ADVERTISEMENT

കൊച്ചി: ആരോഗ്യ പരിചരണത്തിന് ഏറെ പ്രാധാന്യം നൽകുന്ന ഇക്കാലത്ത് ഗ്രീന്‍ കോഫിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍. കളമശ്ശേരി ലോറസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ലോജിസ്റ്റിക്സിലെ വിദ്യാര്‍ത്ഥികളാണ് പ്രൊജക്ടിന്റെ ഭാഗമായി 'ലോറസ് നേച്ചേഴ്സ് ഗ്രീന്‍ കോഫി' അവതരിപ്പിച്ചത്. ആന്റി ഓക്സിഡന്റുകളാല്‍ സമ്പന്നമായ ഗ്രീന്‍ കോഫി മെറ്റബോളിസം വര്‍ധിപ്പിക്കുകയും പ്രമേഹം, കൊളസ്ട്രോള്‍, രക്ത സമ്മര്‍ദം, ശരീരഭാരം എന്നിവ കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നുവെന്നാണ് അവകാശവാദം.

'ഗ്രീന്‍ ടീ' നമുക്ക് സുപരിചിതമാണെങ്കിലും 'ഗ്രീന്‍ കോഫി' എന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍ വിദ്യാര്‍ത്ഥികള്‍ നേരിട്ട പ്രതിസന്ധികള്‍ ചെറുതല്ല. 2020 ബാച്ചിലെ വിദ്യാര്‍ത്ഥികളാണ് പ്രൊജക്ടിന്റെ ഭാഗമായി ഗ്രീന്‍ കോഫി എന്ന ആശയം അവതരിപ്പിക്കുന്നത്. 30 അംഗ ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ വിവിധ സംഘങ്ങളായി തിരിഞ്ഞ് പല ആശയങ്ങള്‍ക്ക് പിന്നാലെയാണ് സഞ്ചരിച്ചത്. അതിലെ 10 പേരടങ്ങിയ സംഘമാണ് ഗ്രീന്‍ കോഫി പ്രൊജക്ടായി തിരഞ്ഞെടുത്തത്.

ട്വിസ്റ്റിലൂടെയെത്തിയ ഗ്രീന്‍ കോഫി
എഫ്.എം.സി.ജി. ഉൽപന്നങ്ങള്‍ നിര്‍മിക്കാനായിരുന്നു 10 അംഗ സംഘത്തിന് താൽപര്യം. ചായ, കാപ്പി എന്നിവയ്ക്ക് ആഗോളതലത്തിലുളള ആവശ്യക്കാരെ പരിഗണിച്ച് അതിലായി ശ്രദ്ധ. മികച്ച സപ്ലയേഴ്സിനെ തേടുന്നതിന്റെ ഭാഗമായി പാലക്കാട് എത്തിയപ്പോഴാണ് അപ്രതീക്ഷിതമായി ഗ്രീന്‍ കോഫി ബീന്‍സിനെ കുറിച്ച് അറിയുന്നത്. അങ്ങനെയവര്‍ അത് വളരെ ചെറിയ അളവില്‍ പൊടിപ്പിക്കുകയും കോഫിയുണ്ടാക്കി രുചിച്ച് നോക്കുകയും ചെയ്തു. കൂടെ റെഡിമെയ്ഡായി ഉണ്ടാക്കി വച്ചിരുന്ന മറ്റ് പല കാപ്പി പൊടികളും രുചിച്ച് യാത്ര തിരിച്ചുവെങ്കിലും തീരെ സുപരിചിതമല്ലാത്ത ഗ്രീന്‍ കോഫിയെ കുറിച്ചായിരുന്നു ചര്‍ച്ച.

തീരെ ആവശ്യക്കാരില്ലാത്ത ഒരു ഉത്പന്നമാണ് വെയിലില്‍ ഉണക്കി എടുത്ത് സൂക്ഷിച്ചിരിക്കുന്ന പച്ച കാപ്പി കുരു എന്ന് വിതരണക്കാരന്‍ പറഞ്ഞുവെങ്കിലും വിദ്യാര്‍ത്ഥികള്‍ ഗ്രീന്‍ കോഫിയെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ തുടങ്ങി. ആഴ്ചകള്‍ നീണ്ട ഗവേഷണങ്ങള്‍ക്കൊടുവില്‍ ഇത് തന്നെയാണ് തങ്ങളുടെ പ്രൊജക്ടെന്ന് ഉറപ്പിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായ ഡോ.അജയ് ശങ്കര്‍ പ്രൊജക്ടിന്റെ സാമ്പത്തിക ചെലവുകളും നിര്‍ദേശങ്ങളും മറ്റ് സഹായങ്ങളും നല്കാമെന്ന് വാക്ക് നല്കിയതോടെ ടീം കൂടുതല്‍ പ്രതബന്ധതയോടെ കാര്യങ്ങള്‍ നീക്കി.

അങ്ങനെ കൂര്‍ഗും പാലക്കാടും ആരുടെയും ശ്രദ്ധ പതിയാതെ കിടന്ന പച്ച കാപ്പിക്കുരു കളമശ്ശേരിയിലെത്തിച്ചു. രണ്ടാം ഘട്ടത്തില്‍ പാലക്കാട് നിന്നും പല സൈസുകളില്‍ പൊടിച്ച് എത്തിച്ച് പരീക്ഷണങ്ങള്‍ നടത്തി. എത്രമാസം കേട് കൂടാതെയിരിക്കുമെന്നെല്ലാം ഒന്നിലധികം ലബോറട്ടറികളില്‍ പരിശോധിച്ച് ഉറപ്പ് വരുത്തി. അറബിക്ക ഇനത്തില്‍പ്പെട്ട കാപ്പിക്കുരു ചെറിയ തരികളോട് കൂടി പൊടിച്ച് 200 ഗ്രാമാക്കി പായ്ക്ക് ചെയ്യാന്‍ തീരുമാനമായി.

പണികിട്ടിയ പായ്ക്കിങ്

പായ്ക്കറ്റിന്റെ ഡിസൈനിംഗ് മുതലുളള കാര്യങ്ങളിലായി അടുത്ത ശ്രദ്ധ. കുറഞ്ഞ ചെലവും മികച്ച ഗുണനിലവാരവും ലക്ഷ്യമിട്ട് വിദ്യാര്‍ത്ഥികള്‍ നടത്തിയ അലച്ചിലുകള്‍ അവസാനിച്ചത് കോയമ്പത്തൂരിലെ ഒരു പ്രസ്സിലാണ്. മിനിമം ഓര്‍ഡറായ 8000 കവറുകള്‍ പ്രിന്റ് ചെയ്യിച്ചതില്‍ തരക്കേടില്ലാതെ ലഭിച്ചത് അഞ്ച് ശതമാനം മാത്രം. ബാക്കി എല്ലാം മഷി പുരണ്ടും കവറുകള്‍ കീറിയും ഒട്ടിയ നിലയിലുമെല്ലാമാണ് ലഭിച്ചത്. അവസാനം നിരവധി ഫോളോ അപ്പുകള്‍ക്ക് ശേഷം അവ വീണ്ടും പ്രിന്റ് ചെയ്ത് വാങ്ങി.

ആര് വാങ്ങും ?

ആരോഗ്യ ഗുണങ്ങള്‍ ഏറെയാണെങ്കിലും ഗ്രീന്‍ കോഫിയുടെ സ്വാദ് അത്ര രസകരമല്ലാത്തത് വിദ്യാര്‍ത്ഥികളെ ആശങ്കയിലാഴ്ത്തി. പുതിന, ഏലയ്ക്ക,റോസ് തുടങ്ങി നിരവധി ഫ്ളേവറുകള്‍ ചേര്‍ത്ത് നോക്കിയപ്പോള്‍ അത് ആറ് മാസം കാലാവധിയുളള ഗ്രീന്‍ കോഫിയുടെ കാലാവധി പിന്നെയും കുറയ്ക്കുന്നതിനാല്‍ ആ ശ്രമം ഉപേക്ഷിച്ചു. ഹെല്‍ത്ത് ക്ലബ്ബുകള്‍, ജിമ്മുകള്‍, മെഡിക്കല്‍ ഷോപ്പുകള്‍, ബിസിനസ് ഗ്രൂപ്പുകള്‍ തുടങ്ങി എല്ലായിടത്തും ലോറസ് നേച്ചേഴ്സ് ഗ്രീന്‍ കോഫി എത്തിച്ച് വില്ക്കാന്‍ ശ്രമിച്ചുവെങ്കിലും ആദ്യ ഘട്ടത്തിലത് വിജയിച്ചില്ല. ഓരോരുത്തരെയും നേരില്‍ കണ്ട് ഗ്രീന്‍ കോഫിയെ കുറിച്ച് പറഞ്ഞ് നല്കി ബോധവത്കരണത്തിലൂടെ സമയമെടുത്ത് ഉപഭോക്താക്കളെ കണ്ടെത്തി. രണ്ട് പായ്ക്കറ്റെങ്കിലും ഉപയോഗിച്ച് ഗ്രീന്‍ കോഫിയുടെ ഗുണങ്ങള്‍ ലഭിച്ച് തുടങ്ങിയതോടെ അവര്‍ തുടര്‍ന്നും വാങ്ങാറുണ്ടെന്നതാണ് വിദ്യാര്‍ത്ഥികളുടെ പ്രചോദനം.

തുടരുന്ന ഗവേഷണങ്ങള്‍

2020 ബാച്ചിലെ വിദ്യാര്‍ത്ഥികളാണ് പ്രൊജക്ട് ആരംഭിച്ചതെങ്കിലും തുടര്‍ന്ന് വന്ന ബാച്ചുകളിലേക്കും ഗ്രീന്‍ കോഫി പ്രൊജക്ട് കൈമാറ്റം ചെയ്തു. പല പല ഗവേഷണങ്ങളിലൂടെ ഇന്നും 'ലോറസ് നേച്ചേഴ്സ് ഗ്രീന്‍ കോഫി' മെച്ചപ്പെടുത്താനുളള ശ്രമത്തിലാണ് വിദ്യാര്‍ത്ഥികള്‍.

പ്രാരംഭ ഘട്ടത്തിൽ ഹെൽത്ത് ക്ലബ്ബുകൾ, ജിമ്മുകൾ, മെഡിക്കൽ ഷോപ്പുകൾ, സൂപ്പർ മാർക്കറ്റുകൾ, മറ്റ് ആരോഗ്യ സംഘടനകൾ എന്നിവയിലൂടെയാണ് പ്രധാനമായും വില്പന നടത്തുന്നത്. ഓൺലൈൻ ആയും ലഭിക്കും. വെബ്സൈറ്റ്: https://laurusgreencoffee.com/

200 ഗ്രാമിൻ്റെ ഒരു പായ്ക്കറ്റിന് 250 രൂപയാണ് വില. ഇതിന് പുറമെ എല്ലാവർക്കും സ്വീകാര്യമാക്കുക എന്ന ലക്ഷ്യത്തോടെ ചെറിയ പായ്ക്കറ്റുകളിലാക്കി വില്പന നടത്താനുള്ള തയ്യാറെടുപ്പിലാണ് ഈ വിദ്യാർത്ഥി സംരംഭം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com