ADVERTISEMENT

ശ്രീനഗർ∙ ഗവർണറുടെ സവിശേഷാധികാരം ആരെ തുണയ്ക്കും ആരെ ചതിക്കും? ജമ്മു കശ്മീരിൽ തൂക്കുസഭയ്ക്ക് സാധ്യതയെന്ന എക്സിറ്റ് പോൾ ഫലം വന്നതോടെയാണ് ഗവർണർ മനോജ് സിൻഹയുടെ പ്രത്യേക അധികാരം ചൂടുപിടിച്ച ചർച്ചയായത്. ഇക്കാര്യം മനസ്സിൽ വച്ചുകൊണ്ടാണ് നാഷനൽ കോൺഫറൻസ് നേതാക്കളായ ഫാറൂഖ് അബ്ദുള്ളയും ഒമർ അബ്ദുള്ളയും  കോൺഗ്രസും പിഡിപിയും അഞ്ച് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാനുള്ള ഗവർണറുടെ അധികാരത്തെ വിമർശിച്ച് രംഗത്തെത്തിയത്.  ഒന്നും രണ്ടുമല്ല നിയമസഭയിലേക്ക് അഞ്ച് അംഗങ്ങളെയാണ് ഗവർണർക്ക് നാമനിർദേശം ചെയ്യാനാകുക. ഇത് ജനഹിതത്തെ അട്ടിമറിച്ച് നേട്ടമുണ്ടാക്കാനുള്ള ബിജെപി നീക്കമാണിതെന്ന് ആരോപിച്ച് നാഷണൽ കോൺഫറൻസ് മുന്നോട്ടു വരികയും ചെയ്തു.  

‘‘എല്ല സ്ഥാനാർഥികളും ബിജെപിയിൽ നിന്നായിരിക്കും. അശോക് കൗൾ, രജ്നി സേത്തി, സുനിൽ സേത്തി, ഡോ.ഫരീദ ഖാൻ, മഹിള മോർച്ച നേതാവ് സഞ്ജീത ഡോഗ്ര. കേന്ദ്രത്തിലുള്ള ഞങ്ങളുടെ സർക്കാരാണ് പേരുകൾ നിർദേശിക്കുക’’-  ജമ്മു കശ്മീർ വൈസ് പ്രസിഡന്റും ബിജെപി നേതാവുമായ സോഫി യൂസഫ് പറഞ്ഞത് ഇപ്രകാരമാണ്. ജനാധിപത്യത്തിനും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്കുമെതിരായ കടന്നുകയറ്റമായാണ് ഗവർണറുടെ ഈ അധികാരത്തെ ജമ്മു കശ്മീർ കോൺഗ്രസ് മുതിർന്ന നേതാവ് രവിന്ദർ ശർമ ചൂണ്ടിക്കാണിച്ചത്.  "ജനങ്ങളുടെ വിധി അട്ടിമറിക്കുന്നതിനെ" നാഷനൽ കോൺഫറൻസും പിഡിപിയും അപലപിച്ചു. അത്തരമൊരു തീരുമാനം എടുത്താൽ തന്റെ പാർട്ടി സുപ്രീം കോടതിയെ സമീപിക്കുമെന്ന് നാഷനൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള മുന്നറിയിപ്പും നൽകി. 

ഇത്തവണ മുതിർന്ന നേതാക്കളെ പോലും മുഷിപ്പിച്ചുകൊണ്ട് വളരെ തന്ത്രപരമായാണ് ബിജെപി സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. 90 സീറ്റുകളിലും സ്ഥാനാർഥി എന്ന ആദ്യപ്രഖ്യാപനത്തെ മായ്ച്ചുകളഞ്ഞ് കശ്മീർ താഴ്‌വരയിലെ 19 സീറ്റുകളിൽ മാത്രം മത്സരിക്കാനുള്ള തീരുമാനത്തിലേക്കു ബിജെപി ചുരുങ്ങിയിരുന്നു. അത് തന്ത്രപരമായ നീക്കമെന്നാണു പാർട്ടിക്കുള്ളിൽ പോലും വിശേഷിക്കപ്പെട്ടത്. ജമ്മു കശ്മീരിൽ വലിയ അദ്ഭുതമൊന്നും സംഭവിക്കാനില്ല എന്ന യാഥാർഥ്യത്തെ ഉൾക്കൊണ്ടാണു ബിജെപിയുടെ ചുവടുവയ്പെന്നു നേതാക്കൾ പറഞ്ഞു. ഏഴു പ്രാദേശിക പാർട്ടികളാണ് ജമ്മു കശ്മീരിലുള്ളത്. ഇവരുടെ ശക്തരായ സ്ഥാനാർഥികൾക്കുപുറമേ 35 സ്വതന്ത്രരും മത്സരരംഗത്തുണ്ട്.

വോട്ട് വിഭജനം ലക്ഷ്യമിട്ടു സ്വതന്ത്രർക്കു പിന്നിലുള്ളത് ബിജെപിയാണെന്ന ആരോപണം ശക്തമായിരുന്നു. പ്രാദേശിക പാർട്ടികളുടെയും സ്വതന്ത്രന്മാരുടെയും പിന്തുണയോടെ അധികാരത്തിലേറുകയായിരുന്നു ബിജെപിയുടെ ലക്ഷ്യം. ഒപ്പം ഗവർണർ നിർദേശിക്കുന്ന അഞ്ച് സാമാജികർ കൂടി ചേരുകയാണെങ്കിൽ ബിജെപിക്ക് തങ്ങളുടെ സ്ഥാനം ഉറപ്പിക്കാമെന്നുതന്നെയായിരുന്നിരിക്കണം കണക്കുകൂട്ടൽ. 

ജമ്മു കശ്മീരിലെ പുനഃസംഘടനാ കമ്മിഷനാണ് അഞ്ചംഗങ്ങളെ നാമനിർദേശം ചെയ്യാനുള്ള സവിശേഷാധികാരം ഗവർണർക്ക് നൽകിയത്. രണ്ടുസ്ത്രീകൾ, രണ്ടുകശ്മീരി പണ്ഡിറ്റുകൾ, പാകിസ്ഥാൻ അധിനിവേശ കശ്മീരിൽ നിന്നുള്ള ഒരു അഭയാർത്ഥി എന്നിങ്ങനെ അഞ്ചുപേരെ ഇതുപ്രകാരം ഗവർണർക്ക് നിർദേശിക്കാം. ഇവർക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിക്കുള്ള എല്ലാ അവകാശവും അധികാരവും ഉണ്ടായിരിക്കുകയും ചെയ്യും. ഇതുകൂടി കണക്കിലെടുക്കുകയാണെങ്കിൽ ജമ്മു കശ്മീർ നിയമസഭയിലെ  അംഗങ്ങളുടെ എണ്ണം 90–ൽ നിന്ന് 95 ആയി ഉയരും. ജമ്മു കശ്മീർ പുനഃസംഘടനാ നിയമം, 2019 പ്രകാരം നിയമസഭയിൽ സ്ത്രീകൾക്ക് മതിയായ പ്രാതിനിധ്യം ഇല്ലെന്ന് ഗവർണർക്ക് തോന്നിയാൽ ഗവർണർക്ക് രണ്ടു വനിതാ അംഗങ്ങളെ നാമനിർദേശം ചെയ്യാനുള്ള അധികാരം നൽകിയിരുന്നു. ഈ നിയമം 2023 ൽ ഭേദഗതി ചെയ്തു. പുതിയ ഭേദഗതി പ്രകാരം മൂന്നുപേരെ കൂടി നിയമസഭയിലേക്ക് നാമനിർദേശം ചെയ്യാനുള്ള അധികാരം ലഭിച്ചു. എന്നാൽ മന്ത്രിസഭയുടെ നിർദേശത്തോടുകൂടി മാത്രമേ ഗവർണർക്ക് ഈ തീരുമാനമെടുക്കാനാകൂവെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാണിച്ചത്. പുതുച്ചേരിയിലും ജമ്മുകശ്മീരിലും മാത്രമാണ് നിലവിൽ നാമനിർദേശത്തിന് ഗവർണർക്ക് അധികാരമുള്ളത്. 

എന്നാൽ വിവാദങ്ങളെ കാറ്റിൽപറത്തി, ബിജെപിയുടെ കണക്കുകൂട്ടലുകളെ തകർത്തുകൊണ്ട്, എക്സിറ്റ് പോൾ ഫലങ്ങളെ അപ്പാടെ റദ്ദുചെയ്ത്  നാഷനൽ കോൺഫറൻസ്–കോൺഗ്രസ് സഖ്യം വൻ വിജയ ചരിത്രം രചിക്കുന്നതിനാണ് ജമ്മു കശ്മീർ സാക്ഷ്യം വഹിച്ചത്. സ്വതന്ത്രരുടെ പിന്തുണ ആർക്കെന്ന് വ്യക്തമല്ല. പിഡിപി പിന്തുണ എൻസി–കോൺഗ്രസ് സഖ്യത്തിനെന്ന് സൂചന നൽകിയും കഴിഞ്ഞു. ‘ഓപ്പറേഷൻ താമര’യെന്ന അട്ടിമറി സാധ്യതകളും തുലോം കുറവാണ്.  അങ്ങനെയെങ്കിൽ അഞ്ചുപേരെ നാമനിർദേശം ചെയ്യാനുള്ള ഗവർണറുടെ സവിശേഷാധികാരത്തിന് ജമ്മു കശ്മീർ രാഷ്ട്രീയത്തിലുള്ള പ്രസക്തി ഇനി എന്തായിരിക്കും? അവിടെ നിർണായകമാവുക സ്വതന്ത്രരുടെ നിലപാടായിരിക്കും.

English Summary:

J&K Governor's Nomination Power: A Game-Changer or a Moot Point?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com