ADVERTISEMENT

മിൽവോക്കി / വാഷിങ്ടൻ ∙ യുഎസിലെ പെൻസിൽവേനിയയിൽ തിരഞ്ഞെടുപ്പു റാലിക്കിടെ ഡോണൾഡ് ട്രംപിനു നേരെയുണ്ടായ വധശ്രമത്തിനു പിന്നിലെ ലക്ഷ്യം പുറത്തുകൊണ്ടുവരാൻ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) ശ്രമം തുടങ്ങി. മുൻ പ്രസിഡന്റിനെ വെടിവച്ച തോമസ് മാത്യു ക്രൂക്സിനെ (20) അതിനു പ്രേരിപ്പിച്ചതെന്താണെന്നത് ഇപ്പോഴും അവ്യക്തം. അക്രമി ഒറ്റയ്ക്കാണ് എത്തിയതെന്നും കൂട്ടാളികളില്ലെന്നും എഫ്ബിഐ അറിയിച്ചു. ആഭ്യന്തര ഭീകരപ്രവർത്തനമെന്ന നിലയിലാണ് അന്വേഷണം പുരോഗമിക്കുന്നത്.  

ഏറ്റുമുട്ടലിൽ സുരക്ഷാഉദ്യോഗസ്ഥർ വധിച്ച അക്രമി നഴ്സിങ് ഹോമിലെ ജീവനക്കാരനായിരുന്നു. ഇയാളുടെ പിതാവ് റിപ്പബ്ലിക്കൻ അനുഭാവിയും അമ്മ ഡെമോക്രാറ്റിക് പാർട്ടിയോട് അടുപ്പമുള്ള വ്യക്തിയുമാണെന്നുമാണ് വോട്ടർ റജിസ്റ്റർ പ്രകാരമുള്ള വിവരം. കൂടെ പഠിച്ചവർ‍ക്കും അയൽവാസികൾക്കും തോമസിനെക്കുറിച്ച് നല്ല അഭിപ്രായമായിരുന്നു. ക്രൂക്സ് കുടുംബം താമസിച്ചിരുന്ന ബെഥെൽ പാർക്ക് ഉയർന്ന വരുമാനമുള്ള ഉദ്യോഗസ്ഥകുടുംബങ്ങളുള്ള മേഖലയാണ്. നായാട്ടും മീൻപിടിത്തവും ഹരമായ പടിഞ്ഞാറൻ പെൻസിൽവേനിയയിൽ അനേകം ഗൺ ക്ലബ്ബുകളുമുണ്ട്.

മരണത്തെ മുഖാമുഖം കണ്ട ഡോണൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പു പ്രചാരണ രീതികളിൽ അടിമുടി മാറ്റം ദൃശ്യമായിട്ടുണ്ട്. ഇന്നലെ വിസ്കോൻസെനിലെ മിൽവോക്കിയിൽ ആരംഭിച്ച 4 ദിവസത്തെ റിപ്പബ്ലിക്കൻ പാർട്ടി ദേശീയ കൺവൻഷനിലേക്കായി നേരത്തേ തയാറാക്കിയ തീപ്പൊരി പ്രസംഗം മാറ്റിയെഴുതിയതുൾപ്പെടെ, സംയമനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശവാഹകനെന്ന നിലയിലുള്ള പ്രചാരണവഴിയിലേക്കാണ് ട്രംപ് തിരിഞ്ഞിരിക്കുന്നത്. പ്രസിഡന്റ് ജോ ബൈ‍‍ഡന്റെ വീഴ്ചകൾ എണ്ണിപ്പറയുന്ന ഉശിരൻ പ്രസംഗം അപ്പാടെ മാറ്റിയെഴുതി. വെടിയുണ്ടയിൽനിന്നു തലവെട്ടിച്ച ഇതിഹാസമായി, ട്രംപിന് പാർട്ടിയിലും അമേരിക്കൻ സമൂഹത്തിൽ പൊതുവെയും പുതിയൊരു പരിവേഷം കൈവന്നിട്ടുണ്ട്.

‘ഞാനിപ്പോൾ ഇവിടെ ഇങ്ങനെ ഇരിക്കേണ്ടതല്ല. ഞാൻ മരിച്ചുപോകേണ്ടിയിരുന്ന ആളാണ്’– ന്യൂയോർക്ക് പോസ്റ്റിനു നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. ‘ദൈവാനുഗ്രഹം കൊണ്ടാണ് ഞാനിപ്പോഴും ജീവിച്ചിരിക്കുന്നതെന്ന് പലരും പറയുന്നു. ആ നിമിഷം എന്തുകൊണ്ടോ എനിക്കു തലവെട്ടിക്കാൻ തോന്നി എന്നു മാത്രമല്ല, അതിന്റെ സമയവും കണക്കുമെല്ലാം കിറുകൃത്യമായി’– ട്രംപ് ഓർത്തെടുത്തു.

ചോരയൊഴുകുന്ന മുഖവുമായി മുഷ്ടി ചുരുട്ടി നിൽക്കുന്ന ട്രംപിന്റെ ചിത്രം പ്രചാരണത്തിനും പുതിയ ഊർജമായി. റാലി സ്ഥലത്തുണ്ടായിരുന്ന അസോഷ്യേറ്റഡ് പ്രസ് ഫൊട്ടോഗ്രാഫർ പകർത്തിയ ചിത്രം ‘ഫിയർ നോട്ട്’ (ഭയമരുത്) എന്ന അടിക്കുറിപ്പോടെയാണ് വെബ്സൈറ്റിൽ ചേർത്തിരിക്കുന്നത്.

English Summary:

After surviving assassination attempt, drastic change in Donald Trump campaign strategy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com