ADVERTISEMENT

ഓണക്കാലത്തെ ചെലവുകൾക്കായി 3,000 കോടി രൂപ കടമെടുക്കാൻ സംസ്ഥാന സർക്കാർ. ഓഗസ്റ്റ് 27ന് (ചൊവ്വ) റിസർവ് ബാങ്കിന്റെ കോർ ബാങ്കിങ് സൊല്യൂഷനായ ഇ-കുബേർ വഴി കടപ്പത്രങ്ങളിറക്കി 3,000 കോടി രൂപയാണ് എടുക്കുക. 15 വർഷ തിരിച്ചടവ് കാലാവധിയിൽ 1,000 കോടി രൂപയും 35 വർഷക്കാലാവധിയിൽ 2,000 കോടി രൂപയുമാണ് എടുക്കുന്നതെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. 

പതിവ് ചെലവുകൾക്ക് പുറമേ ഓണത്തിന് കിറ്റ്, ക്ഷേമ പെൻഷൻ, ഉത്സവബത്ത തുടങ്ങിയ ചെലവുകൾക്കായി ഏതാണ്ട് 7,000 കോടി രൂപ വേണ്ടിവരുമെന്നാണ് വിലയിരുത്തൽ. ഇത് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് വീണ്ടും ഇ-കുബേർ വഴി കേരളം കടമെടുക്കുന്നത്.

കേന്ദ്രം അനുവദിച്ചതിന്റെ 96% കവിയുന്നു
 

നടപ്പു സാമ്പത്തിക വർഷം (2024-25) ഏപ്രിൽ മുതൽ ഡിസംബർ വരെ ആകെ 21,253 കോടി രൂപ കടമെടുക്കാൻ കേരളത്തിന് അവകാശമുണ്ടെന്ന് കേന്ദ്രം നേരത്തേ വ്യക്തമാക്കിയിരുന്നു. ഓഗസ്റ്റ് 27ന് 3,000 കോടി രൂപ കൂടി എടുക്കുന്നതോടെ, നടപ്പുവർഷത്തെ കേരളത്തിന്റെ കടം 20,500 കോടി രൂപയാകും. കേന്ദ്രം അനുവദിച്ച തുകയുടെ 96.45 ശതമാനമാണിത്. ഓഗസ്റ്റ് 6 വരെയായി 17,500 കോടി രൂപ കേരളം എടുത്തുകഴിഞ്ഞിരുന്നു. ഇനി ശേഷിക്കുക 753 കോടി രൂപ മാത്രം.

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി കൂടിക്കാഴ്ച നടത്തുന്ന കെ.എൻ.ബാലഗോപാൽ
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി കൂടിക്കാഴ്ച നടത്തുന്ന കെ.എൻ.ബാലഗോപാൽ (file photo)

ഫലത്തിൽ, ഓണം കഴിഞ്ഞാൽ സർക്കാരിനെ കാത്തിരിക്കുന്നത് കനത്ത വെല്ലുവിളിയാകും. നികുതി സമാഹരണം മെച്ചപ്പെടുത്തി, വരുമാനം വർധിപ്പിക്കാനുള്ള ശ്രമങ്ങൾ സർക്കാർ നടത്തുന്നുണ്ട്. എങ്കിലും ഓണത്തിന് ശേഷം ഡിസംബർ വരെ 4 മാസം ശേഷിക്കുന്നുണ്ടെന്നിരിക്കേ ക്ഷേമപെൻഷൻ, ശമ്പളം തുടങ്ങിയവ വിതരണം ചെയ്യാനും മറ്റ് വികസന പ്രവർത്തനങ്ങൾക്കുമായി തുക ഉറപ്പാക്കുകയെന്ന വെല്ലുവിളി സർക്കാർ നേരിടേണ്ടി വരും.  ഏകദേശം 12,000 കോടി രൂപയാണ് സംസ്ഥാന സർക്കാരിന്റെ പ്രതിമാസ വരുമാനം. ചെലവ് 15,000 കോടി രൂപയോളവും. അതായത്, ഓരോ മാസവും 3,000 കോടി രൂപ അധികമായി കണ്ടെത്തണം. 

കടമെടുക്കാൻ ഇവരും
 

ഓഗസ്റ്റ് 27ന് കേരളം ഉൾപ്പെടെ 14 സംസ്ഥാനങ്ങൾ സംയോജിതമായി ഇ-കുബേർ വഴി കടമെടുക്കുന്നത് 36,250 കോടി രൂപ. ആന്ധ്രാപ്രദേശ് (3,000 കോടി രൂപ), അസം (1,000 കോടി), ബിഹാർ (2,000 കോടി), ഗോവ (150 കോടി), ഹരിയാന (1,000 കോടി), ജമ്മു കശ്മീർ (400 കോടി), മധ്യപ്രദേശ് (5,000 കോടി), മഹാരാഷ്ട്ര (6,000 കോടി), മണിപ്പുർ (200 കോടി), പഞ്ചാബ് (2,500 കോടി), രാജസ്ഥാൻ (5,000 കോടി), തമിഴ്നാട് (4,000 കോടി), ബംഗാൾ (3,000 കോടി) എന്നിവയാണ് കേരളത്തിന് പുറമേ കടമെടുക്കുന്നവ.

English Summary:

Kerala plans to borrow ₹3,000 crore via RBI's e-Kuber to cover Onam festival expenses, including Onam kits, pensions, and allowances. This move raises concerns about the state's financial health as borrowing nears its limit.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com