ADVERTISEMENT

തിരുവനന്തപുരം∙ സിനിമാ ഷൂട്ടിങ് സെറ്റുകളിൽ നല്ല ഭക്ഷണം ലഭിക്കാൻപോലും പുരുഷൻമാരുടെ ലൈംഗിക താൽപര്യങ്ങള്‍ക്ക് വഴങ്ങണമെന്ന് ഹേമ കമ്മിഷന് മുന്നിൽ മൊഴി നൽകി ജൂനിയർ ആർട്ടിസ്റ്റുകൾ. ചിലർക്ക് ഒരു ദിവസം 7 തവണ വരെ ഭക്ഷണം ലഭിക്കുമ്പോൾ ചിലർക്ക് 2 തവണയാണ് ഭക്ഷണം. പ്രതിഫലമായി 5,000 രൂപവരെ നിർമാതാക്കൾ നൽകുന്നുണ്ടെങ്കിലും ഇടനിലക്കാർ വഴി കയ്യിലെത്തുന്നത് 400 രൂപ മാത്രമാണെന്നും ജൂനിയർ ആർട്ടിസ്റ്റുകൾ പറയുന്നു. അവസരം നൽകാമെന്നു പറഞ്ഞ് ജൂനിയർ ആർട്ടിസ്റ്റുകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതായും പലരും കമ്മിഷന് മൊഴി നൽകിയിട്ടുണ്ട്.

സിനിമാ സെറ്റുകളിൽ ജൂനിയർ ആർട്ടിസ്റ്റുകളെ അടിമകളെക്കാലും മോശമായാണ് കാണുന്നതെന്നും ഹേമ കമ്മിഷന് പലരും മൊഴി നൽകി. ജൂനിയർ ആർട്ടിസ്റ്റുകൾക്ക് ശുചിമുറി നൽകാറില്ല. 19 മണിക്കൂർ തുടർച്ചയായി ജോലി ചെയ്യണം. രാവിലെ 7 മണിക്ക് സെറ്റിലെത്താൽ രാത്രി 2 മണിക്കാണ് മടങ്ങാനാകുക. ഒരു ദിവസം മുഴുവൻ കുടയില്ലാതെ, ഭക്ഷണം കഴിക്കാതെ വെയിലത്ത് നിൽക്കേണ്ടിവന്ന അനുഭവം ‌ജൂനിയർ ആർട്ടിസ്റ്റുകൾ കമ്മിഷനുമായി പങ്കുവച്ചു. സെറ്റിലെ മറ്റുള്ളവരെല്ലാം ഈ സമയം കുട ഉപയോഗിച്ചിരുന്നു. പല സെറ്റുകളിലും വെള്ളം പോലും നൽകാറില്ല. ഇരിക്കാനോ വിശ്രമിക്കാനോ അവസരം ലഭിക്കാറുമില്ലെന്നും ഇവർ കമ്മിഷനോട് പറഞ്ഞു.

സിനിമാ സെറ്റിലെ കസേരയിൽ ഇരുന്നപ്പോഴുണ്ടായ ദുരനുഭവം ഒരു ജൂനിയർ ആർട്ടിസ്റ്റ് പങ്കുവച്ചു. ഹൃദയത്തിന് തകരാറുള്ള ആളായിരുന്നു ജൂനിയർ ആർട്ടിസ്റ്റ്. ഭക്ഷണമോ വെള്ളമോ ഇല്ലാതെ മണിക്കൂറുകളോളം വെയിലത്തു നിന്നപ്പോൾ തളർന്നു. മരുന്നു കഴിക്കുന്നതിനാൽ കടുത്ത ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്നാണ് ഷൂട്ടിങ് സ്ഥലത്തെ കസേരയിൽ ഇരുന്നത്. ഇതു കണ്ട ചില ആളുകൾ കസേരയിൽ ഇരിക്കരുതെന്നും നാളെ മുതൽ ഷൂട്ടിങിന് വരേണ്ടെന്നും നിർദേശിച്ചു. 

പാവപ്പെട്ട കുടുംബങ്ങളിൽനിന്നുള്ളവരാണ് ജൂനിയർ ആർട്ടിസ്റ്റായി വരുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. സെറ്റിലെ അനീതിയും ചൂഷണവും ചോദ്യം ചെയ്താൽ സിനിമയിൽനിന്ന് ഒഴിവാക്കും. വിവാഹബന്ധം വേർപെടുത്തിയവരോ, ഭർത്താവ് ഉപേക്ഷിച്ചവരോ, ബന്ധുക്കളില്ലാത്തവരോ, ജോലിയില്ലാത്തവരോ ആണ് ജൂനിയർ ആർട്ടിസ്റ്റുകളായി എത്തുന്നവരിൽ ഭൂരിഭാഗവുമെന്ന് കമ്മിഷൻ റിപ്പോർട്ടിൽ പറയുന്നു. ഷൂട്ടിങിലൂടെ കിട്ടുന്ന ചെറിയ വരുമാനത്തിലൂടെയാണ് ഇവർ കുട്ടികളുടെ പഠനത്തിനുള്ള ഫീസും വീട്ടിന്റെ വാടകയുമെല്ലാം അടയ്ക്കുന്നത്. ജൂനിയർ ആർട്ടിസ്റ്റുകൾക്ക് പ്രതിഫലം കൃത്യമായി നൽകാറില്ല. പ്രതിഫലം ലഭിക്കാൻ പലപ്പോഴും യാചിക്കേണ്ട അവസ്ഥയാണ്. 

യാത്രാചെലവോ ഭക്ഷണമോ നൽകാറില്ല. സ്വന്തം വരുമാനമാണ് അതിനും ഉപയോഗിക്കുന്നത്. തൃശൂരിൽനിന്ന് തൊടുപുഴയിലെയോ കോട്ടയത്തെയോ സെറ്റില്‍ രാവിലെ 7 മണിക്കെത്താൻ രാവിലെ മൂന്നു മണിക്കെങ്കിലും എഴുന്നേൽക്കേണ്ടി വരുമെന്ന് ഒരു വനിതാ ജൂനിയർ ആർട്ടിസ്റ്റ് പറഞ്ഞു. വീട്ടിൽനിന്ന് പുറപ്പെടുന്നതിനു മുൻപ് കുട്ടികളുടെ ഭക്ഷണം അടക്കമുള്ള കാര്യങ്ങൾ തയാറാക്കണം. ഉച്ചയ്ക്കുശേഷമാണ് ഷൂട്ടിങ്ങെങ്കിലും ജൂനിയർ ആർട്ടിസ്റ്റ് രാവിലെ 7 മണിക്കുതന്നെ എത്തണം. ജൂനിയർ ആർട്ടിസ്റ്റുകളുടെ കോ ഓർഡിനേറ്റർ എന്ന പേരിൽ വ്യാജന്‍മാർ പ്രവർത്തിക്കുന്നുണ്ട്. സിനിമയിൽ അവസരം തരാം എന്ന പേരിൽ ഇവർ പണം ഈടാക്കും. എന്നാൽ അവസരം ലഭിക്കില്ല. അവസരം തരാം എന്നു പറഞ്ഞ് പല പെൺകുട്ടികളെയും ലൈംഗിക ചൂഷണത്തിന് വിധേയരാക്കുന്നുണ്ട്. ലൈംഗിക താൽപര്യങ്ങൾക്ക് വഴങ്ങിയാൽ മാത്രമാണ് ചില സെറ്റുകളിൽ ഭക്ഷണം പോലും ലഭിക്കുന്നത്.

ഒരു സിനിമാ സെറ്റിൽ വിളക്കു വീണ് 70 വയസുള്ള ജൂനിയർ ആർട്ടിസ്റ്റിന് ഗുരുതരമായി പൊള്ളലേറ്റെങ്കിലും അണിയറ പ്രവർത്തകർ ഇവരെ ആശുപത്രിയിൽ കൊണ്ടുപോയില്ല. ബന്ധുക്കളെത്തി ആശുപത്രിയിലാക്കി. രാത്രി എത്ര വൈകിയാലും ജൂനിയർ ആർട്ടിസ്റ്റുകൾക്ക് യാത്രാ സൗകര്യം ഏർപ്പെടുത്തില്ല. അതിനാൽ പലർക്കും റെയിൽവേ സ്റ്റേഷനിൽ തന്നെ കിടന്ന് ഉറങ്ങേണ്ടിവരുന്നു. ജൂനിയർ ആർട്ടിസ്റ്റുകൾക്ക് വേതനം നൽകുന്നത് ബാങ്ക് അക്കൗണ്ടിലൂടെ ആകണമെന്ന നിർദേശവും ചിലർ ഹേമ കമ്മിഷനു മുന്നിൽ വച്ചിട്ടുണ്ട്.

English Summary:

Sex for Food: Junior Artists Testify Before Hema Commission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com