ADVERTISEMENT

ബെയ്റൂത്ത്∙  പേജറുകൾക്കു പുറമേ സായുധ സംഘടനയായ ഹിസ്‌ബുല്ലയുടെ ശക്തികേന്ദ്രങ്ങളിൽ ഉപയോഗിക്കുന്ന വാക്കിടോക്കികൾ പൊട്ടിത്തെറിച്ച് 14 പേർ മരിച്ചു. 450 ലധികം പേർക്ക് പരുക്കേറ്റതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ബുധനാഴ്ച ഉച്ചതിരിഞ്ഞാണു സംഭവം. രാജ്യത്തിന്റെ തെക്കൻ പ്രദേശങ്ങളിലും തലസ്ഥാനമായ ബെയ്‌റൂത്തിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിലുമായി വാക്കിടോക്കികൾ പൊട്ടിത്തെറിച്ചതായി സുരക്ഷാ വൃത്തങ്ങളും ദൃക്‌സാക്ഷികളും അറിയിച്ചു.

ഹിസ്‌ബുല്ല പ്രവർത്തകർ ഉപയോഗിച്ചിരുന്ന ആയിരക്കണക്കിന് പേജറുകൾ പൊട്ടിത്തെറിച്ച് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടവരുടെ ശവസംസ്‌കാര ചടങ്ങിന് സമീപമാണ് ഒരു സ്ഫോടനമുണ്ടായതെന്നാണു വിവരം. അതേസമയം ഇന്നലത്തെ പേജർ സ്ഫോടനങ്ങൾക്കു പിന്നാലെ ഇസ്രയേലിന്റെ  ആയുധപ്പുരയ്ക്ക് നേരെ റോക്കറ്റ് ആക്രമണം നടത്തിയെന്നു ഹിസ്‌ബുല്ല വെളിപ്പെടുത്തി.

മാസങ്ങൾക്ക് മുൻപ് ഹിസ്ബുല്ല ഇറക്കുമതി ചെയ്ത പേജറുകൾക്കുള്ളിൽ ഇസ്ര‍യേൽ ചാരസംഘടനയായ മൊസാദ് സ്ഫോടക വസ്തുക്കൾ  സ്ഥാപിച്ചിരുന്നതായി ലെബനൻ സുരക്ഷാ വൃത്തങ്ങളിലെ ഒരു ഉന്നത ഉദ്യോഗസ്ഥനും മറ്റൊരു  വൃത്തവും റോയിട്ടേഴ്സിനോട് പറഞ്ഞു. പേജറുകൾ പൊട്ടിത്തെറിച്ച് ഇന്നലെ 12 പേരാണ് കൊല്ലപ്പെട്ടത്. ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് ബെയ്റൂത്ത് അടക്കം വിവിധ സ്ഥലങ്ങളിൽ ഒരേസമയമുണ്ടായ സ്ഫോടനങ്ങളിൽ നൂറുകണക്കിനു ഹിസ്ബുല്ല അംഗങ്ങൾ അടക്കം 2,750 പേർക്കു പരുക്കേറ്റിരുന്നു. മൊബൈൽ ഫോണുകൾക്കു മുൻപു പ്രചാരത്തിലുണ്ടായിരുന്ന ഇലക്ട്രോണിക് ആശയവിനിമയ ഉപകരണമാണ് പേജറുകൾ. അതേസമയം ലബനനിലെ ഇലക്ട്രോണിക് ആക്രമണം ചർച്ച ചെയ്യാൻ യുഎൻ രക്ഷാസമിതി ഈയാഴ്ച അടിയന്തര യോഗം ചേരും. 

English Summary:

Hezbollah's walkie talkie exploded

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com