ADVERTISEMENT

തൃശൂർ ∙ കെട്ടിട നിർമാണ കരാർ ജോലികൾ ഏറ്റെടുത്തു നടത്തുകയും പൊളിഞ്ഞു കടക്കെണിയിലാകുകയും ചെയ്ത ചരിത്രമുണ്ട് ഹൈറിച്ച് എംഡി കെ.ഡി.‍പ്രതാപന്. ഏതാനും വർഷം മുൻപു 150 ചതുരശ്രയടി മാത്രമുള്ള കടമുറിയിൽ ഹൈറിച്ച് എന്ന മണിചെയിൻ കമ്പനി തുടങ്ങുമ്പോൾ പരാജയം മാത്രമായിരുന്നു മൂലധനം. എന്നാൽ, അതിവേഗം കമ്പനി വളർന്നു പന്തലിച്ചു.

ഇന്ത്യയിലാകെ ഒന്നരക്കോടിയിലേറെ നിക്ഷേപകരെയാണു കമ്പനി ‘വീഴ്ത്തിയത്.’ ഒടിടി പ്ലാറ്റ്ഫോമിലൂടെ വൻകിട ഹിന്ദി സിനിമകളുടെ സംപ്രേഷണാവകാശം വാങ്ങുന്നു എന്ന പ്രചാരണമുണ്ടായതോടെ കമ്പനിയിലേക്കു നിക്ഷേപകരുടെ ഒഴുക്കായി. സൂപ്പർതാര ചിത്രങ്ങളുടെ പോസ്റ്ററുകൾ ഇതിനായി ഉപയോഗിച്ചു വിശ്വാസ്യത വരുത്തി.

പ്രതാപൻ അറസ്റ്റിലായ വിവരം കേരളത്തിനു പുറത്ത് അധികമാരും അറിഞ്ഞിട്ടില്ലെന്നതിനാൽ ഹൈറിച്ചിന്റെ ‘ബിസിനസ് പ്ലാൻ’ വിഡിയോകൾ മറുനാടുകളിൽ ഇപ്പോഴും ആവേശത്തോടെ പ്രചരിക്കുന്നുണ്ട്.

നീക്കംപൊളിച്ച് കലക്ടർ

നിക്ഷേപത്തട്ടിപ്പു നടത്തിയ ഹൈറിച്ച് പ്രതികൾ 200 കോടിയോളം രൂപ ബാങ്കിൽ നിന്നു പിൻവലിക്കാൻ നടത്തിയ നീക്കം തൃശൂർ കലക്ടറും സംഘവും പൊളിച്ചതു കേസിൽ നിർണായകമായി. കലക്ടർ വി.ആർ. കൃഷ്ണതേജയും എഡിഎം ടി. മുരളിയും 4 ജീവനക്കാരും രാത്രിയിൽ ഓഫിസിലെത്തി മണിക്കൂറുകൾ ജോലി ചെയ്തു പ്രത്യേകം ഉത്തരവിറക്കിയാണു പ്രതാപന്റെയും ശ്രീനയുടെയും നീക്കത്തിനു തടയിട്ടത്.

വാടകക്കരാർ റദ്ദാക്കി

തൃശൂർ ∙ ഹൈറിച്ച് ഓൺലൈൻ ഷോപ്പി കമ്പനിയുടെ ആസ്ഥാനമായി പ്രവർത്തിച്ച ചേർപ്പ് ഞെരുവിശേരിയിലെ വാണിജ്യ സമുച്ചയത്തിന്റെ വാടകക്കരാർ ഭൂവുടമ റദ്ദാക്കി. കമ്പനി നടത്തിയ തട്ടിപ്പുകൾ പുറത്തുവന്നതിനു പിന്നാലെയാണു കൈവശാവകാശം റദ്ദാക്കി 7,800 ചതുരശ്രയടി കെട്ടിടവും ഭൂമിയും ഉടമ തിരിച്ചുപിടിച്ചത്. എന്നാൽ, ഹൈറിച്ച് കംപ്യൂട്ടർ ശൃംഖല കെട്ടിടത്തിനുള്ളിലുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടി ചേർപ്പ് പൊലീസ് കെട്ടിടം സീൽ ചെയ്ത അവസ്ഥയിലാണ്.

പുറത്തായത് ഇങ്ങനെ

ഹൈറിച്ച് നിക്ഷേപത്തട്ടിപ്പു പുറത്തുവരാനിടയാക്കിയതു വടകര സ്വദേശിയായ നിക്ഷേപകൻ ഓഫിസിനു മുന്നിൽ നടത്തിയ ബഹളം. ഒരുവർഷം മുൻപു പി.എ.വൽസൻ ഞെരുവിശേരിയിൽ ഹൈറിച്ചിന്റെ ആസ്ഥാനത്തെത്തി നിക്ഷേപത്തുക മടക്കിച്ചോദിച്ചു. ജീവനക്കാർ തട്ടിക്കയറിയതോടെ തർക്കമായി. പിന്നീടു നിക്ഷേപകൻ ചേർപ്പ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്നാണു തട്ടിപ്പ് പുറത്തായത്.

പണമെവിടെ?

3141 കോടി രൂപ നിക്ഷേപകരിൽ നിന്നു തട്ടിയെന്നതിനു കണക്കുണ്ടെങ്കിലും ഈ തുക എവിടെയെന്ന ചോദ്യത്തിന്റെ വ്യക്തമായ ഉത്തരം ഇപ്പോഴും അജ്ഞാതം. 100 കോടി രൂപയിലേറെ ഹവാലയായി വിദേശത്തേക്കു കടത്തിയെന്ന് ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. ഇതേ മാതൃകയിൽ വിദേശത്തേക്കു ബാക്കി തുകയും മാറ്റിയിരിക്കാമെന്നാണു സൂചന. ഹൈറിച്ചിന്റെ ചാർട്ടേഡ് അക്കൗണ്ടിന്റെ അക്കൗണ്ടിലേക്കു പ്രതാപനും ശ്രീനയും 11 കോടി രൂപ മാറ്റിയെന്നു നേരത്തേ കണ്ടെത്തിയിരുന്നു.

English Summary:

Started in a 150 square feet shop; Highrich still has a lot of fans

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com