ADVERTISEMENT

കേന്ദ്രം ഭരിക്കുന്ന ബിജെപിയടക്കമുള്ള കക്ഷികളോ മുന്നണിയോ അധികാരത്തിലില്ലാത്ത 9 സംസ്ഥാനങ്ങളും ഒരു കേന്ദ്രഭരണ പ്രദേശവുമുണ്ട് ഇന്ത്യയിൽ. ഇതിനുപുറമേയാണ് രാഷ്ട്രപതിഭരണത്തിലുള്ള ജമ്മു – കശ്മീരും ലഡാക്ക് അടക്കമുള്ള മറ്റു കേന്ദ്രഭരണ പ്രദേശങ്ങളും. എന്നാൽ, ഇവയും ഈ രാജ്യത്തിന്റെ ഭാഗമാണെന്നും വികസനപ്രക്രിയയിൽ തുല്യ അവകാശമുണ്ടെന്നും മറക്കുന്ന കേന്ദ്ര ബജറ്റ് ഫെഡറലിസം എന്ന ജനാധിപത്യമുദ്രയ്ക്ക് അപമാനമായി. രാജ്യത്തെ യുവജനതയ്ക്കുമുന്നിൽ തെ‍ാഴിലവസരങ്ങളുടെയും നൈപുണ്യ വികസനത്തിന്റെയുമെ‍ാക്കെ പ്രതീക്ഷാവാതിൽ തുറന്നിട്ടതടക്കമുള്ള തിളക്കങ്ങൾ പലതുണ്ടെങ്കിലും മറയില്ലാത്ത രാഷ്ട്രീയക്കളിക്ക് ബജറ്റ് അരങ്ങുതീർത്തതിൽ വിമർശനം വ്യാപകമാണ്. 

ലോക്സഭാ തിരഞ്ഞെടുപ്പിനുമുൻപു ഫെബ്രുവരിയിൽ അവതരിപ്പിച്ച ഇടക്കാല ബജറ്റ് നരേന്ദ്ര മോദി സർക്കാരിന്റെ ആത്മവിശ്വാസമാണ് ഉയർത്തിക്കാട്ടിയതെങ്കിൽ അധികാരത്തിൽ തുടരാൻവേണ്ടിയുള്ള പ്രീണനങ്ങളിൽക്കൂടിയാണ് ഈ ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ ശ്രദ്ധയൂന്നിയത്. ബിജെപിക്ക് ഇത്തവണ അധികാരത്തിലേറാൻ പിന്തുണ നൽകിയ തെലുങ്കുദേശം പാർട്ടിക്കും ജനതാദളിനും (യു) വേണ്ടി യഥാക്രമം ആന്ധ്രപ്രദേശിനും ബിഹാറിനും വാരിക്കോരി സഹായം നൽകിയതു ഭരണക്കസേര സംരക്ഷിക്കാൻവേണ്ടിയാണെന്നതു വളരെ പ്രകടമായി. ഇത് ആന്ധ്രയുടെയും ബിഹാറിന്റെയും സംസ്ഥാന ബജറ്റ് കൂടിയാണെന്ന പരിഹാസത്തിനുപോലും വഴിവച്ച്, കയ്യയച്ചുള്ള സഹായമാണ് മൂന്നാം മോദി മന്ത്രിസഭയുടെ ആദ്യബജറ്റിലുള്ളത്. ദക്ഷിണേന്ത്യയിൽ ആന്ധ്രപ്രദേശിനു മാത്രമാണു കാര്യമായ സഹായമെന്നതും ശ്രദ്ധേയം. ഒഡീഷയുടെ ഭരണം ബിജെപിക്ക് ആദ്യമായി നൽകിയതിന് ആ സംസ്ഥാനത്തിനും സമൃദ്ധസഹായങ്ങളുണ്ട്. 

സ്വന്തം മുന്നണിയുടെ താൽപര്യം സംരക്ഷിക്കാൻ ചില സംസ്ഥാനങ്ങൾക്കുമാത്രം പ്രാധാന്യം നൽകുന്ന പദ്ധതികൾ പ്രഖ്യാപിച്ചതിനെ‍ാപ്പം ബിജെപി ഇതര സംസ്ഥാനങ്ങൾക്കു പരിഗണന നൽകാതെവന്നത് ബജറ്റിനു വലിയ കളങ്കം ചാർത്തുന്നു. തങ്ങൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സർക്കാരുകൾക്ക് ‘ഡബിൾ എൻജിൻ’ എന്ന വിളിപ്പേരു നൽകിയതിലൂടെ, ഒപ്പം നിന്നാൽ പരിഗണനയെന്നു മറ്റു സംസ്ഥാനങ്ങളെ ഓർമിപ്പിച്ചുകെ‍ാണ്ടിരിക്കുന്ന ബിജെപിയുടെ ഈ പക്ഷപാതവും അവഗണനയും അപലപനീയമാണ്. രാജ്യത്തെ മുഴുവനായി കണ്ടുള്ള, ഭരണകക്ഷിയേതെന്ന ഭേദമില്ലാതെ എല്ലാ സംസ്ഥാനങ്ങളെയും ചേർത്തുപിടിച്ചുള്ള വികസിതഭാരത സങ്കൽപം കേന്ദ്ര ബജറ്റിൽനിന്ന് അകന്നുപോകുകയാണോ എന്ന ആശങ്കയാണുയരുന്നത്. 

കേന്ദ്രത്തിൽ‌നിന്നു ന്യായമായ പിന്തുണ എല്ലാ സംസ്ഥാനങ്ങളും ആഗ്രഹിക്കുന്നുണ്ട്. കേന്ദ്ര ബജറ്റിലേക്ക് ഇക്കുറി കേരളം മുന്നോട്ടുവച്ച നിർദേശങ്ങളെല്ലാം പരിഗണിക്കുക സ്വാഭാവികമായും സാധ്യമല്ലെങ്കിലും അവയിലെ‍ാന്നുംതന്നെ പരിഗണിക്കാതിരുന്നതു പ്രതിഷേധാർഹമാണ്. വിവിധ കേന്ദ്ര സ്ഥാപനങ്ങൾക്കുള്ള പതിവുവിഹിതം അനുവദിച്ചതല്ലാതെ, കേരളം കാത്തിരുന്ന 24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജോ എയിംസ് അടക്കമുള്ള പദ്ധതികളോ ബജറ്റിലില്ല. തീർഥാടന ടൂറിസംപദ്ധതികൾ മുതൽ പ്രളയദുരിതസഹായംവരെ പല സംസ്ഥാനങ്ങൾക്കും നൽകിയിട്ടും ബജറ്റ് കേരളത്തെ കണ്ട മട്ടുകാണിച്ചില്ല. 

നിരാകരണങ്ങളുടെ ഈ വലിയ നിഴലിലും യുവതയ്ക്കും വനിതകൾക്കും കർഷകസമൂഹത്തിനും മറ്റും ഈ ബജറ്റ് മുന്നോട്ടുവയ്ക്കുന്ന കൈത്താങ്ങ് എടുത്തുപറയണം. കൃഷി, തൊഴിൽ, ഉൽപാദനമേഖല, നഗരവികസനം, അടിസ്ഥാനസൗകര്യം, ഊർജഭദ്രത, ഗവേഷണം എന്നിവയുൾപ്പെടെ ഒൻപതു മേഖലകൾക്ക് ഊന്നൽ നൽകിയുള്ള നടപടികളാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. തൊഴിലില്ലായ്മ നേരിടാനുള്ള പദ്ധതികൾ ഏറെ പ്രതീക്ഷ നൽകുന്നു. പ്രധാനമന്ത്രിയുടെ പാക്കേജിന്റെ ഭാഗമായി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടുമായി (ഇപിഎഫ്) യോജിപ്പിച്ചു മൂന്നു പദ്ധതികളാണു പ്രഖ്യാപിച്ചിരിക്കുന്നത്. യുവജനങ്ങൾക്കുള്ള സമഗ്ര ഇന്റേൺഷിപ് പദ്ധതിയും ഈ കാലം ആവശ്യപ്പെടുന്നതുതന്നെ. സംസ്ഥാന സർക്കാരുകളെയും വ്യവസായ സ്ഥാപനങ്ങളെയും പങ്കാളികളാക്കി യുവാക്കൾക്കു നൈപുണ്യ പരിശീലനം നൽകാനും പദ്ധതിയുണ്ട്. 

സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് (എംഎസ്എംഇ) അനുവദിച്ച ആനുകൂല്യങ്ങൾ കൂടുതൽപേരെ ഈ മേഖലയിലേക്ക് ആകർഷിച്ചേക്കാം. എംഎസ്എംഇകൾ ഏറെയുള്ള സംസ്ഥാനമാണ് കേരളമെന്നതിനാൽ, ഈ പ്രഖ്യാപനം കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കും നേട്ടമാകും. ചെറുവ്യവസായങ്ങളുടെ വളർച്ചയാണ് ബജറ്റ് പ്രസംഗത്തിൽ വിഭാവനം ചെയ്തിരിക്കുന്നത്. തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ അവയാണ് ഉത്തമമെന്നു സർക്കാർ വിചാരിക്കുന്നുണ്ടാകണം.

കാർഷിക മേഖലയ്ക്ക് ആകെ 1.52 ലക്ഷം കോടി രൂപയാണു വകയിരുത്തിയിട്ടുള്ളത്. കാലാവസ്ഥ വ്യതിയാനം നേരിടാൻ കെൽപുള്ള വിളകൾ വികസിപ്പിക്കുന്നതിനാവശ്യമായ ഗവേഷണം ഊർജിതമാക്കുമെന്നും ഉയർന്ന വിളവുള്ള 109 ഇനം വിളകൾ കർഷകർക്കു ലഭ്യമാക്കുമെന്നുമുള്ള പ്രഖ്യാപനങ്ങൾ പ്രതീക്ഷ നൽകുന്നു. 

ഭവനവായ്പ അടക്കമുള്ള ബാധ്യതകൾ ഇല്ലാത്ത ഇടത്തരം വരുമാനക്കാർക്കു പുതിയ ആദായനികുതിഘടനയിലെ ഇളവുകൾ ഗുണകരമായേക്കാം. കുടുംബ പെൻഷൻകാർക്കുള്ള ഇളവുകളിലും വർധനയുണ്ട്. ചില കാൻസർമരുന്നുകൾക്കു വില കുറയുന്നത് ആശ്വാസകരമാണ്. സ്വർണത്തിനും മെ‍ാബൈൽ ഫോണുകൾക്കുമെല്ലാം നികുതി കുറയ്ക്കുന്നതും എടുത്തുപറയണം. മത്സ്യ– ചെമ്മീൻ കയറ്റുമതി വർധിപ്പിക്കാനുള്ള നടപടികൾ കേരളത്തിനും ഗുണകരമാകും. പ്രധാനമന്ത്രി ആവാസ് യോജന – ഗ്രാമീണ പാർപ്പിട പദ്ധതി, പുരപ്പുറ സൗരോർജ പദ്ധതി, സ്ത്രീകൾക്കായുള്ള പരിശീലന പദ്ധതി തുടങ്ങിയവയെല്ലാം ഈ ബജറ്റിലും തുടരുന്നു. 

ഹരിയാന, മഹാരാഷ്ട്ര, ജാർഖണ്ഡ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ ഉടനെ നിയമസഭാ തിരഞ്ഞെടുപ്പു നടക്കുമെങ്കിലും അവയെ എടുത്തുപറഞ്ഞുള്ള പ്രീണനപ്രഖ്യാപനങ്ങൾ ഈ ബജറ്റിലില്ല. അതേസമയം, രാജ്യത്തെയാകെ അഭിസംബോധന െചയ്യുന്ന സമഗ്ര നയരേഖയാകാൻ ഈ ബജറ്റിന് എത്രത്തോളം കഴിഞ്ഞിട്ടുണ്ടെന്ന ആഴമുള്ള ചോദ്യം ബാക്കിയാകുകയും ചെയ്യുന്നു.

English Summary:

Editorial about Union Budget 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com