ADVERTISEMENT

തൃശൂർ ∙ ബിസിനസ് പങ്കാളിയായിരുന്ന സ്ത്രീയും സംഘവും ബാങ്ക് മാനേജരുടെ പിന്തുണയോടെ വ്യാജ ഒപ്പും സീലും ഉപയോഗിച്ച് തന്റെ കാർ അടക്കം ഒരു കോടി രൂപയോളം തട്ടിയെടുത്തു മുങ്ങിയതായി യുവവ്യവസായിയുടെ പരാതി.

രേഖകൾ സഹിതം പരാതി നൽകിയിട്ടും 2 മാസത്തോളം കേസെടുക്കാനോ അന്വേഷിക്കാനോ തയാറാകാതിരുന്ന വരന്തരപ്പിള്ളി പൊലീസ്, താൻ കോടതിയെ സമീപിച്ചതിനെത്തുടർന്നാണ് 2 ദിവസം മുൻപ് എഫ്ഐആർ റജിസ്റ്റർ ചെയ്തതെന്നും പരാതിക്കാരനായ പെരിന്തൽമണ്ണ പൂന്താവനം ശ്രീവില്ലയിൽ എം.പി.ശ്രീജിത്ത് (42) പറഞ്ഞു. ഇരിങ്ങാലക്കുട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പൊലീസിനോട് അന്വേഷണം നടത്താൻ ഉത്തരവിട്ടത്. പല തട്ടിപ്പുകേസുകളിൽ പ്രതിയായിട്ടുള്ള ജയശ്രീക്കും (ചിലന്തി ജയശ്രീ–61) കൂട്ടാളികൾക്കുമെതിരെയാണു കേസ്.

തന്റെ സ്ഥാപനത്തിന് ഹെയർ ഓയിൽ നിർമിച്ചു കൈമാറാൻ ആളെ ആവശ്യമുണ്ടെന്നു പരസ്യം നൽകിയതിനെത്തുടർന്നാണ് 2020 മുതൽ ജയശ്രീ സഹകരിച്ചു തുടങ്ങിയതെന്നു പരാതിക്കാരൻ പറഞ്ഞു. ഉൽപന്നത്തിന്റെ ജിഎസ്ടി റജിസ്ട്രേഷനും ബിസിനസ് ഇടപാടുകളുടെ എളുപ്പത്തിനും തനിക്കു കൂടുതൽ പരിചയമുള്ള വരന്തരപ്പിള്ളി ഐഒബി ബാങ്ക് ശാഖയിൽ അക്കൗണ്ട് തുടങ്ങാമെന്ന് അവർ പറഞ്ഞ പ്രകാരം ജോയിന്റ് ബാങ്ക് അക്കൗണ്ട് ആരംഭിച്ചു. ഇതിനിടെ, ജയശ്രീ തന്റെ കൊച്ചിയിലെ സൂപ്പർമാർക്കറ്റിൽ മാനേജരായും ജോലി ആരംഭിച്ചെന്നു ശ്രീജിത്ത് പറഞ്ഞു. ബിസിനസും സൂപ്പർമാർക്കറ്റും നവീകരിക്കാൻ പണം ആവശ്യപ്പെട്ട് ജയശ്രീയും മകനും ചേർന്ന് പലതവണയായി 7.25 ലക്ഷം രൂപ കൈപ്പറ്റി. 

2020 മുതലുള്ള 4 വർഷം സ്ഥാപനത്തിലെ പല ജീവനക്കാരിൽനിന്നു വായ്പയായും അവരുടെ പേരിൽ സ്വർണം പണയംവച്ചും പണം കൈപ്പറ്റിയതായി ബാങ്കിൽനിന്ന് ഉൾപ്പെടെ വിവരം ലഭിക്കുകയും കൂടുതൽ തട്ടിപ്പുകൾ തിരിച്ചറിയുകയും ചെയ്തതോടെ കഴിഞ്ഞ ഓഗസ്റ്റ് 13ന് ജയശ്രീയെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. പിന്നീടു ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചപ്പോഴാണ് ജോയിന്റ് അക്കൗണ്ടുള്ള വരന്തരപ്പിള്ളി ഐഒബി ബാങ്കിൽ നിന്ന് തന്റെ ഒപ്പുമായി സാമ്യം പോലും ഇല്ലാത്ത പലതരം ഒപ്പുകളിട്ട് പലപ്പോഴായി ഇവർ 50 ലക്ഷം രൂപ തട്ടിയതായി തിരിച്ചറിഞ്ഞതെന്നു ശ്രീജിത്ത് പരാതിയിൽ പറഞ്ഞു. പണം പിൻവലിക്കുന്നത് അറിയാതിരിക്കാൻ മൊബൈൽ ഫോണിലേക്കുള്ള ബാങ്ക് സന്ദേശം പോലും ബ്ലോക്ക് ചെയ്തു. ഇതിനു കൂട്ടുനിന്ന അന്നത്തെ മാനേജർ സ്ഥലം മാറിപ്പോയെന്നാണ് ബാങ്ക് അധികൃതർ അറിയിച്ചത്. 

‘അവർക്കെതിരെ ഒട്ടേറെ തട്ടിപ്പു കേസുകളുണ്ട്. കേസ് കൊടുത്തിട്ടൊന്നും ഒരു പ്രയോജനവുമില്ല. അറസ്റ്റ് ചെയ്താലും അവർ സ്വാധീനം ഉപയോഗിച്ച് ഊരിപ്പോരും’ എന്നെല്ലാം പറഞ്ഞ്, പരാതി നൽകാൻ എത്തിയ തന്നെ പിന്തിരിപ്പിക്കാനാണു വരന്തരപ്പിള്ളി പൊലീസ് ശ്രമിച്ചതെന്നു ്രശീജിത്ത് പറഞ്ഞു. കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയിട്ടും പൊലീസ് നടപടിയെടുക്കാതെ വന്നതോടെ ചാലക്കുടി ഡിവൈഎസ്പിയെക്കണ്ട് പരാതി ബോധിപ്പിച്ചിരുന്നു.

മാസവസാനം എഫ്ഐആർ കൂടുതൽ വരുന്നതു കൊണ്ടാണ് പരാതിക്കാരൻ വന്നയുടൻ എഫ്ഐആർ ഇടാതിരുന്നതെന്ന് വരന്തരപ്പിള്ളി ഇൻസ്പെക്ടർ കെ.എൻ.മനോജ് പറഞ്ഞു. പിന്നീട് അന്വേഷണത്തിൽ, ഇയാൾക്കെതിരെയും പരാതികളുണ്ടെന്നു ബോധ്യപ്പെട്ടതോടെ, കോടതി നിർദേശം വന്നിട്ട് കേസെടുക്കാമെന്നു തീരുമാനിച്ചു. താൻ ലീവിലായതിനാലാണ് എഫ്ഐആർ ഇടാൻ വൈകിയത്. എഫ്ഐആർ ഇടാൻ ചാലക്കുടി ഡിവൈഎസ്പി നിർദേശിച്ചിട്ടില്ല. പ്രതി സ്ഥാനത്തുള്ള ജയശ്രീ മുങ്ങിയതായി അറിയില്ല; അന്വേഷിച്ചിട്ടുമില്ല. കേസിലെ ആധികാരികത നോക്കിയും ബാങ്കിൽ അന്വേഷിച്ചും നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

English Summary:

Businessman's complaint of woman business partner's cheating

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com