ADVERTISEMENT

ആലപ്പുഴ∙ ‘ആവേശം’ സിനിമയിലെ രംഗം അനുകരിച്ചു കാറിൽ നീന്തൽക്കുളമൊരുക്കി യാത്ര നടത്തുകയും അതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത വ്ലോഗർക്കെതിരെ നടപടി. കലവൂർ തകടിവേലിൽ ടി.എസ്.സജു (സഞ്ജു ടെക്കി–28) എന്ന വ്ലോഗർക്കും കൂട്ടുകാർക്കുമെതിരെ കേസെടുത്ത മോട്ടർ വാഹന വകുപ്പ് ഇവർ സഞ്ചരിച്ച കാറിന്റെ റജിസ്ട്രേഷൻ റദ്ദാക്കി. വണ്ടി ഓടിച്ച സൂര്യനാരായണന്റെ (29) ലൈസൻസ് ഒരു വർഷത്തേക്കു റദ്ദാക്കി.

ശിക്ഷാ നടപടിയുടെ ഭാഗമായി മലപ്പുറം എടപ്പാളിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിങ് ആൻഡ് റിസർച്ചിൽ വ്ലോഗറും സംഘവും അടുത്തയാഴ്ച മൂന്നു ദിവസത്തെ ക്ലാസിൽ പങ്കെടുക്കണം. അതിനു ശേഷം ആലപ്പുഴ മെഡിക്കൽ കോളജിൽ ഒരാഴ്ചത്തെ നിർബന്ധിത സാമൂഹിക സേവനം നടത്തണമെന്നും ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒ നിർദേശിച്ചു. അഭിലാഷ് ഗോപി (28), സ്റ്റാൻലി ക്രിസ്റ്റഫർ (28) എന്നിവരാണു സംഘത്തിലെ മറ്റുള്ളവർ. സഞ്ജു ടെക്കിയെയും കൂട്ടരെയും വിളിച്ചു വരുത്തി മൊഴിയെടുത്ത ശേഷമാണു നടപടി. പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെക്കൊണ്ടു വാഹനം ഓടിപ്പിച്ചു ദൃശ്യങ്ങൾ പ്രചരിപ്പിച്ചതടക്കം വേറെയും കേസുകൾ സഞ്ജുവിനെതിരെ ഉണ്ട്.

യൂട്യൂബിൽ 2 ലക്ഷം പേർ പിന്തുടരുന്ന വ്ലോഗറാണ് സഞ്ജു. എസ്‌യുവി ഗണത്തിലെ ഏഴു സീറ്റുള്ള സ്വന്തം വാഹനത്തിലാണ് ഇയാൾ നീന്തൽക്കുളം ഒരുക്കിയത്. 2 സീറ്റുകൾ ഇളക്കി മാറ്റി പകരം പടുത കൊണ്ടു പൂൾ തയാറാക്കി വെള്ളം നിറച്ചു. ഡ്രൈവർ ഒഴികെയുള്ളവർ പൂളിൽ ഇരുന്നും കിടന്നും നീന്തിയുമൊക്കെ എഎസ് കനാൽ റോഡിൽ കലവൂർ ആര്യാട് ഭാഗത്തു കൂടി 16ന്ു യാത്ര ചെയ്യുന്നതിന്റെ വിഡിയോ ആണു പങ്കുവച്ചത്. ഇടയ്ക്കു പടുതയ്ക്കു ചോർച്ചയുണ്ടായി വെള്ളം കാറിനകത്തേക്ക് ഒഴുകി. ആ മർദത്തിൽ ഡ്രൈവർ സീറ്റിന്റെ സൈഡ് എയർബാഗ് പുറത്തേക്കു വന്നു. എൻജിനിലും വെള്ളം കയറി. അതോടെ വണ്ടി നിർത്തി ഡോർ തുറന്നു വെള്ളം മുഴുവൻ റോഡിലേക്ക് ഒഴുക്കി. പകൽ തിരക്കുള്ള സമയത്തായിരുന്നു ഇതെല്ലാം.

‘ആവേശം’ സിനിമയി‍‍ൽ നിർത്തിയിട്ട ലോറിയുടെ പിന്നിൽ വെള്ളം നിറച്ചാണു നീന്തൽക്കുളം ഒരുക്കുന്നത്. അതിൽ നിയമ ലംഘനമില്ല. അപകടകരമായ ഡ്രൈവിങ്, റോഡ് സുരക്ഷാ ലംഘനം, മറ്റുള്ളവർക്കു ബുദ്ധിമുട്ടുണ്ടാക്കും വിധം വാഹനം നിർത്തിയിടുക തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണു സഞ്ജുവിനും സംഘത്തിനുമെതിരെ കേസെടുത്തതെന്ന് എൻഫോഴ്സ്മെന്റ് ആർടിഒ ആർ.രമണൻ പറഞ്ഞു.

English Summary:

Action against vlogger Sanju Teche for preparing swimming pool in car

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com