ADVERTISEMENT

തൃശൂർ ∙ ഹൈറിച്ച് തട്ടിപ്പിൽ, നിക്ഷേപകരിൽനിന്ന് 3141 കോടി രൂപ കെ.ഡി പ്രതാപൻ തട്ടിയെടുത്തെന്നാണ് കേസ്. പക്ഷേ ഇത്രയും തുക എവിടേക്കാണ് കെ.ഡി പ്രതാപൻ കടത്തിയത് എന്നതിൽ ഇപ്പോഴും അവ്യക്തത നിലനിൽക്കുകയാണ്. 100 കോടി രൂപയിലേറെ ഹവാലയായി വിദേശത്തേക്കു കടത്തിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിട്ടുണ്ട്. ബാക്കി തുകയിലാണ് അവ്യക്തത തുടരുന്നത്.

തട്ടിയെടുത്ത തുകയിൽ വലിയൊരു ഭാഗം ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപിച്ചിരിക്കാമെന്ന സൂചനയാണ് നിലവിൽ ലഭിക്കുന്നത്. വിദേശ രാജ്യങ്ങളിലുള്ള ക്രിപ്റ്റോ കറൻസി നിക്ഷേപം അന്വേഷിച്ച് കണ്ടെത്തുക പ്രയാസമാണ്. ഇ.ഡിയുടെ അന്വേഷണ പരിധിക്ക് പുറത്തുള്ള ക്രിപ്റ്റോ ഇടപാടുകൾ കെ.ഡി.പ്രതാപൻ നടത്തിയിട്ടുണ്ടെങ്കിൽ തട്ടിപ്പ് എന്ന വൻമലയുടെ ഒരറ്റം മാത്രമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. വ്യവസായി വിജേഷ് പിള്ളയിൽനിന്ന് 5 കോടി രൂപയ്ക്ക് ഹൈറിച്ച് കമ്പനി ഒടിടി പ്ലാറ്റ്ഫോം വാങ്ങിയിരുന്നു. ഈ ഇടപാടും ഇ.ഡി അന്വേഷിക്കുന്നുണ്ട്.

ബ‍‍ഡ്സ് നിയമ പ്രകാരം കേരളത്തിൽ റജിസ്റ്റർ ചെയ്ത ആദ്യത്തെ കേസാണ് ഹൈറിച്ച് തട്ടിപ്പ്. കേസിന്റെ ആഴം വ്യക്തമായതോടെ ബഡ്സ് അതോറിറ്റി കേസ് സിബിഐക്ക് വിട്ടിരുന്നു. വിദേശ ക്രിപ്റ്റോ കറൻസിയിലടക്കം കേസ് അന്വേഷിക്കാനുള്ള അധികാരം സിബിഐക്കാണ് നിലവിൽ ഉള്ളത്. അനിയന്ത്രിതമോ അനധികൃതമായതോ ആയ നിക്ഷേപ പദ്ധതികൾ നിരോധിക്കാനാണ് കേന്ദ്ര സർക്കാർ 2019 ജൂലൈയിൽ ബഡ്സ് നിയമം നടപ്പിലാക്കിയത്. ബഡ്സ് അതോറിറ്റി പുറപ്പെടുവിച്ച ഉത്തരവുകളുടെ അടിസ്ഥാനത്തിൽ, ഇത്തരക്കാരുടെ സ്വത്തുക്കൾ ജപ്തി ചെയ്യാൻ ജില്ലാ കലക്ടർമാർക്ക് അധികാരമുണ്ട്. ഇതു പ്രകാരമാണ് തൃശൂർ കലക്ടറുടെ നിർദ്ദേശ പ്രകാരം പ്രതാപന്റെ സ്വത്ത് ജപ്തി ചെയ്തത്.

ഇന്ത്യയിലെ വിവിധ നഗരങ്ങളിലെ പഞ്ചനക്ഷത്ര ഹോട്ടലുകൾ കേന്ദ്രീകരിച്ചായിരുന്നു പ്രതാപൻ നിക്ഷേപക സംഗമങ്ങൾ നടത്തിയിരുന്നത്. നിക്ഷേപിക്കുന്ന തുകയുടെയും ചേർക്കുന്ന അംഗങ്ങളുടെ എണ്ണത്തിന്റെയും അടിസ്ഥാനത്തിൽ നിക്ഷേപകരെ തരം തിരിക്കുന്നതായിരുന്നു ഇവരുടെ രീതി. നാഷനൽ പ്രമോട്ടേഴ്സ്, വേൾഡ് പ്രമോട്ടേഴ്സ്, ബില്യനേഴ്സ് ക്ലബ്, മില്യനേഴ്സ് ക്ലബ് എന്നിങ്ങനെയായിരുന്നു ഈ തരം തിരിക്കൽ. ഈ തരംതിരിക്കലുകളുടെ അടിസ്ഥാനത്തിൽ ഓരോരുത്തരും ഉപയോഗിക്കേണ്ട കാറുകളേതാണെന്നും കമ്പനി നിശ്ചയിക്കും. പ്രതാപനെ ഇ.ഡി അറസ്റ്റ് ചെയ്ത വിവരം കേരളത്തിനു പുറത്ത് ഇപ്പോഴും അധികമാർക്കും അറിയില്ല. ഹൈറിച്ചിന്റെ വിഡിയോകൾ ഇപ്പോഴും കേരളത്തിനു പുറത്ത് പ്രചരിക്കുകയാണ്. നിക്ഷേപകരാകാമെന്നും ധാരാളം പണം സമ്പാദിക്കാമെന്നുമുള്ള സന്ദേശങ്ങളാണ് ഇപ്പോഴും വ്യാപിക്കുന്നത്. 

പ്രതാപന്റെ പാസ്പോർട്ട് റദ്ദാക്കിയതോടെ ഇയാൾ രാജ്യം വിടുന്നതു തടയാനായിരുന്നു. തട്ടിപ്പു കഥകൾ ഒന്നൊന്നായി പുറത്ത് വന്നതോടെ മുൻ എംഎൽഎ അനിൽ അക്കരെ ഉൾപ്പെടെയുള്ളവർ നൽകിയ പരാതിയിലാണ് പാസ്പോർട്ട് ഓഫിസർ നടപടിയെടുത്തത്.   

അധികം വിദ്യാഭ്യാസമില്ലാത്ത കെ.ഡി.പ്രതാപനെ പോലുളളവർക്കു പോലും മലയാളികളെ ഇത്രയും നിസ്സാരമായി പറ്റിക്കാൻ സാധിക്കുന്നത് എന്തുകൊണ്ടായിരിക്കും. ഹൈറിച്ചിന്റെയും കെ.ഡി.പ്രതാപന്റെയും പണക്കിലുക്കത്തിന്റെ പകിട്ടിൽ വീണുപോയത് പതിനായിരക്കണക്കിന് പേരാണ്. വലിയ ഉദ്യോഗസ്ഥർ മുതൽ സാധാരണക്കാർ വരെ, കോടീശ്വരൻമാർ മുതൽ ദിവസവേതനക്കാർ വരെ അതിലുണ്ട്. അമിത ലാഭവും ദ്രുതഗതിയിൽ വളരുന്ന ബിസിനസ് മോഡലുകളും ഇന്നും മലയാളികൾക്ക് മുന്നിൽ തുറന്നുവയ്ക്കുന്നത് ‘ഗുണ കേവിനേക്കാൾ’ ആഴത്തിലുള്ള ചതിക്കുഴികളാണ്. അവിടെ കിടന്ന് നിലവിളിച്ചാൽ ‘ഒരു കുട്ടേട്ടനും’ അവരെ രക്ഷിക്കാൻ സാധിക്കില്ല.

ലാഭമെന്നു കേട്ടാൽ കൂടുതലൊന്നും ചിന്തിക്കാതെ ചാടിവീഴുന്നവർക്ക് ഹൈറിച്ച് ഒരു ഗുണപാഠമാകട്ടെ. ‌

(അവസാനിച്ചു)

English Summary:

Enforcement Directorate Probes High Rich Scam: Cryptocurrency and Hawala Links

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com