ADVERTISEMENT

കൊച്ചി ആസ്ഥാനമായ പ്രമുഖ നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത് ഫിനാൻഷ്യൽ സർവീസസ് നടപ്പ് സാമ്പത്തിക വർഷത്തെ (2024-25)​ ഒന്നാംപാദമായ ഏപ്രിൽ-ജൂണിൽ 45.81 കോടി രൂപ സംയോജിത ലാഭം നേടി. മുൻവർഷത്തെ സമാനപാദത്തിലെ 22.08 കോടി രൂപയേക്കാൾ 107 ശതമാനം അധികമാണിത്.  സംയോജിത വരുമാനം 115.98 കോടി രൂപയിൽ നിന്ന് 56 ശതമാനം ഉയർന്ന് 181.18 കോടി രൂപയായെന്നും സ്റ്റോക്ക് എക്‌സ്ചേഞ്ചുകൾക്ക് സമ‌‌ർപ്പിച്ച റിപ്പോ‌ർട്ടിൽ ജിയോജിത് വ്യക്തമാക്കി.

നികുതി,​ പലിശ തുടങ്ങിയ ബാധ്യതകൾക്ക് മുമ്പുള്ള ലാഭമായ എബിറ്റ്ഡ (EBITDA) 39.63 കോടി രൂപയിൽ നിന്ന് 77.03 കോടി രൂപയായി. 94 ശതമാനമാണ് വർധന. അതേസമയം,​ ഇക്കഴിഞ്ഞ മാ‌ർച്ചുപാദവുമായി താരതമ്യം ചെയ്യുമ്പോൾ ജൂൺപാദ കണക്കുകൾ കുറവാണ്. മാർച്ചുപാദ സംയോജിത ലാഭം 51.91 കോടി രൂപയും വരുമാനം 208.56 കോടി രൂപയും എബിറ്റ്‌ഡ 83.36 കോടി രൂപയുമായിരുന്നു.

geojit

14 ലക്ഷത്തിലധികം ഉപയോക്താക്കൾ
 

ജൂൺ 30 വരെയുള്ള കണക്കുപ്രകാരം 1.03 ലക്ഷം കോടി രൂപയുടെ ആസ്‌തികളാണ് (AUM) ജിയോജിത് കൈകാര്യം ചെയ്യുന്നത്. ഇന്ത്യക്ക് പുറമേ സംയുക്ത സംരംഭമായോ പാ‌ർട്ണ‌ഷിപ്പിലൂടെയോ യുഎഇഅടക്കം ജിസിസിയിലും സാന്നിധ്യമുള്ള ജിയോജിത്തിന്റെ മൊത്തം ഉപയോക്താക്കൾ 14.12 ലക്ഷം. അവകാശ ഓഹരി വിൽപനയിലൂടെ (Rights issue) 200 കോടി രൂപ സമാഹരിക്കാനും ജിയോജിത്തിന്റെ ഡയറക്‌ടർ ബോർഡ് തീരുമാനിച്ചു. രാമനാഥൻ ഭൂപതി വിരമിച്ച ഒഴിവിൽ കമ്പനിയുടെ ചെയ‌ർമാനും മാനേജിങ് ഡയറക്‌ടറുമായി നിലവിലെ മാനജിങ് ഡയറക്‌ടറും കമ്പനിയുടെ സ്ഥാപകനുമായ സി.ജെ. ജോർജിനെ നിയമിക്കാനും ബോർഡ് തീരുമാനിച്ചിട്ടുണ്ട്. നിയമനം നാളെ (ജൂലൈ 15)​ പ്രാബല്യത്തിൽ വരും.

ഓഹരികളിലെ നേട്ടം

കഴിഞ്ഞ ഒരുവ‌ർഷത്തിനിടെ നിക്ഷേപകർ‌ക്ക് 124 ശതമാനം നേട്ടം (return) സമ്മാനിച്ച ഓഹരിയാണ് ജിയോജിത്. കഴിഞ്ഞ വാരാന്ത്യത്തിൽ ഓഹരിയുള്ളത് 0.5 ശതമാനം നേട്ടവുമായി 105.48 രൂപയിൽ. 2,​500 കോടി രൂപയാണ് കമ്പനിയുടെ വിപണിമൂല്യം (Market Capitalization). സി.ജെ. ജോ‌‌ർജിന് പുറമേ ബിഎൻപി പാരിബാ,​ കെഎസ്ഐഡിസി,​ രേഖ രാകേഷ് ജുൻജുൻവാല എന്നിവരാണ് കമ്പനിയുടെ പ്രമുഖ ഓഹരി ഉടമകൾ. 

English Summary:

Geojit Financial Services, based in Kochi, announced a consolidated Q1 profit of Rs 45.81 crore for the 2024-25 financial year, marking a 107% increase from the previous year.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com