ADVERTISEMENT

ധാക്ക∙ ‘ആരാണ് ഞാന്‍, ആരാണ് നീ... റസാക്കര്‍, റസാക്കര്‍’ എന്നതായിരുന്നു സംവരണ-സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ വിദ്യാര്‍ഥികള്‍ മുഴക്കിയിരുന്ന പ്രധാന മുദ്രാവാക്യം. ജൂലൈ 14ന് ഷെയ്ഖ് ഹസീന ആദ്യഘട്ട സമരത്തിലെ പ്രക്ഷോഭകര്‍ക്കു നേരെ നടത്തിയ പരാമര്‍ശമാണ് ഈ മുദ്രാവാക്യത്തിലേക്കും പ്രക്ഷോഭം ആളിപ്പടരുന്നതിലേക്കും നയിച്ചത്. ‘‘സ്വാതന്ത്ര്യസമര സേനാനികളുടെ മക്കള്‍ക്കല്ലാതെ റസാക്കര്‍മാരുടെ പിന്മുറക്കാര്‍ക്കാണോ സംവരണം നല്‍കേണ്ടത്?’’ എന്നതായിരുന്നു ഹസീനയുടെ ചോദ്യം. ഇതു പ്രക്ഷോഭകരെ ആഴത്തില്‍ മുറിവേല്‍പ്പിച്ചു.

സ്വാതന്ത്ര്യസമരത്തില്‍ പാക്കിസ്ഥാന്‍ പട്ടാളത്തിനൊപ്പം ചേര്‍ന്ന് ബംഗ്ലദേശുകാരെ ഒറ്റുകൊടുത്ത മൂന്നു തദ്ദേശ വിഭാഗങ്ങളിലൊന്നാണ് റസാക്കര്‍. അല്‍ ബാദര്‍, അല്‍ ഷാം എന്നീ  സംഘങ്ങളാണു മറ്റു രണ്ടു വിഭാഗങ്ങള്‍. രാജ്യദ്രോഹികളായ റസാക്കര്‍ എന്നത് ബംഗ്ലദേശ് ജനത അധിക്ഷേപമായാണു കണക്കാക്കുന്നത്. 2019ലെ പട്ടികപ്രകാരം 10,789 പേരെ ബംഗ്ലദേശ് റസാക്കര്‍മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിന്റെ നല്ല ഭാവിക്കായി പൊരുതുന്ന പ്രക്ഷോഭകരെ രാജ്യദ്രോഹികളെന്ന് ഹസീന വിളിച്ചുവെന്നായിരുന്നു സമരക്കാരുടെ ആരോപണം.

സുപ്രീംകോടതി വിധിയെത്തുടർന്ന് പ്രക്ഷോഭം താൽക്കാലം ശമിച്ചെങ്കിലും ഹസീന സർക്കാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് വീണ്ടും സമരം തുടങ്ങി. ഹസീന സർക്കാരിന്റെ അഴിമതിയും ജനവിരുദ്ധ നയങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു രണ്ടാംഘട്ട സമരം. ‘വിവേചന വിരുദ്ധ വിദ്യാർഥി പ്രസ്ഥാനം’ എന്ന കൂട്ടായ്മ ആരംഭിച്ച നിസ്സഹകരണ സമരം സർക്കാർ നിയമനങ്ങളിൽ സുതാര്യത ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടു. ഹസീന രാജിവയ്ക്കുന്നതുവരെ രാജ്യത്ത് ആരും നികുതി നൽകരുതെന്നും വൈദ്യുതി, ജല ബില്ലുകൾ തുടങ്ങിയവ അടയ്ക്കരുതെന്നും സമരക്കാർ ആഹ്വാനം ചെയ്തു. രണ്ടാംഘട്ടത്തിൽ നൂറോളം പേരാണ് കൊല്ലപ്പെട്ടത്. 14 പൊലീസുകാരും ഇതിൽ ഉൾപ്പെടുന്നു. 13 ജില്ലകളിലേക്കാണ് കലാപം വ്യാപിച്ചത്. സിറാജ്ഗഞ്ചിലായിരുന്നു സ്ഥിതി ഏറ്റവും ഗുരുതരം.

പ്രക്ഷോഭകരെ ഹസീന ശനിയാഴ്ച ചർച്ചയ്ക്ക് വിളിച്ചെങ്കിലും അവർ തള്ളിക്കളഞ്ഞു. ഹസീന രാജിവച്ച് പകരം എല്ലാവർക്കും സ്വീകാര്യനായ നേതാവ് ഭരണമേറ്റെടുക്കണമെന്നായിരുന്നു പ്രക്ഷോഭകരുടെ ആവശ്യം. ഇതോടെ രണ്ടാംഘട്ടത്തിലും പ്രക്ഷോഭകർക്കുനേരെ ഹസീന കടുത്ത പരാമർശങ്ങൾ നടത്തി. സമരം ചെയ്യുന്നത് വിദ്യാർഥികളല്ല ഭീകരരാണെന്നായിരുന്നു ഇത്തവണത്തെ അവഹേളനം. എന്തുവന്നാലും പ്രക്ഷോഭത്തെ അടിച്ചമർത്തുമെന്ന് പ്രഖ്യാപിച്ച ഷെയ്ഖ് ഹസീന രാജ്യത്ത് കർഫ്യൂവും ഇന്റർനെറ്റ് വിലക്കും ഏർപ്പെടുത്തി.

അതിനൊപ്പം, രാജ്യത്തെ നശിപ്പിക്കാൻ ശ്രമിക്കുന്ന ഭീകരരെ ജനങ്ങൾ അടിച്ചമർത്തണമെന്ന കടുത്ത പ്രയോഗംകൂടി ഹസീന നടത്തിക്കളഞ്ഞു. ഇതിനൊപ്പം, സമരക്കാരെ നേരിടാൻ സൈന്യത്തിനും പൊലീസിനുമൊപ്പം ഹസീനയുടെ പാർട്ടിയായ അവാമി ലീഗിന്റെ പ്രവർത്തകരും തെരുവിലിറങ്ങി. ഇതുകൂടിയായതോടെ ഞായറാഴ്ച സർക്കാർവിരുദ്ധ പ്രക്ഷോഭം ധാക്കയിൽ അണപൊട്ടിയ നിലയിലായി. പ്രക്ഷോഭം ശക്തിപ്പെട്ടതോെടെ പ്രതിരോധത്തിലായ ഹസീന രാജ്യം വിടാനുള്ള തീരുമാനമെടുക്കുകയായിരുന്നു.

English Summary:

What Leads to Resignation on Bangladesh PM Sheik Hasina

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com