ADVERTISEMENT

കൊച്ചി ∙ സാധാരണക്കാരുടെ മുതലും പലിശയും കൊള്ളയടിക്കപ്പെട്ട കരുവന്നൂർ സഹകരണ ബാങ്ക് വായ്പത്തട്ടിപ്പു കേസിൽ സിപിഎം തൃശൂർ ജില്ലാ കമ്മിറ്റി അഴിമതിയുടെ ഗുണഭോക്താക്കളായെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കുറ്റപ്പെടുത്തി.

സിപിഎമ്മിന്റെ 73.62 ലക്ഷം രൂപയുടേതടക്കം 29.29 കോടി രൂപയുടെ സ്വത്തുക്കൾ താൽക്കാലികമായി കണ്ടുകെട്ടി ഇ.ഡി ഉത്തരവിറക്കി. ഇതിൽ 10 കോടിയുടെ സ്വത്ത് എറണാകുളം സ്വദേശിയായ റിയൽ എസ്റ്റേറ്റ്– ഹോട്ടൽ– റിസോർട്ട് ബിസിനസുകാരന്റേതാണ്. കേസിലെ ഒന്നാം പ്രതിയും സിപിഎം തൃശൂർ ജില്ലാ കമ്മിറ്റിയുമായി അടുപ്പം പുലർത്തുന്നയാളുമായ പി.സതീഷ്കുമാറിന്റെ ബിസിനസ് പങ്കാളിയുടേതാണ് ഈ സ്വത്തുക്കൾ.

സിപിഎം ജില്ലാ കമ്മിറ്റിയുടെ നിർദേശപ്രകാരം ബാങ്ക് ഭരണസമിതി നടത്തിയ വെട്ടിപ്പാണ് മുതലും പലിശയുമായി ഏകദേശം 300 കോടി രൂപയുടെ നഷ്ടം നിക്ഷേപകർക്കുണ്ടാക്കിയത്. ജില്ലാ കമ്മിറ്റി നിർദേശിക്കുന്ന ബെനാമികൾക്കു വഴിവിട്ട് വൻതുക വായ്പ അനുവദിച്ച് അതിന്റെ വിഹിതം സംഭാവനയായി പാർട്ടി വാങ്ങുകയായിരുന്നു തട്ടിപ്പിന്റെ രീതി.

കുറഞ്ഞ വിലയുള്ള സ്ഥലം ഈടു വാങ്ങി അതിന്റെ അഞ്ചും പത്തും ഇരട്ടി തുകയ്ക്കുള്ള വായ്പകളാണു ബെനാമികൾക്ക് അനുവദിച്ചത്. ഇത്തരത്തിൽ ലഭിക്കുന്ന വിഹിതവും കമ്മിഷനും നിക്ഷേപിക്കാൻ കരുവന്നൂർ ബാങ്കിൽത്തന്നെ 5 രഹസ്യ അക്കൗണ്ടുകൾ പാർട്ടി തുറന്നിരുന്നു. പാർട്ടിക്കു വിശ്വസ്തരായ ബാങ്ക് ജീവനക്കാരുടെ പേരിൽ നൽകിയ വായ്പകളുടെ വിഹിതം അവരുടെ ശമ്പളത്തിൽനിന്ന് ഭരണസമിതി പിടിച്ച് പാർട്ടിയുടെ അക്കൗണ്ടുകളിൽ നിക്ഷേപിച്ചു.

സിപിഎം കീഴ്ഘടകങ്ങളുടെ പേരിൽ സ്ഥലം വാങ്ങാനും സ്ഥിരനിക്ഷേപത്തിനുമാണ് അഴിമതിപ്പണം വിനിയോഗിച്ചത്. പാർട്ടി ഇത്തരത്തിൽ 63.62 ലക്ഷം രൂപ നിക്ഷേപിച്ചിരുന്ന 8 അക്കൗണ്ടുകൾ ഇ.ഡി കണ്ടെത്തി. ഈ നിക്ഷേപങ്ങളും 10 ലക്ഷം രൂപ വിലമതിക്കുന്ന വസ്തുവും കണ്ടുകെട്ടിയതിൽ ഉൾപ്പെടുന്നു. സിപിഎം ജില്ലാ സെക്രട്ടറി എം.എം.വർഗീസിന്റെ പേരിലാണു സ്ഥലം റജിസ്റ്റർ ചെയ്തിരുന്നത്.

എം.എം.വർഗീസ്, മുൻമന്ത്രി എ.സി.മൊയ്തീൻ, പ്രാദേശിക നേതാവ് പി.ആർ.അരവിന്ദാക്ഷൻ എന്നിവരെ ചോദ്യം ചെയ്തപ്പോൾ ഈ അക്കൗണ്ടുകളെക്കുറിച്ചു വെളിപ്പെടുത്തിയിരുന്നില്ലെന്നും അന്വേഷണസംഘം പറഞ്ഞു. സിപിഎം കമ്മിറ്റിയടക്കം 10 പ്രതികളുടെ 18 വസ്തുവകകളാണു കണ്ടുകെട്ടിയത്. പൊലീസ് അന്വേഷണം ഇഴഞ്ഞ കേസിലാണ് ഇ.ഡി 3 ഘട്ടങ്ങളിലായി 117.78 കോടിയുടെ സ്വത്തുവകകൾ കണ്ടുകെട്ടിയത്.

∙ ‘സിപിഎമ്മിനെ പ്രതിചേർത്തു എന്നതു വാർത്തകളിലൂടെ കണ്ട അറിവേയുള്ളൂ. വാർത്ത ശരിയാണെങ്കിൽ ഇതു പാർട്ടിക്കെതിരായ വേട്ടയാടലാണ്. കേന്ദ്ര അന്വേഷണ ഏജൻസികളെ പ്രതിപക്ഷത്തിനെതിരെ ഉപയോഗിക്കുകയാണ്. ലോക്കൽ കമ്മിറ്റി ഭൂമി വാങ്ങുന്നതു ജില്ലാ കമ്മിറ്റിയുടെ പേരിലാണ്.’ – എം.എം.വർഗീസ്, സിപിഎം ജില്ലാ സെക്രട്ടറി

English Summary:

CPM part of corruption connected to Karuvannur Bank Scam says Enforcement Directorate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com