ADVERTISEMENT

ചണ്ഡിഗഡ് ∙ പത്തു വർഷം അധികാരത്തിലിരുന്നതു മൂലമുണ്ടായ ഭരണവിരുദ്ധ വികാരം ഒരു വശത്ത്, മാസങ്ങൾക്കു മുൻപേ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടി മറുവശത്ത്. എക്സിറ്റ് പോൾ ഫലങ്ങൾ എതിരായതിന്റെ തളർച്ച മറ്റൊരു വശത്ത്. തിരിച്ചടികൾ ഉണ്ടായിട്ടു പോലും ഹരിയാന ബിജെപിയും അതിനു നേതൃത്വം നൽകിയ നായബ് സിങ് സെയ്നിയും നടത്തിയ തിരിച്ചുവരവ് അവിശ്വസനീയമെന്നേ പറയാനാവൂ. ഒരു ഘട്ടത്തിൽ ഹരിയാനയിലെ ബിജെപിയുടെ വിശ്വസ്തനായ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിനെ മാറ്റി, പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള നായബ് സെയ്നിയെ കൊണ്ടുവന്നപ്പോഴും മൂന്നാം വട്ടവും ഭരണം നേടാമെന്ന മോഹം നേതൃനിരയ്ക്കു പോലും ഉണ്ടായിരുന്നിരിക്കില്ല. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ 8 സീറ്റുകളിൽ മാത്രം ലീഡെന്ന പ്രതിസന്ധി ഘട്ടത്തിൽനിന്ന് അവിശ്വസനീയമാം വിധമാണ് ബിജെപി തിരികെ വിജയത്തിലേക്ക് നടന്നു കയറിയത്.

ഒബിസി കാർഡ്

ഒരു വശത്ത് ജാട്ട് വോട്ടുകൾ മാത്രം മതിയെന്ന രീതിയിൽ കോൺഗ്രസ് പ്രചാരണം നയിച്ചപ്പോൾ, മറുവശത്ത് ജാട്ടിതര വോട്ടുകൾ, പ്രത്യേകിച്ച് ഒബിസി വോട്ടുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു ബിജെപി. കോൺഗ്രസ് വിജയിച്ചാൽ ഭൂപീന്ദർ ഹൂഡ തന്നെ അധികാരത്തിൽ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിരുന്ന വോട്ടർമാർ, 2014ന് മുൻപുള്ള കാലഘട്ടത്തിലേക്ക് ഹരിയാന തിരികെ പോകുമെന്ന് ഭയന്നിരുന്നു എന്നതാണ് വാസ്തവം. മുന്നാക്ക – ബ്രാഹ്മണ വോട്ടുകൾക്ക് പുറമെ യാദവർ ഉൾപ്പെടുന്ന ഒബിസി വോട്ടുകൾ കൂടി തങ്ങൾക്ക് അനുകൂലമാക്കാനാണ് നായബ് സെയ്നിയെ ബിജെപി ഖട്ടറിന് പകരം പരീക്ഷിച്ചത്. ഒബിസി കാർഡ് അതോടെ ബിജെപിക്ക് അനുകൂലമായി.

അർബൻ വോട്ട് ബാങ്ക്

വടക്കുപടിഞ്ഞാറൻ ഹരിയാനയുടെ ജീവിതം ഡൽഹിയുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്നതാണ്. കിഴക്കൻ – മധ്യ ഹരിയാനയിൽ കാണുന്നതു പോലെ ഗ്രാമങ്ങളല്ല ഇവിടം. ഗുരുഗ്രാമും ഫരീദാബാദും ഉൾപ്പെടുന്ന നഗര (അർബൻ) മേഖലയിൽ ബിജെപി കൃത്യമായി വോട്ട് പിടിച്ചു. എഎപിയെ കൂടെ കൂട്ടാതെ കോൺഗ്രസ് ഇവിടെ നടത്തിയ പരീക്ഷണം ഒരു തരത്തിൽ ബിജെപിക്ക് അനുകൂലമാകുകയായിരുന്നു. ഇതോടെ ഡൽഹി അടുത്ത ഫെബ്രുവരിയിൽ എങ്ങനെ ചിന്തിക്കുമെന്നതിന്റെ ഒരു ചെറു പരീക്ഷണശാല കൂടിയായി മാറുകയാണ് വടക്കുപടിഞ്ഞാറ് ഹരിയാന.

സെയ്നി മാജിക്ക്

ബിപിഎൽ വിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്ക് പ്രതിമാസം 2,100 രൂപ, കോളജ് വിദ്യാർഥിനികൾക്ക് സ്കൂട്ടർ, സർക്കാർ ആശുപത്രികളിൽ സൗജന്യ ഡയാലിസിസ്, സർക്കാർ-സ്വകാര്യ ആശുപത്രികളിൽ സൗജന്യ രോഗനിർണയം, 10 ലക്ഷം രൂപ വരെ സൗജന്യ ചികിൽസാസഹായം ഉറപ്പാക്കൽ, 70 വയസ്സിനു മുകളിലുള്ളവർക്ക് അഞ്ച് ലക്ഷം രൂപ, ബിപിഎൽ കുടുംബങ്ങളിലെ സ്ത്രീകൾക്ക് 500 രൂപയ്ക്ക് എൽപിജി സിലിണ്ടറുകൾ ലഭിക്കുന്നത് തുടരും അങ്ങനെ പോകുന്നു നായബ് സെയ്നി സർക്കാരിന്റെ വാഗ്ദാനങ്ങൾ. ഒബിസി വോട്ടുകൾക്കു പുറമെ ദലിത് വോട്ടുകൾ കൂടി ഇതുവഴി ഉറപ്പിക്കാൻ ബിജെപിക്ക് സാധിച്ചു. തിരികെയെത്തുന്ന അഗ്നിവീറുകൾക്ക് തൊഴിലുറപ്പെന്ന പദ്ധതി കൂടി മുന്നോട്ടു വച്ചതോടെ ഭരണവിരുദ്ധ വികാരത്തെ അനായാസം ബിജെപി മറികടന്നു.

എല്ലാത്തിനുമുപരി, കോൺഗ്രസിനേക്കാൾ കൃത്യമായി ഹരിയാനയുടെ ജാതിസമവാക്യങ്ങൾ ബിജെപി മനസ്സിലാക്കി. ജാട്ടിതര വോട്ടുകൾ സമാഹരിക്കുന്നതിനൊപ്പം, യുപി അതിർത്തി മേഖലയിലെ ജാട്ട് വോട്ടുകൾ കൂടി പെട്ടിയിലാക്കിയതോടെ ഹരിയാനയിൽ ബിജെപി ഹാട്രിക് തികയ്ക്കുകയായിരുന്നു.

English Summary:

Haryana: A Case Study in Overcoming Anti-Incumbency and Winning Elections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com