ADVERTISEMENT

തിരുവനന്തപുരം ∙ ഡിജിപിമാരുടെ 4 തസ്തികയുണ്ടെങ്കിലും അതിൽനിന്നു പൊലീസ് മേധാവിയെ തിരഞ്ഞെടുക്കുന്നത് സംസ്ഥാനം നൽകുന്ന 3 പേരുടെ പട്ടികയിൽനിന്നു യുപിഎസ്‌സിയാണ്. മേധാവിയായി ആരു വന്നാലും രാഷ്ട്രീയതാൽപര്യങ്ങൾ നടത്തിയെടുക്കാൻ ഏറ്റവും വിശ്വസ്തരെ ക്രമസമാധാനം, ഇന്റലിജൻസ് തലപ്പത്തു പ്രതിഷ്ഠിക്കുന്നതാണു പതിവ്. അതു കഴിഞ്ഞാൽ ക്രൈംബ്രാഞ്ചിലേക്കും വിജിലൻസിലേക്കുമാണ് എഡിജിപിമാരുടെ നോട്ടം.

പ്രധാന കേസുകളുടെ അന്വേഷണം ക്രൈംബ്രാഞ്ചിന്റെ കയ്യിലാണ്. അതിൽ പാർട്ടിയും പാർട്ടിക്കാർക്കു വേണ്ടപ്പെട്ടവരുമൊക്കെ ഇടപെട്ട കേസുകളിൽ പ്രത്യേക ശ്രദ്ധ വേണമെങ്കിൽ ക്രൈംബ്രാഞ്ച് മേധാവിയും കയ്യിൽ നിൽക്കണം. വിജിലൻസിലും സ്വന്തം താൽപര്യം സംരക്ഷിക്കാൻ കഴിയുന്നവരെ നിയമിക്കാൻ ഭരിക്കുന്നവർ ശ്രമിക്കും.

സംസ്ഥാനത്താകെ വിവരങ്ങൾ ശേഖരിക്കുന്ന ഇന്റലിജൻസ് വിഭാഗം രാജ്യദ്രോഹ പ്രവർത്തനം മുതൽ രാഷ്ട്രീയചലനങ്ങൾ വരെ കണ്ടെത്തണം. ഇന്റലിജൻസ് എഡിജിപി ഇക്കാര്യങ്ങൾ എന്നും മുഖ്യമന്ത്രിയെ ധരിപ്പിക്കണം. ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സർക്കാരിനുവേണ്ടി പ്രവർത്തിക്കേണ്ടതും കേസെടുക്കേണ്ടതും സംഘർഷസാധ്യത തടയേണ്ടതുമെല്ലാം ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയുടെ ചുമതലയാണ്.

ജില്ലാ പൊലീസ് മേധാവിമാരും ഐജിമാരും ഡിഐജിമാരും ദിവസവും റിപ്പോർട്ട് ചെയ്യേണ്ടത് ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയോടാണ്. മുഖ്യമന്ത്രിയുടെ ഓഫിസും ആഭ്യന്തരവകുപ്പും കാര്യങ്ങൾ ചെയ്യുന്നതിന് ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയെ വിളിക്കും. ഇതാണ് ഈ ചുമതല വഹിക്കുന്നയാളെ കരുത്തനാക്കുന്നത്. ജില്ലകളിൽനിന്നു രാഷ്ട്രീയനേതാക്കളും ജനപ്രതിനിധികളുമൊക്കെ എസ്പിക്കും മുകളിൽ ‘തിരുവനന്തപുരത്തേക്ക് ഒന്ന് വിളിക്കട്ടെ’ എന്നു തീരുമാനിച്ചാൽ അതും എഡിജിപി ലോ ആൻഡ് ഓർഡറിന്റെ ഫോണിലേക്കാണ്.

നേരത്തേ ക്രമസമാധാനച്ചുമതലയ്ക്ക് 2 എഡിജിപിമാരാണുണ്ടായിരുന്നത് – ഉത്തരമേഖലയും ദക്ഷിണ മേഖലയും. എഡിജിപിമാരുടെ കുറവുണ്ടായതോടെ ക്രമസമാധാനച്ചുമതല ഒരേയൊരു എഡിജിപിയിലേക്കു വന്നു. ഇതോടെ അദ്ദേഹം ഡിജിപിക്കു തുല്യമായ നിലയിലേക്കെത്തി. ‘സൂപ്പർ ഡിജിപി’യെന്നു വിളിപ്പേരും വീണു. ക്രമസമാധാനച്ചുമതല വഹിക്കുന്ന എഡിജിപി അജിത്കുമാറിന് ആംഡ് ബറ്റാലിയന്റെ അധികച്ചുമതലയുമുണ്ട്.

ഇപ്പോഴും എഡിജിപിമാരുടെ കുറവുണ്ട്. എഡിജിപിമാരായ മനോജ് ഏബ്രഹാമിനും അജിത്കുമാറിനും എസ്. ശ്രീജിത്തിനും അടുത്ത വർഷം ഡിജിപിമാരായി സ്ഥാനക്കയറ്റം ലഭിക്കുന്നതോടെ വീണ്ടും ക്ഷാമമുണ്ടാകും.

 2027ലേ ഇനി എഡിജിപിമാർ പ്രമോഷനിലൂടെ നിയമിക്കപ്പെടൂ. ഡിസംബർ 31ന് ഒഴിവുവരുന്ന തസ്തികയിൽ ഇന്റലിജൻസ് മേധാവി മനോജ് ഏബ്രഹാം ഡിജിപി പദവിയിലെത്തും. കേന്ദ്ര ഡപ്യൂട്ടേഷനിൽ എൻടിആർഒയിൽ സേവനമനുഷ്ഠിക്കുന്ന എഡിജിപി ദിനേന്ദ്ര കശ്യപ് ഒക്ടോബറിൽ കേരളത്തിൽ മടങ്ങിയെത്തും. ഗതാഗത കമ്മിഷണർ തസ്തിക എഡിജിപിയുടേതാണെങ്കിലും ആളെ കിട്ടാത്തതിനാൽ ഐജിയെയാണ് അവിടെ നിയമിച്ചിരിക്കുന്നത്.

English Summary:

ADGP is the power centre

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com