ADVERTISEMENT

തൃശൂർ ∙ പൂരം രാത്രിയിൽ നൂറുകണക്കിനാളുകൾ സ്വരാജ് റൗണ്ടിൽ കണ്ടാസ്വദിച്ചിരുന്ന പഞ്ചവാദ്യവും എഴുന്നള്ളിപ്പുമാണ് ഇത്തവണ പൊലീസ് ഇടപെടൽ കാരണം പേരിനു മാത്രമുള്ള ചടങ്ങായത്. പ്രഗല്ഭരുടെ പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ നടക്കുന്ന ഭഗവതിമാരുടെ എഴുന്നള്ളിപ്പിലെ ആസ്വാദക സാന്നിധ്യമാണ് ഇല്ലാതായത്.

രാത്രിപൂരത്തിനു സ്വരാജ് റൗണ്ട് കാലിയാക്കിയിട്ട പൊലീസ് പാറമേക്കാവു വിഭാഗത്തിൽനിന്നു കടത്തിവിട്ടത് ഇരുനൂറോളം പേരെമാത്രം. തിരുവമ്പാടിയിൽ ആരെയും കടത്തിവിട്ടില്ല. പകൽപൂരത്തിന് എത്താത്ത എത്രയോ പേർ എത്തുന്നതു രാത്രി പൂരത്തിനാണ്. മഠത്തിൽനിന്നും പാറമേക്കാവിൽനിന്നും തുടങ്ങുന്ന പഞ്ചവാദ്യത്തിന് അകമ്പടിയായി പോകുന്നതിനാണിത്.

തീവെട്ടിയുടെ വെളിച്ചത്തിൽ നടക്കുന്ന എഴുന്നള്ളിപ്പും പഞ്ചവാദ്യവും പൂരത്തിലെ ഏറ്റവും മനോഹരമായ കാഴ്ചയും ആചാരവുമാണ്. ഭഗവതിമാരെ പൂരപ്പന്തലിൽ നിർത്തി ആസ്വാദകർ മടങ്ങും. ഈ എഴുന്നള്ളിപ്പുകൾ വാദ്യആസ്വാദകരെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാന്യമുള്ളതാണ്. കാരണം, പഞ്ചവാദ്യത്തിൽ ഇതിലും വലിയ നിര എവിടെയുമുണ്ടാകാറില്ല.

ഇന്നലെ പാറമേക്കാവിൽനിന്നു പുറപ്പെട്ട പഞ്ചവാദ്യത്തോടൊപ്പം ആസ്വാദകരെ ആദ്യമേ വഴിതിരിച്ചുവിട്ടു. ദേവസ്വംകാരെ മാത്രം കടത്തിവിട്ടു. ഒരാളുപോലുമില്ലാത്ത സ്വരാജ് റൗണ്ടിലൂടെയാണു ഭഗവതി എഴുന്നള്ളിയത്. തിരുവമ്പാടിയിലാകട്ടെ മഠത്തിലെ കലാശത്തിനു ശേഷം സ്വരാജ് റൗണ്ടിലേക്കു കടക്കാൻ ആസ്വാദകരെത്തിയപ്പോൾ പൊലീസ് തടഞ്ഞു.

ആസ്വാദകരില്ലാതെ ദേവസ്വംകാരെമാത്രം എണ്ണി സ്വരാജ് റൗണ്ടിലേക്കു വിടാമെന്ന പൊലീസിന്റെ വാശി അവസാനിച്ചതു പൂരം ബഹിഷ്കരണത്തിലാണ്. നാട്ടുകാരില്ലാതെ തങ്ങൾ പോകില്ലെന്നു തിരുവമ്പാടി വിഭാഗം ഉറച്ചുനിന്നു. രണ്ടു ദേവസ്വങ്ങളെയും പൊലീസ് ഇക്കാര്യം നേരത്തെ അറിയിച്ചിരുന്നുമില്ല. മുൻപൊരു കാലത്തും ഇതുപോലെ എഴുന്നള്ളത്തിനു മുൻപു ജനത്തെ നീക്കിയിട്ടില്ല. 

സ്വരാജ് റൗണ്ടിലേക്കുള്ള എല്ലാ വഴികളും കെട്ടിയടച്ച പൊലീസ് ജനം അകത്തു കയറാതിരിക്കാനാണു മുഴുവൻ സമയവും ശ്രമിച്ചത്. രാത്രി 10നു സ്വരാജ് റൗണ്ട് കാലിയാക്കി. സാധാരണ പുലർച്ചെ 2 മണിയോടെയാണു ജനത്തെ സ്വരാജ് റൗണ്ടിൽനിന്നും നീക്കുന്നത്.

വെടിക്കെട്ടിനു കർശന നിയന്ത്രണം ഏർപ്പെടുത്തിയ കാലത്തുപോലും പുറത്തെ ഫുട്പാത്തിൽ പലയിടത്തും ജനത്തെ കയറ്റിയിരുന്നു. ഒരു ഭാഗത്തെ വെടിക്കെട്ടു കഴിഞ്ഞാൽ ആ ഭാഗത്തു റൗണ്ടിലേക്ക് ഇറങ്ങിനിൽക്കാനും അനുവാദം നൽകിയിരുന്നു. എന്നാൽ ഒരു തരത്തിലും വെടിക്കെട്ടു കാണാനാകാത്ത വിധമാണ് ഇത്തവണ ബാരിക്കേഡുകൾ ഒരുക്കിയത്.

പതിവിനു വിപരീതമായി, റൗണ്ടിന് കിലോമീറ്ററുകൾ അകലെ വാഹനം തടഞ്ഞതോടെ, ജനം നടന്നുവലഞ്ഞു. ആ വഴികളിലെ വാഹന പാർക്കിങ്ങിനുള്ള വഴിയുമടഞ്ഞു. ചെറിയ റോഡുകളിലെല്ലാം ബാരിക്കേഡ് വച്ചതോടെ അവിടങ്ങളിൽ താമസിക്കുന്നവർക്കുണ്ടായ ദുരിതവും ചെറുതല്ല. എല്ലാ വലിയ, ചെറിയ വഴികളും അടച്ചതോടെ ജനം പുറത്തായി. മിക്കവരും മനം മടുത്തു മടങ്ങുകയും ചെയ്തു.

പൊലീസ് അതിക്രമം കഴിഞ്ഞ വർഷവും

തൃശൂർ ∙ കഴിഞ്ഞ വർഷം രാത്രിപ്പൂരത്തിനിടെ പാറമേക്കാവിലമ്മയുടെ എഴുന്നള്ളിപ്പ് പൊലീസ് ബാരിക്കേഡ് കെട്ടിത്തടഞ്ഞതു വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. ചരിത്രത്തിലാദ്യമായി വടക്കുന്നാഥ ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ ഭക്തർക്കും പൂരപ്രേമികൾക്കുംനേരെ ലാത്തിച്ചാർജ് നടത്തിയതും കഴിഞ്ഞ വർഷമാണ്. അന്നു സുരക്ഷാച്ചുമതല നിർവഹിച്ച കമ്മിഷണർക്കു തന്നെയാണ് ഇത്തവണയും ചുമതല നൽകിയത്.

കമ്മിഷണർക്കെതിരെ അച്ചടക്ക നടപടിയുമുണ്ടാകുമെന്നു കഴിഞ്ഞ വർഷം ദേവസ്വങ്ങൾക്കു സർക്കാർ തലത്തിൽ ഉറപ്പു നൽകിയിരുന്നെങ്കിലും പേരിനൊരു അന്വേഷണം പോലുമുണ്ടായില്ല. വിവിഐപികസന്ദർശനസമയത്തെ സുരക്ഷാ വേലിക്കെട്ട് പൂരത്തിനൊരുക്കുന്നതിനെതിരെ കഴിഞ്ഞ വർഷവും കടുത്ത വിമർശനമുയർന്നിരുന്നു. തിരക്കു നിയന്ത്രണം പൊളിഞ്ഞതോടെ ജനക്കൂട്ടത്തെ ക്ഷേത്രത്തിനുള്ളിൽ പൊലീസ് തല്ലിയോടിച്ചു.

English Summary:

Police worked hard to 'keep people away' from Thrissur Pooram; Police violence last year too

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com