ADVERTISEMENT

കുവൈത്ത് സിറ്റി ∙ മംഗഫ് ലേബർ ക്യാംപിലെ തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ചു വ്യത്യസ്ത റിപ്പോർട്ടുകൾ. ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിൽ സൂക്ഷിച്ച പാചകവാതക സിലണ്ടർ ചോർന്നാണു തീപിടിത്തമെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, വൈദ്യുതി ഷോർട്ട് സർക്യൂട്ടാണു കാരണമെന്നാണു മറ്റൊരു നിഗമനം. ഷോർട്ട് സർക്യൂട്ട് കാരണമാകാമെന്നു കുവൈത്ത് അഗ്നിശമന സേന സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി.

ഫ്ലാറ്റിനുള്ളിൽ മുറികൾ തിരിക്കാനായി ഉപയോഗിച്ചിരുന്ന സാമഗ്രികൾ അതിവേഗം തീ പടരാൻ ഇടയാക്കിയതായി ഫയർഫോഴ്സ് കേണൽ സയീദ് അൽ മൗസാവി പറഞ്ഞു. മുറികൾ തമ്മിൽ വേർതിരിക്കാൻ ഉപയോഗിച്ചിരുന്ന വസ്തുക്കൾ കത്തിയതു വലിയ തോതിൽ പുകയുണ്ടാക്കിയതായും ഈ പുക അതിവേഗം മുകൾനിലയിലേക്കു പടർന്നതായും അദ്ദേഹം പറഞ്ഞു.

കെട്ടിടത്തിന്റെ ടെറസിലേക്കുള്ള വാതിൽ പൂട്ടിയിട്ടിരുന്നതിനാൽ രക്ഷപ്പെടാൻ ശ്രമിച്ചവർക്ക് അവിടേക്കു കയറാനായില്ല. ഗോവണിപ്പടി വഴി ടെറസിലേത്താൻ ശ്രമിച്ചവർ വാതിൽ തുറക്കാൻ കഴിയാതെ അവിടെ കുഴഞ്ഞുവീണതായും ഫയർ ഫോഴ്സ് അധികൃതർ വ്യക്തമാക്കി.

മരണമേറെയും പുക ശ്വസിച്ച്

രാജ്യത്തെ നിയമം അനുസരിച്ചുള്ള എല്ലാ സുരക്ഷാ സംവിധാനങ്ങളും ലേബർ ക്യാംപിൽ ഏർപ്പെടുത്തിയിരുന്നതായി എൻബിടിസി അറിയിച്ചു. അപകടം ഉണ്ടായ സമയം ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. പുലർച്ചെ നാലരയോടെ തീ പടരുമ്പോൾ ക്യാംപിലുള്ളവരെല്ലാം ഉറക്കത്തിലായിരുന്നു. തീ പടർന്നതിനു പിന്നാലെ അതിവേഗം വ്യാപിച്ച പുകയാണ് മരണസംഖ്യ വർധിപ്പിച്ചത്. 

പൊള്ളലേറ്റു മരിച്ചതു 2 പേർ മാത്രമാണ്. ബാക്കി 47 പേരും മരിച്ചതു പുക ശ്വസിച്ചാണെന്ന് കമ്പനി പ്രതിനിധി എം.ജിഷാം പറഞ്ഞു. അപകടം പകലായിരുന്നെങ്കിൽ ഇത്ര വലിയ ദുരന്തമാകുമായിരുന്നില്ല. ആളുകൾക്ക് ഉണരാനോ ഓടി രക്ഷപ്പെടാനോ അവസരം ലഭിച്ചില്ല.

ആറുനിലക്കെട്ടിടത്തിൽ 24 ഫ്ലാറ്റുകളിലെ 72 മുറികളിലായി 195 പേരാണ് താമസിച്ചിരുന്നത്. നാട്ടിൽ പോയി ചൊവ്വാഴ്ച അർധരാത്രി തിരിച്ചെത്തിയ തമിഴ്നാട്ടുകാരൻ ഉൾപ്പെടെ ക്യാംപിൽ ഉള്ളവരുടെ എണ്ണം 196 ആയി. ഇതിൽ 20 പേർ നൈറ്റ് ഡ്യൂട്ടിയിലായതിനാൽ സംഭവസമയത്ത് 176 പേർ മാത്രമാണ് ക്യാംപിൽ ഉണ്ടായിരുന്നതെന്നും ജിഷാം പറഞ്ഞു.

കെട്ടിടത്തിൽ പാചകത്തിന് അനുമതിയില്ല. കമ്പനിയുടെ സെൻട്രൽ കിച്ചണിൽനിന്നു ഭക്ഷണം എത്തിച്ചു വിതരണം ചെയ്യുന്നതാണ് രീതി. സെക്യൂരിറ്റി ജീവനക്കാരൻ സ്വന്തം നിലയ്ക്കു പാചകം ചെയ്തിരുന്നോ എന്നതു പൊലീസ് അന്വേഷിക്കുന്നുണ്ട്.

കുവൈത്ത് പൗരനും വിദേശികളും അറസ്റ്റിൽ

കുവൈത്ത് സിറ്റി∙ 49 പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തത്തിൽ സുരക്ഷാവീഴ്ച ആരോപിച്ച്  കുവൈത്ത് പൗരനെയും ഒട്ടേറെ വിദേശികളെയും അറസ്റ്റ് ചെയ്തു. നരഹത്യയ്ക്കും അശ്രദ്ധമൂലം അപകടമുണ്ടാക്കിയതിനുമാണു കേസ്. അപകടത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ട്. കുവൈത്ത് നഗരസഭ എൻജിനീയറിങ് ഓഡിറ്റ് നടത്തി ഒട്ടേറെ നിയമലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

English Summary:

Kuwait fire: Short circuit or cooking gas leak cause of accident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com