ADVERTISEMENT

സാധാരണക്കാരെ വലച്ച് കേരളത്തിൽ വിലക്കയറ്റം രൂക്ഷമാകുന്നതായി കേന്ദ്ര സർക്കാരിന് കീഴിലെ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്‍റെ (എൻഎസ്ഒ/NSO) കണക്ക്. മേയിൽ 5.47 ശതമാനമായിരുന്ന ഉപയോക്തൃവില സൂചിക അടിസ്ഥാനമായുള്ള പണപ്പെരുപ്പം (റീറ്റെയ്ൽ പണപ്പെരുപ്പം) 5.83 ശതമാനമായാണ് കഴിഞ്ഞമാസം കേരളത്തിൽ കൂടിയത്. കഴിഞ്ഞ 9 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.

2023 സെപ്റ്റംബറിലെ 6.26 ശതമാനത്തിന് ശേഷം സംസ്ഥാനം രേഖപ്പെടുത്തുന്ന ഏറ്റവും കൂടിയ നിരക്കുമാണിത്. ഈ വർഷം ജനുവരിയിൽ 4.04 ശതമാനം മാത്രമായിരുന്ന പണപ്പെരുപ്പമാണ് ജൂണിൽ 6 ശതമാനത്തിനടുത്തെത്തിയത്.

Representative image by: iStock
Representative image by: iStock

ഗ്രാമങ്ങളിലെ വിലക്കയറ്റമാണ് കൂടുതൽ രൂക്ഷം. ഏപ്രിലിൽ 5.42 ശതമാനവും മേയിൽ 5.83 ശതമാനവുമായിരുന്ന ഗ്രാമീണ പണപ്പെരുപ്പം ജൂണിൽ 6.23 ശതമാനത്തിലെത്തി. അതേസമയം, നഗരങ്ങളിലെ പണപ്പെരുപ്പം 5.18 ശതമാനമാണ്. ഏപ്രിലിൽ 5.10 ശതമാനവും മേയിൽ 4.91 ശതമാനവുമായിരുന്നു.

മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറി വരവ് കുറഞ്ഞതാണ് കേരളത്തിൽ പണപ്പെരുപ്പത്തെ തുടർച്ചയായി മേലോട്ടുയർത്തുന്നത്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് കാർഷികോൽപാദനം കുറഞ്ഞത് പച്ചക്കറികളുടെ വരവിനെ ബാധിക്കുകയും വില കുതിക്കുകയുമായിരുന്നു.

ടോപ് 5ൽ നിന്ന് മാറാതെ
 

രാജ്യത്ത് വിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്നായി ജൂണിലും കേരളം തുടർന്നു. 7.22 ശതമാനം പണപ്പെരുപ്പമുള്ള ഒഡീഷയാണ് ഒന്നാംസ്ഥാനത്ത്. ഏറെ മാസങ്ങളായി ഒഡീഷയിലാണ് പണപ്പെരുപ്പം ഏറ്റവും കൂടുതൽ. 6.37 ശതമാനവുമായി ബിഹാർ രണ്ടാമതുണ്ട്. കർണാടക (5.98%), ആന്ധ്രാപ്രദേശ് ((5.87%) എന്നിവയും കേരളത്തിന് മുന്നിലാണ്. 5.83 ശതമാനവുമായി കേരളത്തിന് ഒപ്പമാണ് രാജസ്ഥാൻ.

കുതിക്കുന്ന വിലക്കയറ്റം
 

കേരളത്തിലെ കഴിഞ്ഞമാസങ്ങളിലെ പണപ്പെരുപ്പക്കണക്ക് ഇങ്ങനെ:

  • സെപ്റ്റംബർ :  6.26%
  • ഒക്ടോബർ :  4.26%
  • നവംബർ :  4.80%
  • ഡിസംബർ :  4.28%
  • ജനുവരി :  4.04%
  • ഫെബ്രുവരി :  4.64%
  • മാർച്ച് :  4.84%
  • ഏപ്രിൽ :  5.33%
  • മേയ് :  5.47%
  • ജൂൺ :  5.83%
     

ദേശീയതലത്തിലും തിരിച്ചടി
 

മേയിൽ ഒരുവർഷത്തെ താഴ്ചയിലായിരുന്ന ദേശീയതലത്തിലെ റീറ്റെയ്ൽ പണപ്പെരുപ്പം കഴിഞ്ഞമാസം 4 മാസത്തെ ഉയരത്തിലെത്തി. 5.08 ശതമാനമായാണ് വർധന. മേയിൽ 4.75 ശതമാനമായിരുന്നു.

ഭക്ഷ്യവിലപ്പെരുപ്പം (Food Inflation) കുത്തനെ കൂടുന്നതാണ് മുഖ്യ തിരിച്ചടി. 8.69 ശതമാനത്തിൽ നിന്ന് 9.36 ശതമാനത്തിലേക്കാണ് കഴിഞ്ഞമാസത്തെ വർധന. പ്രതികൂല കാലാവസ്ഥ മൂലം കാർഷിക വിളവുകൾ കുറഞ്ഞതും വിതരണശൃംഖല നേരിട്ട തടസ്സങ്ങളും വിലക്കയറ്റം കൂടാൻ വഴിവച്ചു. പഴം, പച്ചക്കറി, ധാന്യങ്ങൾ എന്നിവയുടെ വില വർധനയാണ് പ്രധാനമായും വലച്ചത്.

പണപ്പെരുപ്പം കൂടിയാൽ...
 

ജനങ്ങളുടെ ജീവിതച്ചെലവ് കൂടുന്നുവെന്ന് വ്യക്തമാക്കുന്നതാണ് പണപ്പെരുത്തിലുണ്ടാകുന്ന വർധന. അവശ്യവസ്തുക്കൾ വാങ്ങാൻ മുൻമാസങ്ങളെ അപേക്ഷിച്ച് കൂടുതൽ തുക ചെലവിടേണ്ട അവസ്ഥ.

Photo Credit: Boy Wirat / istockphotos.com
Photo Credit: Boy Wirat / istockphotos.com

ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയുടെ വളർച്ചയ്ക്ക് അനുയോജ്യമായവിധം റീറ്റെയ്ൽ പണപ്പെരുപ്പം 4 ശതമാനമായി നിയന്ത്രിക്കുകയാണ് റിസർവ് ബാങ്ക് ഗവർണർ അധ്യക്ഷനായ ആറംഗ പണനയ നിർണയ സമിതിയുടെ (എംപിസി/MPC) മുഖ്യ ദൗത്യം. പണപ്പെരുപ്പം 4 ശതമാനമോ അതിനടുത്തോ ആയി കുറഞ്ഞാലേ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാൻ റിസർവ് ബാങ്ക് തയ്യാറാകൂ.

ജൂണിൽ പണപ്പെരുപ്പവും ഭക്ഷ്യവിലപ്പെരുപ്പവും പിടിവിട്ടുയർന്ന പശ്ചാത്തലത്തിൽ സമീപഭാവിയിലെങ്ങും പലിശഭാരം കുറയ്ക്കാൻ റിസർവ് ബാങ്ക് തയ്യാറാവില്ലെന്നാണ് വിലയിരുത്തലുകൾ. അതായത്, ബാങ്ക് വായ്പകളുടെ ഉയർന്ന പലിശഭാരം ഏറെക്കാലത്തേക്ക് കൂടി തുടരും. ഓഗസ്റ്റിലാണ് അടുത്ത എംപിസി യോഗം. 

English Summary:

Kerala sees an alarming rise in inflation, reaching a 9-month high in June.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com