ADVERTISEMENT

വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളെ തകർത്തുകളഞ്ഞ കൊടുംദുരന്തമുണ്ടായിട്ട് ഒരു മാസം. എല്ലാം നഷ്ടപ്പെട്ട ഈ മേഖലയിലെ ജനതയ്ക്ക് അതിജീവനം എന്ന വാക്കോളം വിലപ്പെട്ടതായി മറ്റെ‍ാന്നുമില്ല. അതുകെ‍ാണ്ടുതന്നെ, മേപ്പാടി ജിവിഎച്ച്എസ്എസിൽ വീണ്ടും അധ്യയനം തുടങ്ങിയപ്പോൾ അത് അതിജീവനകാലത്തേക്കുള്ള പ്രവേശികയായിമാറുന്നു. ഏതിരുട്ടിനുശേഷവും വന്നെത്തുന്ന പ്രകാശത്തെക്കുറിച്ചുള്ള പ്രത്യാശ ഈ സ്കൂൾതുറക്കലിൽ നമുക്കു വായിച്ചെടുക്കാം.

ചെ‍ാവ്വാഴ്ചയാണു സ്കൂൾ വീണ്ടുംതുറന്നത്. 24 ദിവസം ദുരിതാശ്വാസ ക്യാംപ് ഇവിടെയാണു പ്രവർത്തിച്ചിരുന്നത്. ദുരിതബാധിതർ താൽക്കാലിക പുനരധിവാസം പൂർത്തിയാക്കി മടങ്ങിയപ്പോൾ അധ്യയനം പുനരാരംഭിച്ചു. എങ്കിലും തീരാസങ്കടമായി ഇപ്പോഴില്ലാത്തവരുടെ ഓർമകളുണ്ട്. മൂന്നു വിദ്യാർഥികൾ ഇനി ഇവിടെ ഹാജർ പറയാനെത്തില്ല. പഠിച്ചും കളിച്ചും ഒപ്പമുണ്ടായിരുന്നവരെ ഉരുൾപൊട്ടലെടുത്തതിന്റെ മുറിവുണങ്ങാത്ത കു‍ഞ്ഞുമനസ്സുമായി സഹപാഠികൾ നിശ്ശബ്ദരാവുമ്പോൾ, അതിജീവനപാഠം ഉരുവിട്ട് അധ്യാപകർ കൂടെനിൽക്കുന്നു. സ്കൂളിലെ 36 കുട്ടികൾക്കു ബന്ധുക്കൾ നഷ്ടമാകുകയോ വീടും സ്വത്തും ഇല്ലാതാകുകയോ ചെയ്തു. 

ഉരുൾപൊട്ടലിൽ നശിച്ചുപോയ വെള്ളാർമല ജിവിഎച്ച്എസ്എസ് മേപ്പാടി സ്കൂളിൽ പുനർജനിക്കുന്നതു മറ്റെ‍ാരു പ്രത്യാശമുദ്രയാണ്. വെള്ളാർമല സ്കൂളിൽ നിന്നുവരുന്ന കുട്ടികളെ ചേർത്തുപിടിക്കണമെന്ന് അധ്യാപകർ കുട്ടികൾക്കു സ്നേഹ നിർദേശം നൽകിയിരിക്കുകയാണ്. ഒരേ ക്യാംപസിൽ രണ്ടു സ്കൂളുകൾ തന്നെയായി വെള്ളാർമലയും മേപ്പാടി സ്കൂളും പ്രവർത്തിക്കും. ഉരുളെടുത്ത മുണ്ടക്കൈ ഗവ. എൽപി സ്‌കൂളിന്റെ പ്രവർത്തനം മേപ്പാടി പഞ്ചായത്ത് എപിജെ ഹാളിലാണു തുടങ്ങുക. തിങ്കളാഴ്ച രണ്ടു വിദ്യാലയങ്ങളിലും പ്രവേശനോത്സവത്തോടെ ക്ലാസ് ആരംഭിക്കുമ്പോൾ ദുരന്തഭാരത്തിൽ തലകുനിക്കില്ലെന്ന അതിജീവനത്തിന്റെ ആദ്യപാഠംകൂടി അതിലുണ്ടാവും.

ജൂലൈ 30 മുതൽ ദുരിതാശ്വാസ ക്യാംപുകളായിരുന്ന മേപ്പാടി ഗവ. എൽപി, സെന്റ്‌ ജോസഫ്‌സ്‌ യുപി, സെന്റ്‌ ജോസഫ്‌സ്‌ ഗേൾസ്‌ ഹൈസ്‌കൂൾ എന്നിവിടങ്ങളിലും ചെ‌ാവ്വാഴ്ച അധ്യയനം തുടങ്ങി. ചൂരൽമലയിൽനിന്നു സ്‌കൂളിലേക്കു കുട്ടികളെ കൊണ്ടുപോകുന്നതിനു മൂന്നു കെഎസ്ആർടിസി ബസുകൾ ‘സ്റ്റുഡന്റ്സ് ഒൺലി’ സർവീസുകൾ നടത്തുന്നു. മറ്റു സ്ഥലങ്ങളിൽനിന്നുള്ള കുട്ടികൾക്കായി കെഎസ്ആർടിസി, സ്വകാര്യ ബസുകളിൽ സൗജന്യയാത്രയ്ക്കായി പ്രത്യേക പാസ് അനുവദിക്കും.

മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ബാധിതരുടെ താൽക്കാലിക പുനരധിവാസം പൂർത്തിയായതും ശുഭപ്രതീക്ഷ നൽകുന്നു. ദുരിതാശ്വാസ ക്യാംപുകളിലുണ്ടായിരുന്ന 728 കുടുംബങ്ങൾക്കും താമസിക്കാനിടമായി. സർക്കാർ ക്വാർട്ടേഴ്സുകൾ, സർക്കാർ സ്പോൺസർ ചെയ്ത വാടകവീടുകൾ, ദുരന്തബാധിതർ സ്വന്തം നിലയിൽ കണ്ടെത്തിയ വാടകവീടുകൾ, ബന്ധുവീടുകൾ, സ്വന്തം വീടുകൾ എന്നിവിടങ്ങളിലേക്കായി 2569 പേരാണു ക്യാംപുകളിൽനിന്നു താമസം മാറിയത്. ഇവർക്കു ഫർണിച്ചർ, അടുക്കളസാമഗ്രികൾ, ഭക്ഷണസാധനങ്ങൾ, മറ്റ് അവശ്യവസ്തുക്കൾ എന്നിവയടങ്ങിയ ‘ബാക്ക് ടു ഹോം’ കിറ്റുകൾ ജില്ലാ ഭരണകൂടം എത്തിച്ചുകൊണ്ടിരിക്കുന്നു. 

സ്വന്തം മണ്ണിൽനിന്നു വേരു പറിഞ്ഞവരുടെ ഉൾവിലാപം കാതോർത്താൽ ഇപ്പോഴും കേൾക്കാം. നിനച്ചിരിയാതെ, ഒരു മാസംമുൻപെ‍ാരു ക്രൂരരാത്രിയിലേക്കെ‍ാഴുകിയെത്തിയ ദുരന്തത്തിൽനിന്നു രക്ഷപ്പെട്ടവർക്കു ജീവിതത്തെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാൻ സർക്കാരും സമൂഹവും ഇനിയും ഒപ്പമുണ്ടാകണം. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിൽ വയനാട് പുനരധിവാസത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര പാക്കേജ് ഉറപ്പുനൽകിയതിൽ കേരളം പ്രതീക്ഷയർപ്പിക്കുന്നുണ്ട്. അടിയന്തരമായി പാക്കേജ് അനുവദിച്ചും കുറ്റമറ്റവിധം പുനരധിവാസദൗത്യം സമയബന്ധിതമായി പൂർത്തീകരിച്ചും കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ജനകീയ പ്രതിബദ്ധത നിറവേറ്റണം. രാഷ്ട്രീയമടക്കം ഒരുതരത്തിലുള്ള ചേരിതിരിവുകളുമില്ലാതെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളുടെ വീണ്ടെടുപ്പിനായി എല്ലാവരും ചേർന്നുനിൽക്കേണ്ടതുമുണ്ട്.

English Summary:

Editorial about reopening of schools in wayanad landslide area

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com