ADVERTISEMENT

തിരുവനന്തപുരം ∙ രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ വിട്ടുവീഴ്ച എന്നത് ചിന്തിക്കാൻ പോലും കഴിയില്ലെന്ന് സിപിഎമ്മുമായുള്ള ചർച്ചയ്ക്കു ശേഷം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സീറ്റ് കേരള കോൺഗ്രസിന്(എം) അർഹതപ്പെട്ടതാണെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം പാർട്ടി ചെയർമാൻ ജോസ് കെ.മാണി. ഇടതുമുന്നണി നേതൃയോഗം നാളെ ചേരാനിരിക്കെ ‘രാജ്യസഭാ കുരുക്ക്’ കൂടുതൽ മുറുകി.

മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ എന്നിവരാണ് എകെജി സെന്ററിൽ ഇരുപാർട്ടികളുമായി സംസാരിച്ചത്. ബിനോയ് വിശ്വവുമായുള്ള കൂടിക്കാഴ്ച 10 മിനിറ്റും തുടർന്ന് ജോസ് കെ.മാണി, സ്റ്റീഫൻ ജോർജ് എന്നിവരുമായി നടത്തിയ ചർച്ച 15 മിനിറ്റും നീണ്ടു. തീരുമാനം നാളെ പറയാമെന്നാണ് ഇരുപാർട്ടികളെയും അറിയിച്ചത്. എൽഡിഎഫിന്റെ കെട്ടുറപ്പ് നിലനിർത്താനായി സീറ്റിന്റെ കാര്യത്തിൽ കടുംപിടിത്തം ഉപേക്ഷിക്കാമോ എന്ന് സിപിഐയോട് സിപിഎം ചോദിച്ചു. 

കേരള കോൺഗ്രസിന്(എം) പാർലമെന്റിൽ പ്രാതിനിധ്യം ഇല്ലാത്തതും ചൂണ്ടിക്കാട്ടി. ദേശീയതലത്തിൽ സിപിഎമ്മും സിപിഐയും കൂടുതൽ ക്ഷീണിച്ച സാഹചര്യത്തിൽ ഇടതുപക്ഷത്തിന്റെ രാജ്യസഭാ സീറ്റ് ബലികൊടുത്ത് വിട്ടുവീഴ്ച സാധ്യമല്ലെന്ന് ബിനോയ് മറുപടി നൽകി. ‘ചില കാര്യങ്ങളിൽ വിട്ടുവീഴ്ച പറ്റില്ല’– പുറത്തിറങ്ങിയ ബിനോയ് വ്യക്തമാക്കി.

പാർട്ടിയുടെ അർഹത ബോധ്യപ്പെടുത്താനാണ് കേരള കോൺഗ്രസ് (എം) ശ്രമിച്ചത്. ആർജെഡിയുടെ ശ്രേയാംസ്കുമാർ കാലാവധി പൂർത്തിയാക്കിയ സീറ്റ് കഴിഞ്ഞ ഊഴത്തിൽ സിപിഐക്ക് കൊടുത്തതിനാൽ ഇത്തവണ തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും പറഞ്ഞു.‘മറ്റൊരു പദവിയും ചോദിച്ചിട്ടില്ല. ചർച്ചയ്ക്കും വന്നിട്ടില്ല. രാജ്യസഭാ സീറ്റാണ് വേണ്ടത്. ഉചിത തീരുമാനം സിപിഎം എടുക്കും.’ – ജോസ് കെ.മാണി പറഞ്ഞു. കോട്ടയത്ത് പരാജയപ്പെട്ടതിന്റെ പേരിൽ മുന്നണി മാറുമെന്നും ബിജെപിയുടെ ക്ഷണം ലഭിച്ചെന്നുമുള്ള പ്രചാരണങ്ങൾ ‘രാഷ്ട്രീയ ഗോസിപ്പുകൾ’ ആക്കി ജോസ് കെ.മാണി തള്ളി.

കേരള കോൺഗ്രസിനു (എം) വേണ്ടി വാദിച്ചെന്നു വരുത്തി സീറ്റ് സിപിഐക്ക് കൊടുക്കാനുള്ള തന്ത്രമാണോ സിപിഎം പയറ്റുന്നതെന്നു സംശയിക്കുന്ന രാഷ്ട്രീയ കേന്ദ്രങ്ങളുണ്ട്. എൽഡിഎഫിന് ലഭിക്കുന്ന 2 സീറ്റിൽ സിപിഎമ്മിന്റെ സീറ്റ് കേരള കോൺഗ്രസു(എം)മായി പങ്കിട്ട് പ്രശ്നം പരിഹരിക്കുമെന്ന നിർദേശവും ഉയരുന്നുണ്ട്. നാളത്തെ എൽഡിഎഫ് യോഗത്തിനു മുൻപു ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാകും തീരുമാനം.

English Summary:

LDF in a fix as CPI and Kerala Congress (M) firm on Rajya Sabha seat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com