ADVERTISEMENT

പത്തുവർഷത്തെ കാത്തിരിപ്പിനൊടുവിൽ, ആരു ഭരിക്കണമെന്ന് ജമ്മു കശ്മീരിലെ ജനങ്ങൾ തീരുമാനിച്ചു. ദേശസ്നേഹമെന്ന വികാരമുയർത്തി കശ്മീരിൽ നിലയുറപ്പിക്കാനുള്ള കഠിനശ്രമത്തിലായിരുന്നു ബിജെപി. ‘പുതിയ കശ്മീർ’ എന്ന ബിജെപിയുടെ വാഗ്ദാനത്തിന് പക്ഷേ കശ്മീർ ജനത കാതുകൊടുത്തില്ല. കശ്മീരിന് പൂർണ സംസ്ഥാന പദവി തിരിച്ചുകൊണ്ടുവരുമെന്നും ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുമെന്നും നാഷനൽ കോൺഫറൻസ് നൽകിയ ഉറപ്പിന് അവർ കാതുകൊടുത്തുവെന്നുവേണം കരുതാൻ. സ്വന്തം ആവശ്യങ്ങളെ, അവകാശങ്ങളെ കൃത്യമായി മനസ്സിലാക്കുന്ന, അവർക്കൊപ്പം നിൽക്കുന്ന ഒരു പ്രാദേശിക ഭരണകൂടത്തെയായിരുന്നു കശ്മീർ ജനതയ്ക്ക് വേണ്ടിയിരുന്നത്.

2014ന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ്, പ്രത്യേക അധികാരങ്ങൾ നൽകിയിരുന്ന അനുച്ഛേദം 370 റദ്ദാക്കിയ ശേഷമുള്ള, പുതുക്കിയ അതിർത്തി നിർണയത്തിനു ശേഷമുള്ള തിരഞ്ഞെടുപ്പ്. ജമ്മു കശ്മീരിൽ ജനാധിപത്യം സെപ്റ്റംബർ 30നകം പുനഃസ്ഥാപിക്കണമെന്ന സുപ്രീംകോടതിയുടെ അന്ത്യശാസനം പാലിച്ചുകൊണ്ടുള്ള തിരഞ്ഞെടുപ്പ്– ജമ്മുവിൽ മൂന്നുഘട്ടമായി ജനങ്ങൾ വിധിയെഴുതിയ നിയമസഭാ തിരഞ്ഞെടുപ്പിന് പ്രത്യേകതകളേറെയായിരുന്നു.

നാഷനൽ കോൺഫറൻസിന്റെ തേരോട്ടം

കോൺഗ്രസ്- നാഷനൽ കോൺഫറൻസ് സഖ്യത്തിന് നേരിയ മുൻതൂക്കം നൽകിക്കൊണ്ടാണ് എക്സിറ്റ് പോളുകൾ പുറത്തുവന്നത്. മൂന്ന് എക്സിറ്റ് പോളുകളുടെയും ശരാശരി പ്രകാരം കോൺഗ്രസ്-നാഷനൽ കോൺഫറൻസ് സഖ്യം 43 സീറ്റും ബിജെപി 26 സീറ്റും പിഡിപി 4 മുതൽ 12 വരെ സീറ്റും നേടുമെന്നായിരുന്നു. അതിനാൽ, ഒരു തൂക്കുസഭയായിരിക്കും ജമ്മു കശ്മീരിലുണ്ടാവുകയെന്നായിരുന്നു പ്രവചനം.

എന്നാൽ കശ്മീരിലെ ജനങ്ങൾക്ക് ഇക്കാര്യത്തിൽ അശേഷം സംശയമുണ്ടായില്ലെന്നു വ്യക്തമാക്കുകയാണ് തിരഞ്ഞെടുപ്പു ഫലം. തുടക്കം മുതൽ തന്നെ കോൺഗ്രസ് – നാഷനൽ കോൺഫറൻസ് സഖ്യം വ്യക്തമായ മുൻതൂക്കത്തോടെയാണ് വിജയത്തിലേക്കു നടന്നടുത്തത്. രാവിലെ പത്തരയോടെത്തന്നെ ചിത്രം വ്യക്തമായിരുന്നു കോൺഗ്രസ്-എൻസി സഖ്യം കേവല ഭൂരിപക്ഷത്തിനു വേണ്ട 46 സീറ്റ് മറികടന്നു കുതിപ്പ് തുടർന്നു. 48 സീറ്റുകളിൽ സഖ്യം വിജയക്കൊടി പാറിച്ചു. 29 സീറ്റുകളാണ് ബിജെപിക്ക് നേടാനായത്. നാഷനൽ കോൺഫറൻസിന്റേതിനു സമാനമായി ജമ്മു കശ്മീരിൽ ആഴത്തിൽ വേരുകളുള്ള പിഡിപിക്ക് നേടാനായത് വെറും 3 സീറ്റുകൾ മാത്രം. 7 സീറ്റുകളിൽ സ്വതന്ത്രരും വിജയിച്ചു.

കശ്മീർ താഴ്‌വരയിൽ പ്രബലർ മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള പിഡിപിയും ഫാറൂഖ് അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള നാഷനൽ കോൺഫറൻസും തന്നെയായിരുന്നു. നാഷനൽ കോൺഫറൻസിന്റെ ശക്തമായ തിരിച്ചുവരവിന് തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചപ്പോൾ പിഡിപി തകർന്നടിയുന്നതാണ് കണ്ടത്. മത്സരിച്ച 56 സീറ്റുകളിൽ 43 സീറ്റുകളും നാഷനൽ കോൺഫറൻസ് നേടി. കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിൽ വെറും 15 സീറ്റുകൾ മാത്രം നേടിയ സംസ്ഥാന പാർട്ടിയെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ മുന്നേറ്റമാണ്. ജനം തങ്ങൾക്കൊപ്പമാണെന്നത് അവർക്കു നൽകുന്ന ആത്മവിശ്വാസവും ചെറുതല്ല. മത്സരിച്ച ഗാന്ദർബൽ, ബഡ്ഗാം മണ്ഡലങ്ങളിൽ ഒമർ അബ്ദുല്ല വിജയിച്ചു. ഗാന്ദർബൽ നാഷനൽ കോൺഫറൻസിന്റെ ശക്തികേന്ദ്രമാണ്. അബ്ദുല്ല കുടുംബത്തിലെ വിവിധ തലമുറകൾക്കൊപ്പം നിന്നിട്ടുളള മണ്ഡലം. 1977ൽ ഷെയ്ഖ് മുഹമ്മദ് അബ്ദുല്ല വിജയിച്ച മണ്ഡലത്തിൽ പിന്നീട് അദ്ദേഹത്തിന്റെ മകൻ ഫാറൂഖ് അബ്ദുല്ല 1983 ലും 87 ലും 96 ലും വിജയിച്ചു. 2008 ലാണ് ഇവിടെനിന്ന് ഒമർ അബ്ദുല്ല വിജയിക്കുന്നത്.

കുൽഗാമിൽനിന്നു മത്സരിക്കുന്ന, ജമ്മു കശ്മീരിലെ സിപിഎമ്മിന്റെ ഏകസാന്നിധ്യം യൂസഫ് തരിഗാമിയും ഇത്തവണ ജയിച്ചു. കുൽഗാം പിഡിപിയുടെയും ശക്തികേന്ദ്രമായിരുന്നു. ജമാഅത്തെ ഇസ്‌ലാമി സ്ഥാനാർഥിയുടെ സാന്നിധ്യവും തരിഗാമിക്ക് തിരിച്ചടിയാകുമെന്ന് കരുതിയെങ്കിലും ജമാഇത്തെ ഇസ്‌ലാമി സ്ഥാനാർഥി പിഡിപി വോട്ടുകൾ ഭിന്നിപ്പിച്ചു. ഇത് തരിഗാമിക്ക് ഗുണം ചെയ്തുവെന്നാണ് മനസ്സിലാക്കാനാകുന്നത്.

പിഡിപിയുടെ ഭാവി

കുടുംബാധിപത്യം ഇല്ലാതാക്കുമെന്ന ബിജെപിയുടെ പ്രഖ്യാപനം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അവരുടെ സഖ്യകക്ഷിയായിരുന്ന പിഡിപിയുടെ കാര്യത്തിലാണ് അച്ചട്ടായത്. 2014 ലെ തിരഞ്ഞെടുപ്പിനു ശേഷം ബിജെപിയുമായി സഖ്യത്തിലായിരുന്നെങ്കിലും 2018 ഓടെ ബന്ധം തകർന്നിരുന്നു. 2014 ലെ തിരഞ്ഞെടുപ്പിൽ 28 സീറ്റുകൾ നേടിയ പിഡിപി ഇത്തവണ തകർന്നടിഞ്ഞു. ജമ്മു കശ്മീരിൽ പിഡിപിക്കുള്ള സ്വാധീനം വലിയ തോതിൽ ഇടിഞ്ഞതായി ലോക്സഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ തന്നെ സൂചന നൽകിയിരുന്നു. ജനങ്ങൾ പുതുമുഖങ്ങളെ ആഗ്രഹിക്കുന്നു എന്ന തരത്തിലാണ് ഇതു വീക്ഷിക്കപ്പെട്ടതും. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റുപോലും നേടാൻ പിഡിപിക്ക് സാധിച്ചിരുന്നില്ല. അതിന് തുടർച്ചയെന്നോണം നിയമസഭാ തിരഞ്ഞെടുപ്പിൽ വെറും നാലുസീറ്റിലേക്ക് അവർ കൂപ്പുകുത്തിയിരിക്കുകയാണ്. പിഡിപിയുടെ തട്ടകമായ ബിജ്ബെഹ്റ പോലും അവരെ തുണച്ചില്ല. മുഫ്തി കുടുംബത്തിന്റെ കുടുംബമണ്ഡലമെന്ന് വിശേഷിപ്പിക്കുന്ന ബിജ്ബെഹ്റയിൽനിന്ന് മത്സരിച്ച, മെഹ്ബൂബ മുഫ്തിയുടെ മകൾ ഇൽത്തിജ മുഫ്തി പരാജയപ്പെട്ടു. ജനവിധി അംഗീകരിക്കുന്നുവെന്ന്, പരാജയ സൂചനകൾ വന്നുതുടങ്ങിയപ്പോൾ തന്നെ ഇൽത്തിജ സാമൂഹിക മാധ്യമങ്ങളിൽ കുറിക്കുകയും ചെയ്തു.

പിഡിപിയുടെ വോട്ടുകൾ തങ്ങൾക്കനുകൂലമായി മറിഞ്ഞേക്കുമെന്ന എൻസിയുടെ വിലയിരുത്തൽ ശരിയായിരുന്നുവെന്ന സൂചനയാണ് തിരഞ്ഞെടുപ്പ് ഫലം നൽകുന്നത്. ബിജെപിയുമായുള്ള സഖ്യം ആവർത്തിക്കില്ലെന്നാണ് ഇത്തവണ പിഡിപി നയം. 'മതേതര സഖ്യത്തെ' മാത്രമേ പരിഗണിക്കൂവെന്നാണ് പിഡിപി പറയുന്നത്. കോൺഗ്രസ്-നാഷനൽ കോൺഫറൻസ് സഖ്യവുമായി ചേർന്നേക്കുമെന്ന സൂചനയാണ് ഇത് നൽകുന്നത്. ഫാറൂഖ് അബ്ദുല്ല അഭ്യൂഹങ്ങളെ സ്വാഗതം ചെയ്തപ്പോൾ ഇൽത്തിജ മുഫ്തി അത് തള്ളിക്കളയുകയാണ് ചെയ്തത്.

കശ്മീരിനെ തകർത്തത് മൂന്നു കുടുംബങ്ങളുടെ ആധിപത്യമാണെന്ന ആരോപണമായിരുന്നു ബിജെപിയുടെ പ്രധാന പ്രചാരണായുധം. കുടുംബാധിപത്യം അവസാനിപ്പിച്ച് ഭീകരാക്രമണങ്ങളില്ലാത്ത, വിദ്യാഭ്യാസ രംഗത്തും തൊഴിൽ രംഗത്തും വികസന കുതിപ്പു നടത്തുന്ന ഒരു പുതിയ കശ്മീരിനെ ബിജെപി ജനങ്ങൾക്ക് വാഗ്ദാനം ചെയ്തു. പുതുക്കിയ നിയോജക മണ്ഡല അതിർത്തി നിർണയത്തോടെ ജമ്മുവിൽ രൂപം കൊണ്ട പുതിയ ആറു നിയോജകമണ്ഡലങ്ങളും ഹിന്ദു ഭൂരിപക്ഷമുള്ളവയാണെന്നതായിരുന്നു ബിജെപിയുടെ സ്വപ്നങ്ങൾക്ക് ചിറകുനൽകിയത്. ഒൻപതു സംവരണ സീറ്റുകൾ അവതരിപ്പിച്ചതും ഗുണമായി ഭവിക്കുമെന്ന് പ്രതീക്ഷിച്ചു. പിന്നാക്ക പട്ടികയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെടുന്ന പഹാഡികളുടെയുൾപ്പെടെയുള്ള പിന്തുണ ലഭിക്കുമെന്നും ബിജെപി കണക്കുകൂട്ടി. പക്ഷേ ആ കണക്കുകൂട്ടലുകൾ പിഴച്ചു.

അറിഞ്ഞുകളിച്ച് കോൺഗ്രസ്, കശ്മീരിൽ ഇന്ത്യ സഖ്യ വിജയം

സംസ്ഥാന പാർട്ടികൾ ശക്തമായ മണ്ണിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുകയെന്നത് ദേശീയ പാർട്ടികൾക്ക് എളുപ്പമല്ല. ലോക്സഭാ തിര‍ഞ്ഞെടുപ്പിലെ സഖ്യ തന്ത്രത്തിൽ മുന്നോട്ടുനീങ്ങാൻ കോൺഗ്രസ് തീരുമാനിച്ചത് അനുഭവ പരിചയം കൊണ്ടാണ്. 2014ൽ സഖ്യത്തിൽനിന്നു പിന്മാറി മത്സരിച്ചതോടെ കോൺഗ്രസിനും എൻസിക്കും അത് വ്യക്തമായിരുന്നു. യഥാക്രമം 15, 12 സീറ്റുകൾ വീതം നേടാനേ നാഷനൽ കോൺഫറൻസിനും കോൺഗ്രസിനും സാധിച്ചിരുന്നുള്ളൂ. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉടലെടുത്ത ഇന്ത്യ സഖ്യം തുടർന്നുകൊണ്ട് ജമ്മുവിൽ‌ പുതിയ ചരിത്രം രചിക്കാൻ ഇറങ്ങിയ എൻസിയെയും കോൺഗ്രസിനെയും ജനം ചേർത്തുപിടിക്കുക തന്നെ ചെയ്തു. സിപിഎമ്മിന്റെ, ജമ്മു കശ്മീരിലെ ഏകതരിയായ തരിഗാമിയും സഖ്യത്തിനൊപ്പമുണ്ട്. ദേശീയ രാഷ്ട്രീയത്തിൽ ഇന്ത്യ സഖ്യത്തിനൊപ്പം നിൽക്കുന്ന പിഡിപിയും കൂടി പിന്തുണ പ്രഖ്യാപിച്ചാൽ ഇന്ത്യാസഖ്യ വിജയം പൂർണമാകും. ഇതിനുപുറമേ, സ്വതന്ത്രരെ കൂടെ നിർത്താനുള്ള ശ്രമങ്ങൾ വോട്ടെണ്ണലിനു മുൻപു തന്നെ എൻസി–കോൺഗ്രസ് സഖ്യം ആരംഭിച്ചിരുന്നതായാണ് റിപ്പോർട്ട്.

വർഷങ്ങൾക്കു ശേഷം ജമ്മു കശ്മീരിൽ ജനാധിപത്യം തിരിച്ചെത്തിയിരിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനം. ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ ഏകദേശം 61% പോളിങ് രേഖപ്പെടുത്തിയെന്നും കഴിഞ്ഞ ഏഴു തെരഞ്ഞെടുപ്പുകളിലെ ഏറ്റവും ഉയർന്ന നിരക്കാണിതെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചിരുന്നു. രണ്ടാം ഘട്ടത്തിൽ 57% പോളിങ് രേഖപ്പെടുത്തി. ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാമത്തെയും അവസാനത്തെയും ഘട്ടമായ ഒക്ടോബർ ഒന്നിന് 69.65% ത്തിലധികം പോളിങ് രേഖപ്പെടുത്തി. ജനാധിപത്യം തിരിച്ചെത്തുന്നതിനുള്ള ജനങ്ങളുടെ ആഗ്രഹം വെളിപ്പെടുത്തുന്നതായിരുന്നു പോളിങ് ശതമാന കണക്കുകൾ. കനത്ത സുരക്ഷയിൽ നടത്തിയ വോട്ടെടുപ്പുകൾ സമാധാനപരമായിരുന്നുവെന്നതും ശ്രദ്ധേയം. മറ്റേതൊരു സംസ്ഥാനത്തെ ജനങ്ങളെയും പോലെ തോക്കുകൾക്കിടയിലല്ലാതെ ഒരു സാധാരണ ജീവിതത്തിന് തങ്ങൾ അർഹരാണെന്ന് വോട്ടു രേഖപ്പെടുത്തി അവർ നിശബ്ദം പ്രഖ്യാപിക്കുകയായിരുന്നു.

English Summary:

National Conference Roars Back to Power in Jammu and Kashmir Elections; PDP Suffers Crushing Defeat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com