ADVERTISEMENT

ഒരു എംഎൽഎയും പെ‍ാലീസിലെ ചില ഉന്നതരും തമ്മിലുള്ള പ്രശ്നങ്ങൾമൂലം വെളിപ്പെടുന്ന കാര്യങ്ങളിലെ ആപൽസൂചനയും അതു പെ‍ാലീസ് സേനയ്ക്കുണ്ടാക്കിയ നാണക്കേടിന്റെ ആഴവും കണ്ട് ആശങ്കയിലാഴുകയാണു ‍കേരളം.

പൊലീസ് തലപ്പത്തു ക്രിമിനലുകളും കൊലപാതകികളും വരെയുണ്ടെന്ന് ഇടതുപക്ഷ എംഎൽഎ പി.വി.അൻവർ ഉന്നയിച്ച കടുത്ത ആരോപണം സർക്കാരിനെ ഉലയ്ക്കുകമാത്രമല്ല, പെ‍ാലീസിന്റെ ചുമതലകൂടിയുള്ള മുഖ്യമന്ത്രി പിണറായി വിജയനെത്തന്നെ ചോദ്യം ചെയ്യുകയുമാണ്. 

മുഖ്യമന്ത്രിയുടെ ഓഫിസിനെത്തന്നെ കുരുക്കിലാക്കുകയാണ് എംഎൽഎയുടെ ആരോപണങ്ങൾ. സിപിഎം സ്വതന്ത്രനായി നിലമ്പൂരിൽനിന്നു വിജയിച്ച അൻവറിന്റെ വെളിപ്പെടുത്തലുകളിൽ മുഖ്യമന്ത്രിക്കെതിരെ നേരിട്ടു വിമർശനമില്ലെങ്കിലും സ്വന്തം വകുപ്പിൽ നടക്കുന്നതൊന്നും അദ്ദേഹമറിയുന്നില്ലെന്ന ധ്വനി സിപിഎമ്മിനെയും വലയ്ക്കുന്നു. ആഭ്യന്തര വകുപ്പ് ബാഹ്യശക്തികളുടെ നിയന്ത്രണത്തിലാണെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുംവിധമുള്ള ആക്ഷേപം ഭരണപക്ഷ എംഎൽഎതന്നെ ഉന്നയിച്ചതാണു സർക്കാരിനെയും മുഖ്യമന്ത്രിയെയും വെട്ടിലാക്കുന്നത്.

ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം.ആർ.അജിത്കുമാർ കൊടിയ ക്രിമിനലാണെന്ന് ആരോപിച്ച അൻവർ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെയും വാ‍ർത്താസമ്മേളനത്തിൽ ആഞ്ഞടിക്കുകയുണ്ടായി.

കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ കള്ളക്കടത്തു സ്വർണം മലപ്പുറം എസ്പിയായിരിക്കെ എസ്.സുജിത്ദാസ് അടിച്ചുമാറ്റിയെന്നും ആരോപിച്ചു. ഇതിനിടെ, നിലവിൽ പത്തനംതിട്ട എസ്പിയായ സുജിത്ദാസിന്റേതെന്ന പേരിൽ പുറത്തുവന്ന ഫോൺ സംഭാഷണം പെ‌ാലീസ് സേനയ്ക്കുണ്ടാക്കിയ മാനഹാനിയും ചെറുതല്ല. 

അത്യധികം ഗൗരവമുള്ളതാണ് ഉന്നതങ്ങളിലെ ആരോപണക്കറ. പുറത്തുവന്ന വിവരങ്ങൾ ‘മഞ്ഞുമലയുടെ അറ്റം’ മാത്രമാണെന്നാണ് പ്രതിപക്ഷത്തിന്റെ വാദം. പുഴുക്കുത്തുകളെ പെ‍ാലീസ് സേനയിൽനിന്ന് ഒഴിവാക്കുമെന്നും അത്തരക്കാരെ ആവശ്യമില്ലെന്നും സത്യസന്ധർക്കു പൂർണപിന്തുണ നൽ‌കുമെന്നുമെ‍ാക്കെ കോട്ടയത്ത് കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞതിനോടെ‍ാപ്പം അന്വേഷണ പ്രഖ്യാപനവുമുണ്ടായത് യാദൃച്ഛികമല്ലെന്നും കേരളത്തിനറിയാം. 

എഡിജിപി എം.ആർ.അജിത്കുമാർ മന്ത്രിമാരുടേതടക്കം ഫോൺ ചോർത്തുന്നുവെന്നും പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണുകൾ താൻ ചോർത്തിയെന്നുമുള്ള അൻവറിന്റെ വെളിപ്പെടുത്തൽ ആഭ്യന്തര വകുപ്പിനെ വലിയരീതിയിൽ കുരുക്കുന്നതാണെന്നതിൽ സംശയമില്ല.

ഉന്നത ഉദ്യോഗസ്ഥരുടേതടക്കം കോളുകൾ എങ്ങനെ ഒരു എംഎൽഎ ചോർത്തിയെന്നതു ഗുരുതരമായ നിയമപ്രശ്നത്തിലേക്കാണു പോകുന്നത്. ഇത്ര അനായാസം ഫോൺ ചോർത്താനാവുന്നവിധം അരക്ഷിതമാണോ കേരളത്തിലെ അവസ്ഥ എന്ന ആശങ്കയാണ് ജനങ്ങൾക്കുള്ളത്.

ഫോൺ ചോർത്തിയെന്നു പുറത്തുപറയുന്ന എംഎൽഎക്ക് അതിനുള്ള സാഹചര്യവും സഹായവും എങ്ങനെ ലഭിച്ചുവെന്നറിയാനും ജനങ്ങൾക്ക് അവകാശമുണ്ട്. മറ്റെ‍ാരാളുടെ ഫോൺ ചോർത്താൻ ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കുംപോലും അധികാരമില്ലെന്നിരിക്കെ, ഒരു എംഎൽഎക്ക് അതെങ്ങനെ സാധിക്കുമെന്നതു ദുരൂഹമാണ്.

ചെയ്യുന്ന ജോലിയുടെ മഹത്വം തിരിച്ചറിയുന്ന ബഹുഭൂരിപക്ഷം പേരിൽകൂടി കളങ്കം വീഴ്ത്തിക്കൊണ്ട്, പെ‍‍ാലീസ് സേനയിലെ ചിലർ വഴിവിട്ടു സഞ്ചരിക്കുന്നതു കേരളത്തെ ഞെട്ടിക്കാൻ തുടങ്ങിയിട്ടു വർഷങ്ങളേറെയായി. നിർബാധം കുറ്റകൃത്യങ്ങൾ ചെയ്തുകെ‍ാണ്ടിരിക്കുമ്പോൾതന്നെ ഇത്തരക്കാർ ‘നിയമപാലനം’കൂടി നടത്തുന്നുവെന്നത് അങ്ങേയറ്റത്തെ ആശങ്കയാണു ജനങ്ങൾക്കു നൽകുന്നത്.

പെ‍ാലീസ് ഉന്നതർക്കെതിരെയുള്ള ആരോപണങ്ങളിൽ കുറ്റമറ്റ അന്വേഷണം നടത്തി, എത്രയുംവേഗം നിജസ്ഥിതി പുറത്തുകെ‍ാണ്ടുവരേണ്ടതുണ്ട്. കുറ്റവാസനയോടെ‍ാപ്പം ഉന്നതരോടും അധികാര രാഷ്ട്രീയത്തോടുമുള്ള വിധേയത്വവും അഴിമതിയും പൊലീസ് സേനയിൽനിന്ന് എന്നെന്നേക്കുമായി തുടച്ചുനീക്കുമ്പോഴേ ശുദ്ധീകരണം പൂർത്തിയാകൂ.

പൊലീസ് സംവിധാനത്തിന്റെ തലപ്പത്തുമുതൽ മാറ്റംവരുത്തുമെന്നു പ്രഖ്യാപിച്ചു ഭരണം തുടങ്ങിയതാണു പിണറായി സർക്കാർ. എന്നിട്ടും, പൊലീസിന്റെ അധികാര ദുർവിനിയോഗവും വഴിവിട്ട ബന്ധങ്ങളുമെ‍ാക്കെ തുടർച്ചയായി വെളിപ്പെട്ടുകെ‍‍ാണ്ടിരിക്കുകയാണ്.

ഇത്തരം ദുഷ്പ്രവണതകളുടെ വേരറുത്താലേ നമ്മുടെ പൊലീസിന് ആത്മവിശ്വാസത്തിന്റെയും അഭിമാനത്തിന്റെയും തൊപ്പി അണിയാനാവൂ. ഈ ശുദ്ധീകരണദൗത്യത്തിനായി ഏതെങ്കിലും എംഎൽഎയുടെ പ്രതികാരംപൂണ്ട ആരോപണങ്ങൾ ഉയരുംവരെ കാത്തുനിൽക്കേണ്ട കാര്യവുമില്ല.

English Summary:

Editorial about issue in police department

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com