ADVERTISEMENT

തിരുവനന്തപുരം ∙ വോട്ടെടുപ്പു കഴിഞ്ഞു ചേർന്ന പാർട്ടി നേതൃയോഗത്തിൽ കോൺഗ്രസ് സ്ഥാനാർഥികൾ 2 കാര്യങ്ങളാണ് ഒരേ സ്വരത്തിൽ പറഞ്ഞത്. ഒന്ന്: സംഘടനാ പോരായ്മ നിഴലിച്ചു. രണ്ട്: എങ്കിലും ഉറപ്പായും ജയിക്കും. 16ൽ 14 സീറ്റിലും ജയിച്ചു. സംഘടനാ പ്രശ്നങ്ങൾ ഏറ്റവുമധികം ചൂണ്ടിക്കാണിക്കപ്പെട്ട തൃശൂരിൽ തോറ്റപ്പോൾ ആറ്റിങ്ങലിൽ കഷ്ടിച്ചാണു ജയിച്ചത്. ആലത്തൂരിലെ തോൽവിക്കു മറ്റു കാരണങ്ങളുണ്ട്. കഴിഞ്ഞ തവണത്തെക്കാൾ ഒരു സീറ്റ് കുറഞ്ഞെങ്കിലും സംഘടനാപരമായ എല്ലാ കുറവുകളെയും മറികടന്ന് അഭിമാനകരമായ നേട്ടമുണ്ടാക്കാൻ കോൺഗ്രസിനായി.

സംഘടനാശേഷിക്ക് അപ്പുറമുള്ള തിരഞ്ഞെടുപ്പ് മാനേജ്മെന്റ് തൃക്കാക്കര, പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുകൾക്കു പിന്നാലെ ലോക്സഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസ് തുടരുന്നു. പാർട്ടിയെ നയിക്കുന്ന പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും തമ്മിൽ ഐക്യമില്ലെന്ന പ്രചാരണം ചില ഘട്ടങ്ങളിലൊക്കെ ഉണ്ടായെങ്കിലും നിർണായകമായ തിരഞ്ഞെടുപ്പു ഘട്ടത്തിൽ പാലം വലിക്കുകയോ പാരവയ്ക്കുകയോ ചെയ്യുന്ന രീതി അടുത്തകാലത്തു കോൺഗ്രസിൽ ഇല്ല. സംസ്ഥാന സർക്കാർ വിരുദ്ധതയും ബിജെപി വിരുദ്ധതയുമാണു ഗ്രൂപ്പു ഭേദമെന്യേ കോൺഗ്രസുകാരെയാകെ ഈ തിരഞ്ഞെടുപ്പിൽ കൂട്ടിയിണക്കിയ ഘടകങ്ങൾ.

സർക്കാരിനെതിരെ ഉയർന്നുവന്ന ജനരോഷം സമരങ്ങളിലൂടെയും പ്രതിഷേധങ്ങളിലുടെയും അനുകൂലമാക്കിയെടുക്കാൻ പ്രതിപക്ഷത്തിനു കഴിഞ്ഞു.നായകനായി വി.ഡ‍ി.സതീശൻ തന്നെ മുന്നിൽനിന്നു. ഒറ്റപ്പെട്ട വിഷയങ്ങൾ പോലും ഏറ്റെടുത്തു ജനമധ്യത്തിലെത്തിക്കുന്ന പ്രതിപക്ഷ ശൈലിയെ വോട്ടർമാർ വിശ്വാസത്തിലെടുത്തു. പ്രതിസന്ധി ഘട്ടത്തിൽ കെ.സുധാകരൻ കെപിസിസി പ്രസിഡന്റിന്റെ ചുമതലയേറ്റെടുത്ത ശേഷം കോൺഗ്രസ് പതിവിലേറെ സമരങ്ങളേറ്റെടുത്തു ജനങ്ങൾക്കിടയിലുണ്ടായിരുന്നതും ഗുണമായി. വോട്ടെടുപ്പു ഘട്ടത്തിൽ ആക്ടിങ് പ്രസിഡന്റായ എം.എം.ഹസനും മൂപ്പിളമത്തർക്കമില്ലാതെ രമേശ് ചെന്നിത്തലയും പ്രചാരണം നയിച്ചു.

പുകയുന്നതൊന്നും പുറത്തുവരാതെയും അപസ്വരം കേൾപ്പിക്കാതെയും വോട്ടെടുപ്പു കടക്കാൻ കോൺഗ്രസിനു കഴിഞ്ഞതു ചെറിയ കാര്യമല്ല. ശബരിമല വിഷയവും രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വവും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അനുകൂല സാഹചര്യം ഉണ്ടാക്കിയെങ്കിൽ ഇത്തവണ അത്തരം ആനുകൂല്യങ്ങൾ പ്രതീക്ഷിച്ചല്ല കോൺഗ്രസും യുഡിഎഫും നീങ്ങിയത്. എന്നാൽ, വടകരയിലെയും ആലപ്പുഴയിലെയും തൃശൂരിലെയും സ്ഥാനാർഥിനിർണയത്തിലെ ചടുലനീക്കവും ഉദ്വേഗവും ആദ്യഘട്ടത്തിൽ ഊർജമായി.

പ്രചാരണത്തിന്റെ അജൻഡ നിർണയിക്കുന്നതിലും വിവിധ സമുദായങ്ങളെ ചേർത്തുനിർത്തുന്നതിലും മികവു കാട്ടി. പ്രചാരണങ്ങളിലെ പ്രസംഗങ്ങളിൽ പോലും അബദ്ധം കടന്നുകൂടാതിരിക്കാനുള്ള ജാഗ്രത നേതൃത്വം പുലർത്തിയിരുന്നു. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുമ്പോൾ കോൺഗ്രസിന്റെ ആത്മവിശ്വാസം ഇരട്ടിയാക്കുന്നു ഈ വിജയം. എന്നാൽ, തൃശൂരിൽ നേരിട്ട തോൽവിയുടെ പോസ്റ്റ്മോർട്ടം പുതിയ പോർമുഖം തുറന്നേക്കും.

English Summary:

Gain for congress in loksabha election result 2024 Thiruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com