ADVERTISEMENT

പണ്ടൊക്കെ മാങ്ങാക്കാലം എന്നാല്‍ പറമ്പില്‍ ഞെട്ടറ്റു വീഴുന്ന പഞ്ചാര മാമ്പഴങ്ങളുടെ ഉത്സവകാലമായിരുന്നു. തോട്ടുവക്കത്തും അരമതിലിനു മുകളിലുമെല്ലാം നല്ല പഴുത്ത മാങ്ങ കഴിച്ച് നടക്കുന്ന കൊച്ചുപിള്ളേരെ കാണാം. ബാക്കിയുള്ള പച്ച മാങ്ങ, നിലത്ത് വീഴാതെ പറിച്ച് കൊന്നയിലയില്‍ പൊതിഞ്ഞുകെട്ടിവയ്ക്കും. മരത്തില്‍ നിന്നു പഴുക്കുന്നത് പോലെതന്നെ അതും എല്ലാ ഭാഗവും ഒരുപോലെ പഴുക്കും. അത് തീരുമ്പോഴെക്കും മാങ്ങാക്കാലവും ഏകദേശം തീരും.

mango-market
Image Credit: ePhotocorp/Istock

ഇന്ന് പറമ്പുകളില്‍ പഴുത്ത മാങ്ങകള്‍ കാണുന്നത് ദുര്‍ലഭമാണ്. നാട്ടിന്‍പുറങ്ങളില്‍പ്പോലും നാഗരികത പടികടന്നെത്തിയപ്പോള്‍ മാങ്ങാമണമുള്ള പകലുകളും പതിയെ ഓര്‍മ്മകളിലേക്ക് മടങ്ങിക്കൊണ്ടിരിക്കുന്നു. എന്നാല്‍, കടകളിലാകട്ടെ മറുനാട്ടില്‍ നിന്നും വരുന്ന പല രൂപത്തിലും മണത്തിലും ഗുണത്തിലുമുള്ള മാങ്ങകള്‍ സുലഭം. നൂറു രൂപയ്ക്ക് രണ്ടും മൂന്നും കിലോ ആയാണ് ഇവ വില്‍ക്കുന്നത് എന്നതിനാല്‍ ഇവയ്ക്ക് ആവശ്യക്കാരും ഏറെയാണ്‌. എന്നാല്‍, ഈ സമയത്ത് നേരിടുന്ന വലിയൊരു പ്രശ്നമാണ് വിപണിയിലെത്തുന്ന, കെമിക്കലുകള്‍ ഉപയോഗിച്ച് കൃത്രിമമായി പഴുപ്പിച്ച മാങ്ങകള്‍. ഈ രാസവസ്തുക്കൾ അപകടകരമാണ്, കാൻസർ ഉൾപ്പെടെയുള്ള നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും.

കഥയിലെ പ്രധാന വില്ലന്‍

പഴങ്ങള്‍ പഴുപ്പിക്കാന്‍ ഉപയോഗിക്കുന്ന  പ്രധാന രാസവസ്തു കാൽസ്യം കാർബൈഡാണ്. ഇത് വിലകുറഞ്ഞതും പ്രാദേശിക വിപണികളിൽ എളുപ്പത്തിൽ ലഭ്യവുമാണ്. ഇത് പലപ്പോഴും വെൽഡിങ്ങിൽ ഉപയോഗിക്കുന്നു.മാമ്പഴങ്ങൾക്കൊപ്പം കാൽസ്യം കാർബൈഡിൻ്റെ സഞ്ചികൾ വയ്ക്കുന്നു. ഈ രാസവസ്തു ഈർപ്പവുമായി സമ്പർക്കം പുലർത്തുമ്പോൾ, അസറ്റിലീൻ വാതകം ഉത്പാദിപ്പിക്കപ്പെടുന്നു. ഇങ്ങനെയാണ് മാമ്പഴം പോലുള്ള പഴങ്ങള്‍ കൃത്രിമമായി പഴുപ്പിക്കുന്നത്. കാൽസ്യം കാർബൈഡിന് പുറമെ, എഥിലീൻ പൗഡർ പോലുള്ള മറ്റ് നിരവധി രാസവസ്തുക്കളും ഇതേ ആവശ്യത്തിനായി ഉപയോഗിക്കുന്നു.

Representative image. Photo Credit:apomares/istockphoto.com
Representative image. Photo Credit:apomares/istockphoto.com

ഈ പ്രശ്നങ്ങള്‍ ചെറുതല്ല

ഇവ ഉണ്ടാക്കുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ കാരണം, ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ), ഭക്ഷ്യ മായം ചേർക്കൽ തടയൽ നിയമപ്രകാരം, കാൽസ്യം കാർബൈഡിൻ്റെ ഉപയോഗം നിരോധിച്ചിരുന്നു. ഇവയിലെ  ആർസെനിക്, ഫോസ്ഫറസ് ഹൈഡ്രൈഡ് എന്നിവയുടെ അംശം വിഷബാധയിലേയ്ക്ക് നയിച്ചേക്കാം. അതിൻ്റെ ഫലമായി ഛർദ്ദി, വയറിളക്കം, ബലഹീനത, ചർമ്മത്തിലെ അൾസർ, കണ്ണിന് സ്ഥിരമായ കേടുപാടുകൾ, ശ്വാസതടസ്സം എന്നിവ ഉണ്ടാകാം. 

എങ്ങനെ തിരിച്ചറിയാം?

കൃത്രിമമായി പഴുപ്പിച്ച മാമ്പഴം തിരിച്ചറിയാന്‍ ഒട്ടേറെ മാര്‍ഗങ്ങളുണ്ട്. ഇത് എളുപ്പത്തില്‍ വീട്ടില്‍ത്തന്നെ മനസ്സിലാക്കാം.

1. ബക്കറ്റ് ടെസ്റ്റ് : മാമ്പഴം ഒരു ബക്കറ്റ് വെള്ളത്തിലേക്ക് ഇട്ടു നിരീക്ഷിക്കുക. മാമ്പഴം വെള്ളത്തിൽ പൊങ്ങിക്കിടക്കുകയാണെങ്കിൽ, അവ രാസവസ്തുക്കള്‍ ഉപയോഗിച്ച് പഴുപ്പിച്ചതാണ്.

2. നിറം : രാസവസ്തുക്കള്‍ ഉപയോഗിച്ച് പഴുപ്പിച്ച മാമ്പഴങ്ങളിൽ, ഉപരിതലത്തിൽ തിരിച്ചറിയാവുന്ന വിധത്തില്‍ മഞ്ഞയും പച്ചയും നിറങ്ങളില്‍ ചെറിയ ചെറിയ പാച്ചുകള്‍ കാണാം. സ്വാഭാവികമായി പാകമായ മാമ്പഴങ്ങളിൽ പച്ചയും മഞ്ഞയും നിറങ്ങള്‍ ഒരേപോലെ വിതരണം ചെയ്യപ്പെട്ടിരിക്കും.

3. ഉള്ളിലെ നീര് : സ്വാഭാവികമായി പഴുത്ത മാമ്പഴം കൂടുതല്‍ ജൂസിയായിരിക്കും, ഇതിനുള്ളില്‍ ജലാംശം വളരെ കൂടുതല്‍ കാണും. എന്നാല്‍ രാസവസ്തുക്കള്‍ ഉപയോഗിച്ച മാമ്പഴത്തിന്‍റെ ഉള്‍വശം വരണ്ടതായിരിക്കും. 

4. കഴിക്കുമ്പോള്‍ : മാമ്പഴം കൃത്രിമമായി പഴുപ്പിച്ചതാണെങ്കിൽ,  അത് കഴിക്കുമ്പോൾ, രുചി മുകുളങ്ങളിൽ ഒരു ചെറിയ എരിവ് അനുഭവപ്പെടും. ചില സന്ദർഭങ്ങളിൽ, ആളുകൾക്ക് വയറുവേദന, വയറിളക്കം, തൊണ്ടയിൽ പൊള്ളൽ എന്നിവയും ഉണ്ടാകാം. 

നിരോധിത രാസവസ്തുക്കൾ ഉപയോഗിച്ച് പഴങ്ങൾ പഴുപ്പിക്കുന്നില്ലെന്ന് ഉറപ്പുള്ള കടകളില്‍ നിന്നും മാത്രം പഴങ്ങളും പച്ചക്കറികളും വാങ്ങുക. ചർമ്മത്തിൽ കറുത്ത പാടുകളുള്ള പഴങ്ങൾ ഒഴിവാക്കുക. വാങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിനുമുമ്പ് ഒഴുകുന്ന വെള്ളത്തിനടിയില്‍ വച്ച് നന്നായി കഴുകുക. ഹാനികരമായ ഇത്തരം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ ഗ്രിവന്‍സ് പോര്‍ട്ടല്‍ വഴി പരാതികള്‍ നേരിട്ടറിയിക്കാന്‍ സാധിക്കും. ഇതിനായി https://www.eatright.foodsafety.kerala.gov.in/account/login എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം. കൂടാതെ, 1800 425 1125 എന്ന ടോള്‍ഫ്രീ നമ്പരിലും പരാതികള്‍ അറിയിക്കാവുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com