കൂട്ടുകാരൻ പറയും.

ജയചന്ദ്രന്റെ മാത്രമല്ല എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ കൂടി ശബ്ദത്തിൽ റെക്കോർഡ് ചെയ്യപ്പെട്ട പാട്ടാണ് നീലമലപ്പൂങ്കുയിലേ എന്നറിയാം. പക്ഷേ മൂന്നാമതൊരാളുടെ കയ്യൊപ്പ് കൂടി യാദൃച്ഛികമായെങ്കിലും ആ പാട്ടിൽ പതിഞ്ഞിട്ടുണ്ട് എന്നറിഞ്ഞത് അടുത്തിടെയാണ്. ആ മൂന്നാമൻ മറ്റാരുമല്ല; നമ്മുടെ കൃഷ്ണചന്ദ്രൻ തന്നെ. "നീലമലപ്പൂങ്കുയിലേ"ക്ക് ട്രാക്ക് പാടിയത് കൃഷ്ണചന്ദ്രനാണ്. "രാഘവൻ മാഷിന്റെ സവിശേഷ സംഗീത സ്പർശമുള്ള നല്ലൊരു പാട്ട് എന്ന് അന്നേ തോന്നിയിരുന്നു. എന്നാൽ ജയേട്ടൻ അത് പാടിക്കേട്ടപ്പോൾ ആ ഗാനം മറ്റേതോ തലത്തിലെത്തി. ജയേട്ടനു വേണ്ടി സൃഷ്ടിക്കപ്പെട്ട പാട്ടാണ് അതെന്നു തോന്നാറുണ്ട്."-കൃഷ്ണചന്ദ്രൻ.

ജയചന്ദ്രനു വേണ്ടി പിറന്ന പാട്ട് എസ്പിബിയുടെ ശബ്ദത്തിലും റെക്കോർഡ് ചെയ്യപ്പെട്ടു എന്നത് വിധിയുടെ രസികൻ ട്വിസ്റ്റ്, ആ രണ്ടാം വേർഷൻ കേൾക്കാൻ നമുക്കു ഭാഗ്യമുണ്ടായില്ലെങ്കിലും. ഒടുവിൽ പാട്ട് പുറത്തുവന്നത് ജയചന്ദ്രന്റെ ശബ്ദത്തിൽ തന്നെ. ജയചന്ദ്രനെ മനസ്സിൽ കണ്ട് രാഘവൻ മാഷ് ചിട്ടപ്പെടുത്തിയ പാട്ടായിരുന്നു നീലമലപ്പൂങ്കുയിലേ. അതേ ചിത്രത്തിൽ യേശുദാസിനു വേണ്ടി മറ്റൊരു നല്ല ഗാനവും ഒരുക്കി അദ്ദേഹം: "കല്ലുവെട്ടാംകുഴിക്കക്കരെ നിന്നുടെ വെള്ളി വളകിലുക്കം." 

"ചെന്നൈയിലെ രംഗരാജപുരം കോളനിയിലെ വാടകവീട്ടിലാണ് അന്ന് അച്ഛൻ താമസം." -- രാഘവൻ മാഷിന്റെ മകനും ഗായകനുമായ ആർ.കനകാംബരൻ എന്ന ആർകെ ഓർക്കുന്നു. "വീട്ടിൽ ടേപ്പ് റെക്കോർഡറുമായി വന്ന് ദിവസങ്ങളോളം ജയേട്ടൻ പാട്ടു പഠിച്ച കഥ അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട്. കേൾക്കുമ്പോൾ ലളിതമെന്നു തോന്നുമെങ്കിലും പാടി ഫലിപ്പിക്കാൻ എളുപ്പമുള്ള പാട്ടല്ല. അച്ഛന്റെ സ്വതഃസിദ്ധമായചില സ്പർശങ്ങളൊക്കെ ആ പാട്ടിലുണ്ട്. ഗായകരുടെ ആലാപനശൈലി കൃത്യമായി ഉൾക്കൊണ്ട്, അവരുടെ  കഴിവുകളും പരിമിതികളുമൊക്കെ മനസ്സിലാക്കിയാണ് അച്ഛൻ ഈണങ്ങൾ ഉണ്ടാക്കുക. ഈ പാട്ട് ജയേട്ടന് വേണ്ടി സൃഷ്ടിച്ചതാണ് അച്ഛൻ എന്ന് വ്യക്തം."

എന്നാൽ പാട്ട് റെക്കോർഡ് ചെയ്തു കേട്ടപ്പോൾ നിർമാതാവിനു തൃപ്തി പോരാ. എസ്പിബി പാടിയാലേ ശരിയാകൂ എന്ന് അദ്ദേഹത്തിന് നിർബന്ധം. ഇളയരാജയുടെ ഹിറ്റ് പാട്ടുകൾ പാടി തമിഴിൽ എസ്പിബി പറന്നുനടക്കുന്ന കാലമാണ്. "അച്ഛന് ആ നിർദേശം അംഗീകരിക്കാൻ പ്രയാസമുണ്ടായിരുന്നു. സമ്മർദം കലശലായപ്പോൾ വഴങ്ങി എന്നുമാത്രം; റെക്കോർഡ് ചെയ്ത ശേഷം കൂടുതൽ നന്നായി തോന്നുന്നത് നമുക്ക് ഉപയോഗിക്കാം എന്ന ഉപാധിയോടെ." -ആർകെ.

അങ്ങനെ എസ്പിബിയുടെ ശബ്ദത്തിലും നീലമലപ്പൂങ്കുയിലേ റെക്കോർഡ് ചെയ്യപ്പെടുന്നു. കഴിയുന്നത്ര നന്നായിത്തന്നെ എസ്പിബി പാടി. പക്ഷേ പാട്ടിന്റെ വരികളിലേയും ഈണത്തിലേയും ശുദ്ധ മലയാളിത്തം കലർന്ന ഗ്രാമ്യഭംഗിയോട് അദ്ദേഹത്തിനു നീതി പുലർത്താൻ കഴിഞ്ഞോ എന്ന് സംശയം. രണ്ടു വേർഷനും കേട്ടുനോക്കിയപ്പോൾ നിർമാതാവുൾപ്പെടെ എല്ലാവർക്കും ഒരേ അഭിപ്രായം: ജയചന്ദ്രൻ പാടിയ പാട്ട് മതി സിനിമയിൽ. 

ബോക്സോഫീസിൽ കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാതെ പോയ എ.വിൻസെന്റിന്റെ "പൊന്നും പൂവും" എന്ന സിനിമയിൽ നിന്ന് ഇന്ന് നമ്മുടെ ഓർമയിൽ അവശേഷിക്കുന്നത് ഈ ഒരൊറ്റ പാട്ടാവണം. പാടി അഭിനയിച്ച പാട്ടുകളിൽ ഏറ്റവും പ്രിയപ്പെട്ടവയിലൊന്നായി നീലമലപ്പൂങ്കുയിലിനെ എടുത്തുപറയാറുണ്ടായിരുന്നു നെടുമുടി വേണു. "സാധാരണ ഒരു പാട്ടിന്റെ ആത്മാവിലേക്ക് ഇറങ്ങിച്ചെന്നാണ് അത് നമ്മൾ സിനിമയിൽ അവതരിപ്പിക്കുക. എന്നാൽ ഇവിടെ സംഭവിച്ചത് നേരെ മറിച്ചാണ്. ആ പാട്ട് ആദ്യ കേൾവിയിലേ എന്റെ ആത്മാവിൽ കുടിയേറിക്കളഞ്ഞു. പിന്നെയെല്ലാം എളുപ്പമായി. പാട്ട് നമ്മളെ അതിന്റെ വഴിക്ക് കൊണ്ടുപോയി എന്നുവേണം പറയാൻ." 

ഒരു ചെറിയ ഇടവേളയ്ക്കു ശേഷം പി.ഭാസ്കരൻ–കെ.രാഘവൻ കൂട്ടുകെട്ടിന്റെ ഗാനങ്ങളുമായി പുറത്തിറങ്ങിയ പടമായിരുന്നു "പൊന്നും പൂവും"  ഈ സഖ്യത്തിനു വേണ്ടി ജയചന്ദ്രൻ പാടിയ ഗാനങ്ങളെല്ലാം തന്നെ  ഹിറ്റായിരുന്നു എന്നോർക്കുക: "കള്ളിച്ചെല്ലമ്മ"യിലെ "കരിമുകിൽ കാട്ടിലെ, അസുരവിത്തിലെ ഞാനിതാ തിരിച്ചെത്തി, കുരുക്ഷേത്രത്തിലെ പൂർണേന്ദു മുഖിയോടമ്പലത്തിൽ വെച്ച്, ഉമ്മാച്ചുവിലെ ഏകാന്തപഥികൻ ഞാൻ.... അക്കൂട്ടത്തിൽ "നീലമലപ്പൂങ്കുയിലേ" അതിന്റെ മൗലികമായ ഫോക് സ്പർശത്താൽ വേറിട്ടു നിൽക്കുന്നു.

എന്നേ നമുക്ക്  കൈമോശം വന്ന കേരളീയതയുടെ ഗ്രാമ്യബിംബങ്ങൾ മുഴുവൻ പീലിവിടർത്തിനിൽക്കുന്നു ഭാസ്കരൻ മാഷിന്റെ ലളിതസുന്ദരമായ  വരികളിൽ:

"മാരിമുകിൽ തേൻമാവിന്റെ

മലരണിയും കൊമ്പത്ത്

ആടാനും പാടാനും

പൊന്നൂഞ്ഞാൽ കെട്ടീ ഞാൻ

മഴവില്ലിൻ ഊഞ്ഞാല

മാഞ്ചോട്ടിലൊരൂഞ്ഞാല

നിനക്കിരിക്കാനിണക്കി വന്നൂ

നീലക്കുയിലേ....വന്നീടുക നീ.."

ഇനിയെന്നെങ്കിലും കണ്ടുമുട്ടുമോ പാട്ടുകളിൽ നാം ആ നീലക്കുയിലിനെ? 

English Summary:

Background story of Neelamalapoonkuyile song

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com