ADVERTISEMENT

കശ്മീരിലെ മഞ്ഞുമലകൾക്കിടയിൽനിന്നു കനലൊരു തരിയായി വീണ്ടുമൊരു വിപ്ലവ നക്ഷത്രം. കേന്ദ്ര സർക്കാർ ജമ്മു കശ്‌മീരിനോടു കാട്ടിയ അനീതികൾ എണ്ണിപ്പറഞ്ഞ് വോട്ടു ചോദിച്ച കുൽഗാമിലെ സിപിഎം സ്ഥാനാർഥി മുഹമ്മദ്‌ യൂസഫ്‌ തരിഗാമിക്ക് മിന്നും ജയം. രാജ്യത്തിന്റെ തെക്കേയറ്റമായ കേരളത്തിൽ സിപിഎമ്മിനു സ്വന്തമായി 59 എംഎൽഎമാരാണ് ഉള്ളതെങ്കിൽ വടക്കേയറ്റത്ത് കശ്മീരിന്റെ ശബ്ദമാകാൻ നിയമസഭയിൽ സിപിഎമ്മിന് മുഹമ്മദ് യൂസഫ് തരിഗാമിയുമുണ്ടാകും. 

സംസ്ഥാന പദവി തിരിച്ചുപിടിക്കുകയാണ്‌ ഏറ്റവും പ്രധാനമെന്നു ചൂണ്ടിക്കാട്ടിയായിരുന്നു സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ തരിഗാമി പ്രചാരണം നയിച്ചത്. നാലു തവണ എംഎൽഎ ആയിരുന്നപ്പോൾ മണ്ഡലത്തിൽ നടപ്പാക്കിയ വികസനപ്രവർത്തനങ്ങളും അഞ്ചാം ജയത്തിനു തുണയായി. നാഷനൽ കോൺഫറൻസും കോൺഗ്രസും കൂടി തരിഗാമിക്കു പിന്തുണ പ്രഖ്യാപിച്ചതോടെ വിജയം സുനിശ്ചിതമായിരുന്നു.

ചെങ്കൊടിയേന്തിയ ബൈക്കുകളുടെ അകമ്പടിയിൽ തുറന്ന വാഹനത്തിൽ തരിഗാമി നടത്തിയ പ്രചാരണം ഏറെ ശ്രദ്ധിക്കപ്പെട്ടു. ദേശീയ വിഷയങ്ങൾക്കൊപ്പം തന്നെ കശ്‌മീരിലെ യുവാക്കൾ അഭിമുഖീകരിക്കുന്ന കടുത്ത തൊഴിലില്ലായ്‌മയും ആപ്പിൾ കർഷകർ നേരിടുന്ന പ്രശ്‌നങ്ങളും പ്രധാന പ്രചാരണ വിഷയമാക്കിയാണ് തരിഗാമി തിരഞ്ഞെടുപ്പിനെ നേരിട്ടത്. 

സ്വതന്ത്ര സ്ഥാനാർഥി സയർ അഹമ്മദ്‌ റഷിയും പിഡിപിയുടെ മുഹമദ്‌ അമിൻ ധറുമായിരുന്നു തരിഗാമിയുടെ പ്രധാന എതിരാളികൾ. ജമാഅത്തെ ഇസ്‌ലാമി നിരോധിച്ചതോടെയാണു മുൻ നേതാവ്‌ സയർ അഹമദ്‌ റഷി സ്വതന്ത്രനായി മത്സരിച്ചത്‌. 1996ലാണ്‌ കുൽഗാമിൽനിന്ന്‌ തരിഗാമി ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്‌. 2002, 2008, 2014 വർഷങ്ങളിലും വിജയം ആവർത്തിച്ചു.

2019ൽ കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ഘട്ടത്തിൽ മാസങ്ങളോളം വീട്ടുതടങ്കലിൽ കഴിഞ്ഞു. ഇതിനുശേഷമാണു ദേശീയ തലത്തിൽ തന്നെ തരിഗാമി ശ്രദ്ധേയനാകുന്നത്. സുപ്രീംകോടതിയുടെ അനുമതിയോടെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി തരിഗാമിയെ വീട്ടിലെത്തി കാണുകയും കശ്‌മീരികളുടെ ദുരവസ്ഥ കോടതിയെ അറിയിക്കുകയും ചെയ്‌തു. ഡൽഹിയിൽ എത്തിയ തരിഗാമി കശ്‌മീരിന്റെ പ്രത്യേക പദവിയുടെയും സംസ്ഥാന പദവിയുടെയും പുനസ്ഥാപനത്തിനായി ശക്തമായി വാദിച്ചത് ദേശീയശ്രദ്ധ പിടിച്ചുപ്പറ്റിയിരുന്നു.

പേരു വന്ന വഴി

മുഹമ്മദ് യൂസഫ് എന്ന് പേരുള്ള അദ്ദേഹം തരിഗാമി എന്നറിയപ്പെടാൻ തുടങ്ങിയത് ഒരു വാർത്താ സമ്മേളനത്തോടെയാണ്. ജമ്മു കശ്മീർ മുഖ്യമന്ത്രിയായിരുന്ന ഷെയ്ഖ് അബ്ദുല്ലയോട് ഒരു വാർത്താ സമ്മേളനത്തിനിടെ മുഹമ്മദ് യൂസഫിന്റെ അറസ്റ്റിനെപ്പറ്റി വാർത്താ ഏജൻസിയിലെ ഒരു മാധ്യമപ്രവർത്തകൻ ചോദിച്ചു. ‘വോ ജോ തരിഗം വാല’ (ആ തരിഗാമിയിൽ ഉള്ള ആളാണോ) എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അന്നുമുതൽ, മാധ്യമങ്ങൾ അദ്ദേഹത്തിന്റെ പേര് മുഹമ്മദ് യൂസഫ് തരിഗാമി എന്നെഴുതാൻ ആരംഭിച്ചു. മുഹമ്മദ് യൂസഫ് ജനിച്ച ഗ്രാമമാണ് തരിഗാമി. 

അടിയന്തരാവസ്ഥ, ഭാര്യയുടെ മരണം

 കർഷക കുടുംബത്തിൽ ജനിച്ച തരിഗാമിയുടെ ബാല്യം പ്രക്ഷുബ്ധമായിരുന്നു. കശ്മീരിലെ രാഷ്ട്രീയ അസ്ഥിരത തന്നെയായിരുന്നു ഇതിനു പ്രധാന കാരണം. സമരമുഖരിതമായി ജീവിതത്തിനിടെ ബിഎ അവസാന വർഷ പരീക്ഷ എഴുതാൻ കഴിഞ്ഞിരുന്നില്ല. അടിയന്തരാവസ്ഥ സമയത്ത് 1975ൽ രാഷ്ട്രീയ തടവുകാരനായിരിക്കെ ഗർഭിണിയായ ഭാര്യ മരണത്തിനു കീഴടങ്ങി. ഇതോടെ സർക്കാർ ഒരു മാസത്തെ പരോൾ അനുവദിച്ചു. എന്നാൽ മൂന്നു ദിവസത്തിനുശേഷം വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.

ജനങ്ങൾക്കൊപ്പം ജനകീയൻ

സിപിഎമ്മിന്റെ മുൻ സംസ്ഥാന സെക്രട്ടറിയായിരുന്ന തരിഗാമി രാഷ്ട്രീയ ജീവിതത്തിനിടെ നേരിട്ട കൊടിയ പീഡനങ്ങൾക്കു കൈയ്യും കണക്കുമില്ല. സിപിഎം നേതാവായിരുന്ന അബ്ദുൽ കബീർ വാനിയുടെ സ്വാധീനത്തിലാണ് യൂസഫ് തരിഗാമി കമ്യൂണിസ്റ്റായി രൂപപ്പെട്ടത്. പതിനെട്ടാം വയസിൽ സുഹൃത്തും ഇപ്പോഴത്തെ സിപിഎം ജമ്മു കശ്മീർ സെക്രട്ടറിയുമായ ഗുലാം നബി മാലിക്കും ആദ്യമായി പൊലീസ് അറസ്റ്റിലായി.

അനന്ത്നാഗ് ഡിഗ്രി കോളജുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തിനിടെ ആയിരുന്നു അറസ്റ്റ്, പ്രക്ഷോഭം വിജയിച്ചത് ചരിത്രം. പിന്നീട് ഇരുവരും റവല്യൂഷനറി സ്റ്റുഡന്റ്സ് ആൻഡ് യൂത്ത് ഫെഡറേഷൻ എന്ന പ്രാദേശിക കമ്യൂണിസ്റ്റ് ഗ്രൂപ്പിന്റെ ഭാഗമായി. കർഷക നേതാവ് അബ്ദുൽ ഖാദറിന്റെ കീഴിൽ ജമ്മു കശ്മീരിലെ വിവിധ കർഷക പ്രക്ഷോഭങ്ങളിൽ തരിഗാമി പങ്കെടുത്തിരുന്നു. സിപിഎമ്മിന്റെ ഭാഗമായതോടെ മുതിർന്ന നേതാവ് രാം പ്യാരെ സറഫുമായി അടുത്ത് ഇടപഴകുകയും അദ്ദേഹത്തിന്റെ ഉപദേഷ്ടാവായി പ്രവർത്തിക്കുകയുമായിരുന്നു. 

1967ൽ നിർബന്ധിതമായി അരി സംഭരിക്കുന്നതിനെതിരെ കർഷകരുടെ സമരം ഏറ്റെടുത്തതിനു ജയിലിൽ അടയ്ക്കപ്പെട്ടു. ഇടക്കാലത്ത് സിപിഐ മാർക്സിസ്റ്റ് ലെനിനിസ്റ്റ് എന്ന നക്സലൈറ്റ് ഗ്രൂപ്പുമായി ചേർന്നു പ്രവർത്തിച്ച അദ്ദേഹം ജയിലിൽ ക്രൂര മർദ്ദനത്തിന് ഇരയായിട്ടുണ്ട്.

2005ൽ ശ്രീനഗറിലെ കനത്ത സുരക്ഷയുള്ള തുളസിബാഗ് കോളനിയിൽ പ്രവേശിച്ച തീവ്രവാദികൾ തരിഗാമിയുടെയും വിദ്യാഭ്യാസ മന്ത്രി ഗുലാം നബി ലോണിന്റെയും വീടുകൾ ആക്രമിച്ചു, ലോൺ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിൽ കാർഷിക ഭൂമി ഉൾപ്പെടെയുള്ള ഭൂമി വാങ്ങാൻ രാജ്യത്തുടനീളമുള്ള ആളുകൾക്ക് അനുമതി നൽകിയ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ തരിഗാമി നടത്തിയ പോരാട്ടം ശ്രദ്ധേയമായിരുന്നു. പോരാട്ട ചരിത്രവുമായി തരിഗാമി വീണ്ടും നിയമസഭയിലേക്ക് എത്തുമ്പോൾ പലരും കരുതിയിരിക്കണമെന്നു സാരം.

English Summary:

CPM candidate Muhammad Yusuf Tarigami won in Kulgam in jammu and kashmir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com