ADVERTISEMENT

രണ്ടു സംസ്ഥാനങ്ങളിലും എക്സിറ്റ് പോളുകളെ അമ്പേ നാണംകെടുത്തിയ വമ്പൻ ട്വിസ്റ്റിൽ ഞെട്ടിയത് കോൺഗ്രസ്. ആദ്യ ഒന്നര–രണ്ടു മണിക്കൂറിൽ ഹരിയാനയിൽ ലീഡ് നിലയിൽ വ്യക്തമായ ആധിപത്യം കാണിച്ച കോൺഗ്രസ് വെറും അരമണിക്കൂർ കൊണ്ടു പിന്നിലേക്കു പോയി. ജമ്മു കശ്മീരിൽ നാഷനൽ കോൺഫറൻസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി  മാറി. സ്വതന്ത്രരെ ഇറക്കി ബിജെപി നടത്തിയ കളിയിൽ പിഡിപിക്ക് അടിതെറ്റിയെങ്കിലും അവിടെ നാഷനൽ കോൺഫറൻസ് (എൻസി)– കോൺഗ്രസ് സഖ്യം അധികാരം പിടിച്ചു.

ഹരിയാന ഗോദയിൽ ബിജെപി

എക്സിറ്റ് പോൾ പ്രവചനങ്ങൾ പോലെ ഹരിയാനയിൽ ആധിപത്യ വിജയമെന്ന് ഉറപ്പിച്ചു പുലർച്ചെ ആറു മുതൽ ഡൽഹി എഐസിസി ആസ്ഥാനത്തിനു പുറത്ത് ആഘോഷങ്ങളുമായി കോൺഗ്രസ് പ്രവർത്തകർ കാത്തുനിന്നു. ആദ്യ മണിക്കൂറിലെ മുന്നേറ്റത്തിനു പിന്നാലെ കോണ്‍ഗ്രസിനു തിരിച്ചടി നൽകി ബിജെപി മുന്നേറിത്തുടങ്ങി. ഒടുവിലെ കണക്കുകള്‍ പ്രകാരം 49 സീറ്റുകളില്‍ ബിജെപി മുന്നേറുമ്പോള്‍ കോണ്‍ഗ്രസിന്റെ ലീഡ് 35 ലേക്കു ചുരുങ്ങി. ആദ്യ ഒന്നര – രണ്ടു മണിക്കൂറുകളിൽ കോൺഗ്രസ് മികച്ച പ്രകടനം നടത്തിയപ്പോൾ പാർട്ടി ആസ്ഥാനത്ത് മധുരപലഹാരങ്ങൾ വിതരണം ചെയ്താണ് പ്രവർത്തകർ ആഘോഷമാക്കയത്. ഒരു ഘട്ടത്തിൽ 60 സീറ്റിൽ വരെ ലീഡ് നിലയെത്തി. ഭരണം പിടിച്ചാൽ അനന്തര നടപടികൾക്കായി ഡൽഹിയിൽനിന്നു നേതാക്കൾ ഹരിയാനയിലേക്കു പറന്നു.

പെട്ടെന്നാണ് സാഹചര്യം മാറിയത്. കോൺഗ്രസ് ലീഡ് കുറഞ്ഞ് ബിജെപി മുന്നേറിത്തുടങ്ങി. അതോടെ, പാർട്ടി ആസ്ഥാനത്തിനു പുറത്ത് പ്രവർത്തകർക്കിടയിൽ നിശബ്ദത പടർന്നു. വോട്ടെണ്ണൽ ഫലം വൈകിപ്പിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതൃത്വം തിരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതി നൽകി. ഗ്രാമീണ മേഖലകളിൽ കോൺഗ്രസ് മുന്നിലെത്തിയതാണ് ആദ്യ ഫല സൂചനകളിൽ കണ്ടത്. പക്ഷേ, നഗര മേഖലകളിലേക്കു വന്നപ്പോൾ ആ നേട്ടം തുടരാൻ കോൺഗ്രസിനു കഴിഞ്ഞില്ല. അതേസമയം, വോട്ടെണ്ണൽ തുടങ്ങി മൂന്നു മണിക്കൂർ ആയപ്പോൾ വ്യക്തമായ ലീഡ് നില വന്നതോടെ ബിജെപി മൂന്നാം സർക്കാർ രൂപീകരണത്തിനുള്ള നീക്കങ്ങൾ തുടങ്ങി. ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ ജനറൽ സെക്രട്ടറിമാരുടെ യോഗം വിളിച്ചു.

താഴ്‌വരയിലെ കരുത്തർ എൻസി–കോൺഗ്രസ് സഖ്യം

എക്സിറ്റ് പോളുകളിൽ തൂക്കുസഭയെന്ന പ്രവചനം വന്നെങ്കിലും വോട്ടെണ്ണിത്തുടങ്ങിയപ്പോൾത്തന്നെ നാഷനൽ കോൺഫറന്‍സ് വ്യക്തമായ ലീഡ് നിലനിർത്തിയിരുന്നു. മോദി കുടുംബാധിപത്യ പാർട്ടിയെന്നു വിശേഷിപ്പിച്ച ഒമർ അബ്ദുല്ലയുടെ പാർട്ടിക്ക് വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽപോലും ലീഡ് നിലയിൽ പിന്നാക്കം പോകേണ്ടിവന്നില്ല. പക്ഷേ കോൺഗ്രസിനു പിഴച്ചു. 2014ലെ തിരഞ്ഞെടുപ്പിൽ 12 സീറ്റുണ്ടായിരുന്ന കോൺഗ്രസിന് വെറും ആറു സീറ്റുകളിലെ സ്ഥാനാർഥികളെ മാത്രമേ വിജയിപ്പിക്കാനായുള്ളൂ. ഒരുഘട്ടത്തിൽ 14 സീറ്റുകളിൽ വരെ പാർട്ടി ലീഡ് നേടിയിരുന്നെങ്കിലും വോട്ടെണ്ണി മണിക്കൂറുകൾ പിന്നിടുമ്പോൾ ഒറ്റയക്കത്തിലേക്ക് സീറ്റെണ്ണം കുറഞ്ഞു.

കേവലഭൂരിപക്ഷത്തിന് മൂന്നു സീറ്റുകൾ മാത്രം ബാക്കിയാക്കി 42 സീറ്റുകളുമായി നിൽക്കുന്ന നാഷനൽ കോൺഫറന്‍സിന് (എൻസി) ഏഴു സീറ്റുകളുമായി നിൽക്കുന്ന കോൺഗ്രസിന്റെ പിന്തുണയില്ലാതെ ഭരിക്കാനാകില്ല. ആരുമായും അകൽച്ചയില്ലെന്ന എൻസി നേതാവ് ഒമർ അബ്ദുല്ലയുടെ പ്രഖ്യാപനം വന്നതുകൂടി ചേർത്തുവായിക്കുമ്പോൾ, കോൺഗ്രസിനൊപ്പം പിഡിപിയും സിപിഎമ്മും എഎപിയും ഒമറിനൊപ്പം ചേർന്നേക്കാം. ഏഴു സ്വതന്ത്രരും എങ്ങോട്ടു ചായുമെന്നു വ്യക്തമല്ല. മാത്രമല്ല, അഞ്ച് അംഗങ്ങളെ നാമനിർദേശം ചെയ്യുമെന്ന ലഫ്. ഗവർണറുടെ പ്രസ്താവനയിൽ വ്യക്തത വന്നിട്ടുമില്ല.

English Summary:

Vote Counting Drama: How the Tide Turned in Haryana and Jammu & Kashmir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com