ADVERTISEMENT

ന്യൂഡൽഹി∙ ‘‘മഞ്ഞുകാലത്തിനൊടുവിൽ വസന്തം വരുമെന്നും പൂക്കൾ വിരിയുമെന്നും തന്നെയാണു പ്രതീക്ഷ’’– മനോരമ ന്യൂസ് കോൺക്ലേവിൽ പങ്കെടുക്കാൻ കഴിഞ്ഞ വർഷം കേരളത്തിലെത്തിയപ്പോൾ ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്‌ദുല്ല പറഞ്ഞതിങ്ങനെ. വർഷങ്ങളോളം ഭരണം നഷ്ടപ്പെട്ട്, തിരഞ്ഞെടുപ്പിൽ പരാജിതനായി, വീട്ടു തടങ്കലിൽ കഴിയേണ്ടിവന്ന ഒമർ അബ്ദുല്ലയുടെ കുടുംബത്തിലേക്കു കൂടിയാണ് രാഷ്ട്രീയ വസന്തം തിരികെ എത്തുന്നത്.

നാഷനൽ കോൺഫറൻസ്– കോൺഗ്രസ് സഖ്യത്തിന് ഭൂരിപക്ഷം ലഭിച്ചതോടെ മുഖ്യമന്ത്രി പദത്തിലേക്ക് നാഷനൽ കോൺഫറൻസ് വൈസ് പ്രസിഡന്റ് ഒമർ അബ്ദുല്ലയ്ക്ക് വീണ്ടും അവസരം ഒരുങ്ങുകയാണ്. സഖ്യത്തിൽനിന്ന് ഇതിനോട് എതിർപ്പുണ്ടാകാനിടയില്ല. ഒമർ അബ്ദുല്ലയ്ക്കോ പാർട്ടിക്കോ 2015 ന് ശേഷം കശ്മീരിൽ ഭരണത്തിലെത്താനായിട്ടില്ല. കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന് ശക്തമായി ആവശ്യപ്പെടുന്ന നാഷനൽ കോൺഫറൻസിന്റെ സർക്കാർ അധികാരത്തിലേറുമ്പോൾ ബിജെപിക്ക് മുന്നോട്ടുള്ള രാഷ്ട്രീയ നീക്കങ്ങൾ സുഗമമാകില്ല. ഈ തിരഞ്ഞെടുപ്പോടെ മൂന്നു കുടുംബങ്ങളുടെ രാഷ്ട്രീയ വാഴ്ച അവസാനിപ്പിക്കുമെന്ന കേന്ദ്രമന്ത്രി അമിത് ഷായുടെ വാക്കുകൾ പൂർണമായി യാഥാർഥ്യമായില്ല. ഒറ്റയ്ക്ക് നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയായിരിക്കാം അങ്ങനെ പറയാൻ അമിത് ഷായെ പ്രേരിപ്പിച്ചത്.

അമിത് ഷാ പറഞ്ഞ അബ്ദുല്ല–ഗാന്ധി കുടുംബം സഖ്യത്തിന്റെ ഭാഗമായി നേട്ടമുണ്ടാക്കി. മുഫ്തി കുടുംബത്തിന്റെ പീപ്പിൾസ് ഡമോക്രാറ്റിക് പാർട്ടി (പിഡിപി) തകർന്നടിഞ്ഞു. ‘കശ്മീര്‍ ടൈഗർ’ എന്നറിയപ്പെടുന്ന മുൻ കശ്മീർ മുഖ്യമന്ത്രി ഷെയ്ഖ് അബ്ദുല്ല രൂപീകരിച്ച പാർട്ടിയിലൂടെ മകൻ ഫാറൂഖ് അബ്ദുല്ലയും അദ്ദേഹത്തിന്റെ മകൻ ഒമർ അബ്ദുല്ലയും കശ്മീരിൽ മുഖ്യമന്ത്രിമാരായിട്ടുണ്ട്. സർക്കാരിനെ നാഷനൽ കോൺഫറൻസ്  നയിച്ചാൽ, മകൻ ഒമർ അബ്ദുല്ല മുഖ്യമന്ത്രിയാകുമെന്ന് ചെയർമാൻ ഫാറൂഖ് അബ്ദുല്ല വ്യക്തമാക്കിയിട്ടുണ്ട്. കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന് ശക്തമായി വാദിക്കുന്ന നേതാവാണ് ഒമർ അബ്ദുല്ല. അദ്ദേഹത്തിന്റെ നേതൃത്വം ഈ അവശ്യത്തിന് ഊർജം പകരും.

ജമ്മു കശ്മീരിന് ഭരണഘടനാപരമായി ഉണ്ടായിരുന്ന പ്രത്യേക പദവി എടുത്തു കളഞ്ഞ കേന്ദ്രസർക്കാർ നടപടി 2023 ഡിസംബർ 11ന് സുപ്രീംകോടതി ശരിവച്ചിരുന്നു. ജമ്മു കശ്മീരിന് എത്രയും വേഗം സംസ്ഥാനപദവി നൽകാൻ‌ തിരഞ്ഞെടുപ്പു നടത്തണമെന്നും നിർദേശിച്ചു. 2019 ഓഗസ്റ്റ് അഞ്ചിനാണ് പ്രത്യേക പദവി ഇല്ലാതാക്കിയത്. സംസ്ഥാനത്തെ ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി തിരിച്ചു. അധികാരത്തിലെയാൽ, പ്രത്യേക പദവിയും സംസ്ഥാന പദവിയും പുനഃസ്ഥാപിക്കാനുള്ള പോരാട്ടത്തിനു കൂടി ഒമർ അബ്ദുല്ല തുടക്കം കുറിക്കും.

മനോരമ ന്യൂസ് കോൺക്ലേവിൽ സംസാരിക്കുന്ന ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ല. (ചിത്രം: ഇ.വി.ശ്രീകുമാർ ∙ മനോരമ)
മനോരമ ന്യൂസ് കോൺക്ലേവിൽ സംസാരിക്കുന്ന ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ല. (ചിത്രം: ഇ.വി.ശ്രീകുമാർ ∙ മനോരമ)

കനത്ത തിരിച്ചടികൾക്കൊടുവിലാണ് അബ്ദുല്ല കുടുംബം ജമ്മു കശ്മീർ രാഷ്ട്രീയത്തിൽ ശക്തി തെളിയിച്ച് മടങ്ങിയെത്തുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബാരാമുള്ള മണ്ഡലത്തിൽനിന്ന് മത്സരിച്ച ഒമർ ഒബ്ദുല്ല ജയിലിൽനിന്നു മത്സരിച്ച എൻജീനിയർ റാഷിദിനു മുന്നിൽ പരാജയപ്പെട്ടിരുന്നു. ബദ്ഗാം, ഗാന്ദർബാൽ സീറ്റുകളിലാണ് ഒമർ അബ്ദുല്ല ഇത്തവണ മത്സരിച്ചത്. രണ്ടിടത്തും വിജയിച്ചു. 2014ൽ സഖ്യത്തിൽനിന്ന് പിൻമാറിയത് നാഷനൽ കോൺഫറൻസിനും കോൺഗ്രസിനും തിരിച്ചടിയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ നാഷനൽ കോൺഫറൻസ് ബിജെപിക്കൊപ്പം രണ്ടു സീറ്റ് നേടി. കോൺഗ്രസ് നിരാശരായി. ഇതിൽനിന്നു പാഠം ഉൾകൊണ്ട് സഖ്യമായി മത്സരിക്കാനുള്ള തീരുമാനം ഒരു പരിധി വരെ ഗുണം ചെയ്തു. 2014ൽ നാഷനൽ കോൺഫറൻസിന് 15 സീറ്റാണ് ലഭിച്ചത്. 2008, 2002 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ 28 സീറ്റ്. 96ൽ 57 സീറ്റ്. വർഷങ്ങൾക്കു ശേഷം പഴയ പ്രതാപത്തിലേക്ക് പാർട്ടി തിരിച്ചെത്തിയിരിക്കുന്നു.
 

Former Jammu and Kashmir chief minister Mehbooba Mufti (L) gestures whil interacting with Jammu and Kashmir National Conference President Farooq Abdullah (C) along with his son and former Jammu and Kashmir chief minister Omar Abdullah after a meeting in Srinagar on October 15, 2020. (Photo by TAUSEEF MUSTAFA / AFP)
മെഹബൂബ മുഫ്തി, ഫറൂഖ് അബ്‌ദുല്ല, ഒമർ അബ്‌ദുല്ല (Photo by TAUSEEF MUSTAFA / AFP)
English Summary:

Jammu and Kashmir Assembly Elections: National Conference Leader Omar Abdullah Returns to Power

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com