ADVERTISEMENT

ആലപ്പുഴ ∙ സംസ്ഥാനത്തു പതിവില്ലാത്ത വിധം പക്ഷിപ്പനി പടരുമ്പോൾ, അതിനു കാരണമാകുന്നത് അപകടകാരിയായ വൈറസ് വകഭേദം. ലോകത്തു രോഗം സ്ഥിരീകരിച്ച 889 പേരിൽ 463 പേരുടെയും മരണത്തിനിടയാക്കിയ ഏവിയൻ ഇൻഫ്ലുവൻസ വൈറസാണു പക്ഷിപ്പനിക്കു കാരണമാകുന്നത്. ചൈന, വിയറ്റ്നാം, ലാവോസ്, കംബോഡിയ തുടങ്ങിയ 23 രാജ്യങ്ങളിൽ ഈ വൈറസ് മനുഷ്യരുടെ മരണത്തിനു കാരണമായി.

പക്ഷിപ്പനി വൈറസിനു വകഭേദം സംഭവിച്ച് 8 വൈറസുകൾ വരെയാണ് ഉണ്ടാകുന്നത്. എച്ച്5എൻ1, എച്ച്5എൻ6, എച്ച്3എൻ8, എച്ച്7എൻ4, എച്ച്7എൻ9, എച്ച്9എൻ2, എച്ച്10എൻ3, എച്ച്10എൻ5 എന്നിവയാണു മനുഷ്യരിൽ റിപ്പോർട്ട് ചെയ്യപ്പെട്ട വകഭേദങ്ങൾ. അടുത്തിടെ ബംഗാളിൽ നാലുവയസ്സുകാരിക്കു സ്ഥിരീകരിച്ചത് എച്ച്9എൻ2 ആണെന്നു ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിലുണ്ട്. ഇതിനു സമാനമായ വകഭേദമാണു കേരളത്തിലുമുള്ളതെന്നാണു മൃഗസംരക്ഷണ വകുപ്പിന്റെ അനുമാനം.

പക്ഷിപ്പനിയെത്തുടർന്ന് വളർത്തുപക്ഷികളെ കള്ളിങ് ചെയ്തപ്പോൾ. (ഫയൽ ചിത്രം)
പക്ഷിപ്പനിയെത്തുടർന്ന് വളർത്തുപക്ഷികളെ കള്ളിങ് ചെയ്തപ്പോൾ. (ഫയൽ ചിത്രം)

സംസ്ഥാനത്തു പക്ഷിപ്പനി തുടർച്ചയായി സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ കടുത്ത നടപടികളിലേക്കു സർക്കാർ കടക്കുമെന്നാണു സൂചന. ഇതിന്റെ ഭാഗമായുള്ള തയാറെടുപ്പുകൾ നടക്കുകയാണ്. പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളിൽ കള്ളിങ് നടത്തുന്നതും ഭാവിയിൽ പക്ഷികളെ വളർത്തുന്നതിനു നിരോധനം ഏർപ്പെടുത്തുന്നതും ഉൾപ്പെടെയുള്ള നടപടികളും ആലോചിക്കുന്നുണ്ട്.

നിലവിൽ ആലപ്പുഴ ജില്ലയും കോട്ടയം ജില്ലയിൽ വൈക്കം, ചങ്ങനാശേരി താലൂക്കുകളും പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കും പക്ഷിപ്പനി ഹോട്സ്പോട്ടുകളാണ്. വളർത്തുപക്ഷികൾക്കു പുറമേ സ്വതന്ത്രമായി പറന്നു നടക്കുന്ന പക്ഷികളിലും പക്ഷിപ്പനി സ്ഥിരീകരിച്ചതാണു സ്ഥിതി ഗുരുതരമാക്കിയത്. മുൻ വർഷങ്ങളിൽ താറാവുകളിലാണു രോഗം കണ്ടിരുന്നതെങ്കിൽ ഈ വർഷം കോഴികളിലും തുടർന്നു കാക്ക, കൊക്ക്, പരുന്ത്, പ്രാവ്, മയിൽ തുടങ്ങിയവയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. വൈറസിലെ മാറ്റമാണു മുൻ വർഷങ്ങളിൽനിന്നു വ്യത്യസ്തമായി ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിൽ പക്ഷിപ്പനി പടരാൻ കാരണമെന്നാണു മൃഗസംരക്ഷണ വകുപ്പിന്റെ വിലയിരുത്തൽ. മുൻ വർഷങ്ങളിൽ ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിലാണു രോഗബാധയുണ്ടാക്കിയിരുന്നത്. ഈ വർഷം മാത്രം 41 സ്ഥലങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഇതിൽ 28 എണ്ണവും ആലപ്പുഴ ജില്ലയിലാണ്.

bird-flu-main

മനുഷ്യരിലെത്തുമോ?

ഇൻഫ്ലുവൻസ വൈറസുകൾ രോഗബാധിതരായ പക്ഷികളിൽനിന്നു നേരിട്ടോ, പക്ഷികളിൽനിന്നു വളർത്തുമൃഗങ്ങൾ വഴിയോ മനുഷ്യരിലേക്ക് എത്താനുള്ള സാധ്യതകൾ നിലവിലുണ്ട്. അതിനാൽ രോഗം സ്ഥിരീകരിച്ച മേഖലകളിൽ മനുഷ്യരിലും വളർത്തുമൃഗങ്ങളിലും എന്തെങ്കിലും അസ്വാഭാവികമായ മാറ്റമുണ്ടോയെന്നു മൃഗസംരക്ഷണ വകുപ്പും ആരോഗ്യ വകുപ്പും പരിശോധിക്കുന്നുണ്ട്. ഏതെങ്കിലും സാഹചര്യത്തിൽ മനുഷ്യരിൽ രോഗം സ്ഥിരീകരിച്ചാൽ ഉപയോഗിക്കാനായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസലേഷൻ സെന്റർ സജ്ജമാക്കിയിട്ടുണ്ട്.

പക്ഷിപ്പനി പ്രഭവ കേന്ദ്രത്തിന്റെ 3 കിലോമീറ്റർ ചുറ്റളവിൽ ഇൻഫെക്‌ഷൻ‌ സോണായി തിരിച്ചു നിരീക്ഷണം നടത്തുന്നുണ്ട്. ഇവിടങ്ങളിൽ പനി ലക്ഷണങ്ങൾ കാണുന്നവരെ പ്രത്യേകം നിരീക്ഷിക്കും. പക്ഷിപ്പനി സ്ഥിരീകരിച്ച പക്ഷികളുമായി ഇവർ ഇടപഴകിയിട്ടുണ്ടോയെന്നു കണ്ടെത്തും. കോവിഡിനു സമാനമായി മൂക്കിൽനിന്നു സ്രവമെടുത്താണു പരിശോധന. വൈറൽ പനിയുള്ളവർക്ക് ആന്റി വൈറൽ ഗുളികകൾ ഉടൻ നൽകി ചികിത്സിക്കുന്നുമുണ്ട്. ഇതു സംബന്ധിച്ച് രോഗബാധിത പ്രദേശങ്ങളിലെ എല്ലാ ആശുപത്രികൾക്കും നിർദേശം നൽകിയിട്ടുണ്ട്.

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്റർ സൗകര്യത്തോടു കൂടിയ 3 ഐസിയു കിടക്കകളും 20 ഐസലേഷൻ കിടക്കകളുമുള്ള ഐസലേഷൻ വാർഡാണു സജ്ജമാക്കിയത്. ആന്റി വൈറൽ മരുന്നുകളും കരുതിയിട്ടുണ്ട്. രോഗലക്ഷണമുള്ളവരിൽനിന്നു ശേഖരിക്കുന്ന സ്രവ സാംപിൾ ആലപ്പുഴയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലാണു പരിശോധിക്കുന്നത്. ഇതുവരെ മനുഷ്യരിൽ നിന്നെടുത്ത എല്ലാ സാംപിളുകളും പക്ഷിപ്പനി ബാധിത മേഖലകളിലെ കന്നുകാലികൾ ഉൾപ്പെടെയുള്ള വളർത്തു മൃഗങ്ങളിൽനിന്നു ശേഖരിച്ച സാംപിളുകളും പരിശോധിച്ചതിൽ ഫലം നെഗറ്റീവാണ്.

രോഗലക്ഷണം

മറ്റു വൈറസ് രോഗങ്ങളെപ്പോലെ തന്നെ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയ ശേഷം മാത്രമേ വൈറസ് ശരീരത്തിലെത്തിയതു കണ്ടെത്താനാകൂ. പ്രധാനമായും ശ്വാസകോശത്തെയാണു രോഗം ബാധിക്കുന്നത്. മനുഷ്യരിലേക്കു രോഗം പടർന്നാൽ പനി, ജലദോഷം, ചുമ, ഛർദി തുടങ്ങിയ ലക്ഷണങ്ങളാകും പ്രകടിപ്പിക്കുക.

ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ

∙ പക്ഷിപ്പനി ബാധിത മേഖലകളിലുള്ളവർ പനി, ചുമ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണം.
∙ പക്ഷിപ്പനിയുമായി ബന്ധപ്പെട്ടു റെഡ് സോണിൽനിന്നു വരുന്ന പനി കേസുകൾ നേരിട്ടു ജനറൽ ഒപിയിൽ വരുന്നതിനു പകരം ആരോഗ്യവകുപ്പ് ജീവനക്കാരെ മുൻകൂട്ടി അറിയിച്ചു പ്രത്യേക ഒപി സൗകര്യം പ്രയോജനപ്പെടുത്തണം.
∙ ചത്ത പക്ഷികളെ കൈകാര്യം ചെയ്യുമ്പോൾ മാസ്ക്, ഗ്ലൗസ്, ഗം ബൂട്ട് തുടങ്ങിയവ ഉപയോഗിക്കണം. കൈകാര്യം ചെയ്യുന്നതിനു മുൻപും ശേഷവും കൈകൾ സോപ്പും ചൂടുവെള്ളും ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകണം. വ്യക്തി ശുചിത്വം പാലിക്കണം.
∙ പക്ഷികളുടെ കാഷ്ഠവുമായി നേരിട്ടു സമ്പർക്കത്തിൽ വരാനുള്ള സാധ്യത ഒഴിവാക്കണം.
∙ പകുതി വേവിച്ച (ബുൾസ് ഐ പോലുള്ളവ) മുട്ടകൾ കഴിക്കരുത്.
∙ പക്ഷികളുമായി ഇടപെട്ടവർക്കോ നശീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്കോ കർഷകർക്കോ ഏതെങ്കിലും തരത്തിലുള്ള പനി റിപ്പോർട്ട് ചെയ്താൽ ആശുപത്രിയിലേക്കു മാറ്റാനായി പ്രത്യേക ആംബുലൻസ് സൗകര്യം ഉപയോഗിക്കണം.
∙ അടിയന്തര സഹായങ്ങൾക്കു ആലപ്പുഴ ജില്ലാ മെഡിക്കൽ ഓഫിസിലെ 0477 2251650 എന്ന നമ്പറിൽ ബന്ധപ്പെടുക.

English Summary:

Dangerous Bird Flu Variant Spreads in Kerala: Government Prepares Drastic Measures

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com