ADVERTISEMENT

ഓഹരി വിപണിയിലെ ഇൻട്രാ-ഡേ വ്യാപാരം (ഓഹരി വാങ്ങുന്ന ദിവസം തന്നെ വിൽക്കുക) നഷ്ടക്കണക്കുകളുടേതാണെന്ന് വ്യക്തമാക്കുന്ന പഠന റിപ്പോർട്ടുമായി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി/SEBI).

ഇൻട്രാ-ഡേ വ്യാപാരം റിസ്ക് നിറഞ്ഞതാണെന്ന അവബോധം സൃഷ്ടിക്കുകയാണ് ഈ റിപ്പോർട്ട് പുറത്തുവിടുന്നതിലൂടെ ലക്ഷ്യമിടുന്നതെന്നും സെബി വ്യക്തമാക്കിയിട്ടുണ്ട്. 

2022-23 സാമ്പത്തിക വർഷത്തിൽ ഓഹരി വിപണിയിൽ നിക്ഷേപം നടത്തിയ 70 ശതമാനം പേരും നഷ്ടമാണ് നേരിട്ടതെന്ന് റിപ്പോർട്ട് പറയുന്നു. കോവിഡിന് മുമ്പത്തെയും ശേഷത്തെയും വർഷങ്ങളിലെ ട്രെൻഡ് മനസ്സിലാക്കാനായി 2018-19, 2021-22, 2022-23 വർഷങ്ങളിലെ ഓഹരി വ്യാപാര ഇടപാടുകളാണ് സെബി പഠനവിധേയമാക്കിയത്.

രാജ്യത്തെ ഏറ്റവും വലിയ 10 ഓഹരി ബ്രോക്കർമാരുടെ ഉപയോക്താക്കളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചായിരുന്നു 2022-23ലെ കണക്കുകൾ തയ്യാറാക്കിയത്. മൊത്തം നിക്ഷേപകരിൽ 86 ശതമാനം പേരെയും പ്രതിനിധാനം ചെയ്യുന്നത് ഈ 10 ബ്രോക്കർമാരാണ്.

സെബിയുടെ പ്രധാന കണ്ടെത്തലുകൾ

2022-23ലെ വ്യക്തിഗത ഓഹരി നിക്ഷേപകരിൽ 70 ശതമാനം പേരും നേരിട്ടത് നഷ്ടം. അതായത്, 10ൽ 7 നിക്ഷേപരും നഷ്ടത്തിലായിരുന്നു. ഇക്വിറ്റി ക്യാഷ് ശ്രേണിയിൽ (പണം ഉടൻ ഓഹരികളായും ഓഹരി തിരികെ ഉടൻ പണമാക്കിയും മാറ്റുന്ന ശ്രേണി. ഇക്വിറ്റി ഫ്യൂച്ചേഴ്സ് ശ്രേണിയിൽ ഓഹരി കൈമാറ്റം പിന്നീടായിരിക്കും നടക്കുക) മൂന്നിലൊന്ന് പേരും ഇൻട്രാ-ഡേ ഇടപാടാണ് നടത്തുന്നത്.

Mumbai, Maharastra/India- January 01 2020: Stock Market at Dalal Street South Mumbai.
Mumbai, Maharastra/India- January 01 2020: Stock Market at Dalal Street South Mumbai.

2018-19നെ അപേക്ഷിച്ച് ഇൻട്രാ-ഡേ ഇടപാട് നടത്തുന്നവർ 2022-23ൽ 300 ശതമാനം വർധിച്ചു. 30ന് താഴെ പ്രായമുള്ള ഇൻട്രാ-ഡേക്കാരുടെ എണ്ണം 2018-19നേക്കാൾ 48 ശതമാനം കൂടി. അടിക്കടി ഓഹരികൾ വാങ്ങുകയും വിൽക്കുകയും ചെയ്ത് (വർഷം 500ലധികം ഇടപാടുകൾ നടത്തുന്നവർ) നഷ്ടം നേരിടുന്നവരുടെ എണ്ണത്തിലെ വർധന 80 ശതമാനമാണ്. 

നഷ്ടം നേരിടുന്നവരിൽ യുവാക്കൾ ഏറെ
 

30ന് താഴെ പ്രായമുള്ള നിക്ഷേപകരിൽ പണം നഷ്ടപ്പെട്ടവരുടെ എണ്ണം 2022-23ൽ 76 ശതമാനമായിരുന്നു. മറ്റ് പ്രായക്കാരെ അപേക്ഷിച്ച് ഏറ്റവും കൂടിയ നിരക്കാണിത്. രാജ്യത്ത് ഓഹരി വിപണിയിൽ നഷ്ടം നേരിട്ടവർ നടത്തുന്ന ശരാശരി വ്യാപാര ഇടപാടുകളുടെ എണ്ണമാണ് ലാഭം നേടിയവർ നടത്തുന്ന ശരാശരി ഇടപാടുകാളേക്കാൾ കൂടുതൽ.

stock-market-down

ഓഹരി നിക്ഷേപത്തിൽ മൂന്നുവർഷത്തിലധികം പരിചയമുണ്ടായിട്ടും നഷ്ടം നേരിട്ടവർ 54 ശതമാനമാണ്. വർഷം ഒരുകോടി രൂപയിലധികം ഇൻട്രാ-ഡേ ഇടപാട് നടത്തിയവരിൽ 76 ശതമാനം പേരും നഷ്ടം നേരിട്ടു. 2022-23ൽ ഇവരുടെ ശരാശരി നഷ്ടം 34,977 രൂപയായിരുന്നു. ഇതേ ശ്രേണിയിൽ ലാഭം നേടിയവരുടെ ആ വർഷത്തെ ശരാശരി ലാഭം 89,172 രൂപയായിരുന്നു.

വലച്ച് ചെലവുകളും
 

2022-23ൽ ഓഹരി നിക്ഷേപത്തിലൂടെ നഷ്ടം നേരിട്ടവർക്ക് 57 ശതമാനം തുക അധികമായി വ്യാപാര ഇടപാടുകളുടെ ഫീസിനത്തിലും ചെലവായിട്ടുണ്ടെന്ന് പഠന റിപ്പോർട്ട് പറയുന്നു. ലാഭം കൈവരിച്ചവർ വ്യാപാരച്ചെലവായി നൽകിയത് 19 ശതമാനം തുക മാത്രമാണ്.

English Summary:

SEBI Report Highlights Intra-Day Trading Risks: 70% Stock Investors Lost Money in 2022-23

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com