ADVERTISEMENT

പ്രമുഖ വ്യവസായിയും ശതകോടീശ്വരനുമായ ഗൗതം അദാനി നേതൃത്വം നൽകുന്ന അദാനി ഗ്രൂപ്പിന് ഇന്ത്യൻ ബാങ്കുകളും ബാങ്ക് ഇതര ധനകാര്യസ്ഥാപനങ്ങളും (എൻബിഎഫ്സി) നൽകിയ വായ്പയിൽ 5% വർധന. 2023 മാർച്ചിലെ കണക്കനുസരിച്ച് അദാനിയുടെ മൊത്തം കടബാധ്യതയായിരുന്ന 2.27 ലക്ഷം കോടി രൂപയിൽ 31% മാത്രമായിരുന്നു (70,213 കോടി രൂപ) ഇന്ത്യൻ ബാങ്കുകളിലും എൻബിഎഫ്സികളിലും ഉണ്ടായിരുന്നത്. 2024 മാർച്ച് 31 പ്രകാരമുള്ള കണക്കനുസരിച്ച് അദാനിയുടെ കടം 2.41 ലക്ഷം കോടി രൂപയായി വർധിച്ചു. ഇതിൽ 88,100 കോടി രൂപയും ഇന്ത്യൻ ധനകാര്യസ്ഥാപനങ്ങളിലാണ്; അതായത് 36%.

അദാനി ഗ്രൂപ്പിന്റെ മൊത്തം കടത്തിലെ ബാക്കി വിദേശ ധനകാര്യ സ്ഥാപനങ്ങളിലും കടപ്പത്രങ്ങളിലുമാണ്. എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, യൂണിയൻ ബാങ്ക്, കനറാ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, ഐസിസഐസിഐ ബാങ്ക് എന്നിവ അദാനി ഗ്രൂപ്പിനുള്ള വായ്പയിൽ വർധന വരുത്തിയെന്നാണ് റിപ്പോർട്ടുകൾ. വിമാനത്താവള, ഹരിതോർജ ബിസിനസ് വിഭാഗങ്ങളുടെ വികസനത്തിനാണ് അദാനി ഗ്രൂപ്പ് കൂടുതൽ വായ്പ തേടിയത്. ആഭ്യന്തര മൂലധന വിപണിയിൽ (കാപ്പിറ്റൽ മാർക്കറ്റ്) നിന്നുള്ള അദാനിയുടെ കടം 11,562 കോടി രൂപയിൽ നിന്ന് ഇക്കഴിഞ്ഞ മാർച്ചിൽ 12,404 കോടി രൂപയായി വർധിച്ചു.

രാജ്യാന്തര ബാങ്കുകളിൽ നിന്നുള്ള കടം 63,781 കോടി രൂപയിൽ നിന്ന് 63,296 കോടി രൂപയായി കുറയുകയാണുണ്ടായത്. രാജ്യാന്തര മൂലധന വിപണിയിൽ നിന്നുള്ള കടം 72,794 കോടി രൂപയിൽ നിന്ന് 69,019 കോടി രൂപയായും കുറഞ്ഞു. അതേസമയം, പ്രവർത്തന ലാഭവും കടവും തമ്മിലെ അനുപാതം വൻതോതിൽ കുറഞ്ഞത് അദാനി ഗ്രൂപ്പിന് നേട്ടമാണ്. മുൻവർഷത്തെ 3.27 മടങ്ങിൽ നിന്ന് 2.19 മടങ്ങായാണ് കുറഞ്ഞത്. 82,917 കോടി രൂപയായിരുന്നു കഴിഞ്ഞ സാമ്പത്തിക വർഷം ഗ്രൂപ്പിന്റെ പ്രവർത്തനലാഭം. നടപ്പുവർഷം ലക്ഷ്യമിടുന്നത് ഒരുലക്ഷം കോടി രൂപയും.

gautam-adani-reuters-1

അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള വിഴിഞ്ഞം തുറമുഖം, ശ്രീലങ്കയിലെ കൊളംബോയിലെ തുറമുഖ ടെർമിനൽ എന്നിവ ഈ വർഷം പ്രവർത്തനസജ്ജമാകുമെന്നാണ് പ്രതീക്ഷ. സിമന്റ്, ഹരിതോർജം, വിമാനത്താവളം, സോളാർ ബിസിനസ് മേഖലകളും അദാനി ഗ്രൂപ്പ് ഊർജിതമാക്കുകയാണ്. ഇത്, പ്രവർത്തനലാഭ-കട അനുപാതം കൂടുതൽ മെച്ചപ്പെടാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.

English Summary:

Adani Group, led by prominent industrialist and billionaire Gautam Adani, saw a 5% increase in loans from Indian banks and non-banking financial institutions (NBFCs).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com