ADVERTISEMENT

തിരുവനന്തപുരം ∙ നാളെയും മറ്റന്നാളുമായി സർക്കാർ ജോലിയോടു വിടപറയുന്നത് പതിനയ്യായിരത്തോളം പേർ. ഇതിൽ പകുതിയും സ്കൂൾ അധ്യാപകർ. സെക്രട്ടേറിയറ്റിൽ മാത്രം 5 സ്പെഷൽ സെക്രട്ടറിമാരടക്കം 150 പേരാണു വിരമിക്കുന്നത്. എണ്ണൂറോളം പേർ പൊലീസിൽ വകുപ്പിൽനിന്നു പടിയിറങ്ങും. മോട്ടർ‌വാഹന വകുപ്പിനോടു വിട പറയുന്നത് 60 പേരാണ്. കെഎസ്ആർടിസിയിൽ കണ്ടക്ടർമാരും ഡ്രൈവർമാരും അടക്കം 674 പേർ വിരമിക്കുന്നുണ്ടെങ്കിലും ജൂൺ 1 മുതൽ വീണ്ടും ജോലിക്കെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. താൽക്കാലിക ജോലിക്കായി ചുമതലപ്പെടുത്താനാണു തീരുമാനം. 

തദ്ദേശവകുപ്പിൽ മുന്നൂറോളം പേരും റവന്യു വകുപ്പിൽ ഓഫിസ് അസിസ്റ്റന്റ് മുതൽ തഹസിൽദാർ വരെ 461 പേരും വിരമിക്കും. റേഷനിങ് കൺട്രോളറും 7 ജില്ലാ സപ്ലൈ ഓഫിസർമാരും ഉൾപ്പെടെ 66 പേരാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പിൽനിന്നു വിരമിക്കുന്നത്. കെഎസ്ഇബിയിൽനിന്ന് 8 ചീഫ് എൻജിനീയർമാരും 17 ഡപ്യൂട്ടി ചീഫ് എൻജിനീയർമാരും 33 എക്സിക്യൂട്ടീവ് എൻജിനീയർമാരും അടക്കം 1,099 പേർ കൂട്ടത്തോടെ പുറത്തേക്കു പോകുന്നെങ്കിലും പകരം നിയമനം ഉടൻ നടക്കില്ല. ജീവനക്കാരുടെ എണ്ണം കുറച്ച് പുനഃസംഘടന നടപ്പാക്കുന്നതിന്റെ ഭാഗമായാണു നിയമനങ്ങൾ തൽക്കാലം തടഞ്ഞിരിക്കുന്നത്. 

പിഎസ്‌സിയിൽ അഡീഷനൽ സെക്രട്ടറിമാർ ഉൾപ്പെടെ 48 പേരാണ് വിരമിക്കുന്നത്. പിഎസ്‌സി ആസ്ഥാനത്തുനിന്ന് 22 പേരും ജില്ലാ ഓഫിസുകളിൽനിന്ന് 26 പേരും പടിയിറങ്ങും. കേരള സർവകലാശാലയിൽ വിവിധ പഠനവകുപ്പുകളിലായി 16 പേരാണു വിരമിക്കുന്നത്. 

എല്ലാ വകുപ്പുകളിലും വിരമിക്കുന്നവർക്കു പകരമായി താഴെയുള്ളവർക്കു സ്ഥാനക്കയറ്റം നൽകുകയും താഴെത്തട്ടിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുകയും വേണം. സ്ഥാനക്കയറ്റം നൽകാറുണ്ടെങ്കിലും ഒഴിവ് കൃത്യമായി റിപ്പോർട്ട് ചെയ്യാത്തതിനാൽ പിഎസ്‌സി റാങ്ക് പട്ടികയിലുള്ളവർ‌ക്കു സമയബന്ധിതമായി ജോലി ലഭിക്കുന്നില്ല.

3500 കോടി കടമെടുത്തു

ഇൗ മാസവും അടുത്ത മാസവുമായി 7,500 കോടി രൂപയാണ് വിരമിക്കുന്ന സർക്കാർ ജീവനക്കാർക്ക് ആനുകൂല്യം നൽകാൻ വേണ്ടത്. ആനുകൂല്യം നൽകാനും ഇൗ മാസത്തെ ശമ്പളവിതരണത്തിനുമായി 3,500 കോടി രൂപ സർക്കാർ ഇന്നലെ കടമെടുത്തു.

English Summary:

15,000 employees to retire from government offices

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com