ADVERTISEMENT

സമൂഹമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപങ്ങൾ തുടരുന്ന സാഹചര്യത്തിൽ പ്രതികരണവുമായി ഗായിക അമൃത സുരേഷ്. നീണ്ട 14 വർഷത്തെ തന്റെ നിശബ്ദതയെ ചൂഷണം ചെയ്തു കൊണ്ട് തനിക്കെതിരെ ഉണ്ടായ രൂക്ഷവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളോടു മൗനം പാലിച്ചതിനാൽ തനിക്കും കുടുംബത്തിനും ഉണ്ടായ നഷ്ടം ചെറുതല്ലെന്ന് ഗായിക സമൂഹമാധ്യമങ്ങളിൽ കുറിച്ചു. കോടതിയെയും നിയമത്തെയും ബഹുമാനിച്ചാണ് മിണ്ടാതിരുന്നതെന്നും അല്ലാതെ തന്റെ മടിയിൽ കനമുള്ളതു കൊണ്ടല്ലെന്നും അമൃത രൂക്ഷമായി പ്രതികരിച്ചു. മകൾക്കെതിരെയും സൈബർ ആക്രമണമുണ്ടാകുന്നതിന്റെ വേദനയും ഗായിക പങ്കുവച്ചു. 

‘ഞങ്ങൾക്ക് വേണ്ടി ചോദിക്കാനും പറയാനും ആരുമില്ലെന്ന ധൈര്യം ശക്തരെ കൂടുതൽ ശക്തരാക്കുകയായിരുന്നു ചെയ്തത്. പക്ഷേ പതിയെ മലയാളികൾ ഞങ്ങളുടെ സത്യങ്ങൾ തിരിച്ചറിഞ്ഞു എന്ന് കണ്ടു തുടങ്ങിയപ്പോഴുള്ള അടുത്ത നീക്കം ദയവു ചെയ്തു ഇവിടെ തന്നെ അവസാനിപ്പിക്കുക. പതിനാലു വർഷത്തെ എന്റെ നിശബ്ദതയെ ചൂഷണം ചെയ്തു കൊണ്ട് എനിക്കെതിരെ ഉണ്ടായ രൂക്ഷവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളോടു ഞാൻ മൗനം പാലിച്ചതിനാൽ എനിക്കും എന്റെ കുടുംബത്തിനും ഉണ്ടായ നഷ്ടം ചെറുതല്ല. കോടതിയെയും നിയമത്തെയും ബഹുമാനിച്ചു കൊണ്ട് ഞാൻ മിണ്ടാതിരുന്നത് എന്റെ മടിയിൽ കനമുള്ളതു കൊണ്ടുമല്ല. എന്റെ മകളുടെ വിഷയം പിന്നെയും പിന്നെയും അവളുടെ അച്ഛൻ എടുത്ത് ഒരു വാർത്ത ആക്കുന്നത് പോലെ ഞാനും തുടങ്ങാതിരിക്കാനാണ്.

പക്ഷേ, ഇന്ന് അവൾ ഒരു വലിയ കുട്ടി ആണ്. എന്നെക്കാളും മാനസിക ശക്തിയും ബുദ്ധിയും ധാർമിക ബോധവുമുള്ള ഒരു കരുത്തുറ്റ പെൺകുട്ടി! അവളെനിക്ക് തന്ന ശക്തിയിലാണ് എന്റെ എല്ലാ അനുഭവങ്ങളെയും ഉൾഭയങ്ങളെയും എന്നെ ഒരുപാട് തളർത്തിയ ട്രോമകളെയും ഉണർത്തിയെന്നിരുന്നാലും പ്രതികരിക്കാനുള്ള ശേഷിയേലേക്കെത്തിച്ചത്. ഇതിനു മുൻപ് വക്കീലുമാരായി എടുത്ത ഒരു വിഡിയോയിൽ ഞാൻ വ്യക്തമായി നിയമപരമായ കാര്യങ്ങളും അതിൽ എന്തിനൊക്കെ ആണ് ആരാണ് വീഴ്ചകൾ വരുത്തിയതെന്നും അവരവരുടെ കുറവിനെ മറക്കാനുള്ള എന്റെ നേരെ ഉള്ള അക്രമങ്ങളെയും ഒക്കെ തന്നെ ഞാൻ ചൂണ്ടിക്കാണിച്ചിരുന്നു.

പണം തട്ടിയെടുത്തു, മോശമായ ഒരു സ്ത്രീ, എന്നല്ല, ഒരു സ്ത്രീയെ സമൂഹത്തിൽ എങ്ങനെ ഒക്കെ നശിപ്പിച്ചു ചിത്രീകരിക്കാമോ അതെല്ലാം സഹിച്ചത് എന്റെ മകളുടെ പ്രൈവസിയെ മാനിച്ചു കൊണ്ട് മാത്രം ആയിരുന്നു. പക്ഷേ ഇന്നിതവളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. അതിനവൾ തിരഞ്ഞെടുത്ത ധീരമായ സ്റ്റെപ്പിനെ പോലും ഒരുപാടു വെറുപ്പോടെയുമാണ് ഞങ്ങൾ നേരിടേണ്ടി വന്നത്.

ഞാൻ ഈ വിഷയത്തിൽ ഒരൊറ്റ പ്രാവശ്യം മാത്രമേ പ്രതികരിച്ചുള്ളു. ഞാൻ അനുഭവിച്ചതിന്റെ ഒരു തരി മാത്രം ആണ് നിങ്ങളിലേക്ക് എനിക്ക് എത്തിക്കുവാൻ സാധിച്ചത്, അതും ഞാൻ ചെയ്യില്ലായിരുന്നു, ഒരു പക്ഷേ, വർഷങ്ങളോളം എന്നെ ഉപദ്രവിച്ചില്ലായിരുന്നു എങ്കിൽ...

പക്ഷേ എനിക്കും ജീവിക്കണം എന്നുള്ള കൊതി കൊണ്ടും എന്റെ മകളുടെ മാനസിക അവസ്ഥയെ ഓൺലൈനിലൂടെയും അല്ലാതെയും ഒക്കെ നടത്തിയിട്ടുള്ള ഗുണ്ടായിസത്തിനും ഉള്ള ഒരു കളിക്കളം ആക്കരുതെന്ന ഒരു ദൃഢനിശ്ചയത്തിനും അന്ത്യമായാണ് ഞാൻ അത് പോലും ചെയ്തു പോയത്!

എന്നിട്ടും ഇപ്പോൾ സത്യങ്ങൾക്കു മേലെ സത്യങ്ങൾ പുറത്തു വരാൻ തുടങ്ങിയപ്പോൾ, അതും ദൃക്‌സാക്ഷികളും തെളിവുകൾ നേരിട്ട് കണ്ടവരുമൊക്കെ വലുപ്പചെറുപ്പമില്ലാതെ സത്യത്തിനു വേണ്ടിയും, എന്റെ കുടുംബത്തിനു വേണ്ടിയും സംസാരിക്കാൻ തുടങ്ങിയപ്പോൾ ആദ്യമായി തുടങ്ങിയപ്പോൾ - സ്വന്തം മുഖമൂടിയെ സംരക്ഷിക്കാൻ, പുതിയ കള്ളത്തരങ്ങളിലേക്കു വ്യതിചലിച്ചു വിടാനുള്ള ശ്രമം ദയവു ചെയ്ത് അവസാനിപ്പിക്കുക. അതിനു ചുക്കാൻ പിടിച്ചു കൊണ്ട് ഓരോ പാവം വ്ലോഗർമാരും സത്യങ്ങൾ അറിയാതെ മാനിപ്പുലേറ്റഡ് ആകുമ്പോൾ - മഞ്ഞപത്രങ്ങൾ ഞങ്ങളെ വീണ്ടും വേട്ടയാടാൻ തുടങ്ങുമ്പോൾ, സത്യങ്ങളെ മറപ്പിക്കാനുള്ള ശ്രമങ്ങൾ വീണ്ടും വിജയിക്കുകയാണ്.

എനിക്കാരെയും വേട്ടയാടാൻ ആഗ്രഹമില്ല, ഞാൻ അത് മുൻപും പിൻപും ചെയ്തിട്ടുമില്ല. ഞാൻ കഴിഞ്ഞ വട്ടം പറഞ്ഞത് പോലെ ഇതിനെ ശക്തമായ നിയനടപടികളിലൂടെ നേരിടാൻ ആണ് എന്റെ തീരുമാനം. അതിനിടയിൽ കൂടുതൽ കണ്ണിൽ പൊടി ഇടലും എന്റെ PR വർക്കുമെന്നു പറഞ്ഞുള്ള പ്രസ്താവനകൾ ദയവു ചെയ്തു പറഞ്ഞുപരത്താതിരിക്കുക. ഞാൻ വ്യക്തമായി പറയുന്നു, ഞാൻ ഒരു PR വർക്കും ചെയ്തിട്ടില്ല, ഇനി ചെയ്യുകയുമില്ല, അതിനു വേണ്ടി ചിലവാക്കാനുള്ള കോടികളും ലക്ഷങ്ങളും എന്റെ കയ്യിൽ ഇല്ല.

ഞാൻ ഇപ്പോൾ മിണ്ടാതെ ആയി, ഞാൻ എന്തോ കളി അവസാനിപ്പിച്ചു എന്ന് പറയുമ്പോൾ, ഇത്രയും കാലം താൻ ഏകപക്ഷമായ ഒരു ഗുസ്തിയിൽ ഏർപ്പെട്ടിരുന്നു എന്ന് സ്വമേധയാൽ അംഗീരിക്കുകയും ആണ് ചെയ്തത്. എന്നാൽ ഞാൻ ആകെ പ്രതികരിച്ചത് ഒരിക്കൽ മാത്രം. അതിനെയും PR എന്നോക്കെ പറഞ്ഞു ദയവുചെയ്ത് ആളുകളെ തെറ്റുധരിപ്പിക്കാൻ നോക്കേണ്ട. വിലയ്ക്കു വാങ്ങാൻ എന്നും എല്ലാവരെയും പറ്റില്ല. നിങ്ങളുടെ മനസ്സിൽ സത്യമെന്നു ബോധ്യപ്പെട്ട ഒരു കാര്യത്തെ അടിസ്ഥാനരഹിതമായ രീതികളിൽ തിരിഞ്ഞു ചിന്തിക്കാനുള്ള ഒരു ഇടം കൊടുക്കാതിരിക്കുക.

എന്റെയും എന്റെ മകളുടെയും എന്റെ കുടുംബത്തിന്റെയും നിവർത്തികേടിനെ ചൂഷണം ചെയ്തു, മർമത്തിൽ കുത്തുന്ന പ്രസ്താവനകളെ കണ്ണും പൂട്ടി വിശ്വസിച്ചു സത്യത്തിലേക്കുള്ള പാതയെ വഴി തെറ്റിച്ചു വിടാതിരിക്കുക.... എന്റെ പ്രിയപ്പെട്ട നാട്ടുകാരോടുള്ള അഭ്യർഥന ആണ്’, അമൃത സുരേഷ് കുറിച്ചു‌.

English Summary:

Amritha Suresh reacts towards cyber attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com