ADVERTISEMENT

ഇന്ത്യൻ ഓഹരി സൂചികകളായ സെൻസെക്സും നിഫ്റ്റിയും ചരിത്രത്തിലെ എക്കാലത്തെയും ഉയരത്തിൽ. യുഎസിൽ‌ പണപ്പെരുപ്പം കുറഞ്ഞതും അടിസ്ഥാന പലിശനിരക്ക് ഉടൻ കുറയാനുള്ള സാധ്യതകളും ആഗോള ഓഹരി വിപണികളിൽ വിതച്ച ആവേശമാണ് ഇന്ത്യൻ ഓഹരി വിപണികളെയും പ്രധാനമായും ഇന്ന് അർമാദത്തിലാക്കിയത്.

81,930ൽ നേട്ടത്തോടെ തുടങ്ങിയ സെൻസെക്സ് ചരിത്രത്തിലാദ്യമായി 83,000 പോയിന്റ് ഭേദിച്ച് ഇന്ന് 83,116 വരെ എത്തി. വ്യാപാരം പൂർത്തിയാക്കിയത് 1,439.55 പോയിന്റ് (+1.77%) നേട്ടവുമായി 82,962.71ൽ. നിഫ്റ്റി ഇന്ന് 25,059ൽ തുടങ്ങി 25,348 വരെ മുന്നേറി സർവകാല ഉയരം തൊട്ടു. വ്യാപാരാന്ത്യത്തിലുള്ളത് 395.15 പോയിന്റ് (+1.59%) ഉയർന്ന് 25,313.60ൽ. 

ബോംബെ സ്റ്റോക് എക്സ്ചേഞ്ച് (File Photo: IANS)
ബോംബെ സ്റ്റോക് എക്സ്ചേഞ്ച് (File Photo: IANS)

നെസ്‍ലെ (-0.09%) ഒഴികെയുള്ള എല്ലാ ഓഹരികളും ഇന്ന് സെൻസെക്സിൽ പച്ചതൊട്ടു. 3.68% കുതിച്ച് ഭാരതി എയർടെൽ നേട്ടത്തിൽ ഒന്നാമതെത്തി. ജമ്മു കശ്മീരിലും ലഡാക്കിലും വൈ-ഫൈ സേവനം വ്യാപിപ്പിച്ചതും ഇന്ത്യയിൽ ഡേറ്റ സേവനം കൂടുതൽ ശക്തമാക്കാൻ ഇറ്റാലിയൻ കമ്പനിയായ സ്പാർക്കിളുമായി സഹകരണത്തിൽ ഏർപ്പെട്ടതും ഇന്ന് ഭാരതി എയർടെൽ ഓഹരികളെ ഉഷാറാക്കി.

എൻടിപിസി, ജെഎസ്ഡബ്ല്യു സ്റ്റീൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, അദാനി പോർട്സ്, ടെക് മഹീന്ദ്ര എന്നിവയാണ് 2.58 മുതൽ 3.53% വരെ ഉയർന്ന് നേട്ടത്തിൽ ഭാരതി എയർടെല്ലിന് തൊട്ടുപിന്നാലെയുള്ളത്. ചൈന, വിയറ്റ്നാം എന്നിവിടങ്ങളിൽ നിന്നുള്ള സ്റ്റീൽ ഇറക്കുമതിക്ക് 12 മുതൽ 30% വരെ ഇറക്കുമതിച്ചുങ്കം ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ നീക്കം ഇന്ത്യൻ മെറ്റൽ കമ്പനികൾക്ക് ഗുണം ചെയ്തു.

Representational Image. Image Credit:3alexd/istockphoto.com
Representational Image. Image Credit:3alexd/istockphoto.com

വൈദ്യുത വാഹനങ്ങൾക്ക് പുതിയ സബ്സിഡി നയം പ്രഖ്യാപിച്ച കേന്ദ്ര നടപടി വാഹന ഓഹരികൾക്കും കരുത്തായി. അമേരിക്കയിൽ പലിശഭാരം കുറയാനുള്ള സാഹചര്യങ്ങളും യുഎസ് ഓഹരി വിപണികളിലെ നേട്ടവും ഇന്ന് ഇന്ത്യൻ ഐടി കമ്പനികളുടെ ഓഹരികൾക്കും നേട്ടമായി. ഇന്ത്യൻ ഐടി കമ്പനികളുടെ മുഖ്യ വിപണിയാണ് അമേരിക്ക.

നിഫ്റ്റി50ൽ ഇന്ന് എല്ലാ ഓഹരികളും നേട്ടത്തിലേറി. 4.38% കുതിച്ച് ഭാരതി എയർടെൽ നേട്ടത്തിൽ‌ മുന്നിലെത്തി. ഹിൻഡാൽകോ, എൻടിപിസി, ശ്രീറാം ഫിനാൻസ്, വിപ്രോ എന്നിവ 3.2 മുതൽ 4.10% വരെ ഉയർന്ന് തൊട്ടുപിന്നാലെയുമുണ്ട്. നിഫ്റ്റി ഓട്ടോ 2.14%, മെറ്റൽ 2.91%, പൊതുമേഖലാ ബാങ്ക് 1.71%, സ്വകാര്യബാങ്ക് 1.40%, ഓയിൽ ആൻഡ് ഗ്യാസ് 1.6%, ഐടി 1.6% എന്നിങ്ങനെ നേട്ടത്തിലാണുള്ളത്. ബാങ്ക് നിഫ്റ്റി 1.49% മുന്നേറി. നിഫ്റ്റി മിഡ്ക്യാപ്പ്, സ്മോൾക്യാപ്പ് എന്നിവയും ഒരു ശതമാനത്തിലധികം നേട്ടമുണ്ടാക്കി.

നേട്ടത്തിന് പിന്നിൽ
 

അമേരിക്കയിൽ പലിശഭാരം കുറയാനുള്ള സാഹചര്യം ഒരുങ്ങിയതോടെ ഓഹരി വിപണികളായ ഡൗജോൺസ് 0.31%, നാസ്ഡാക് 2.17%, എസ് ആൻഡ് പി 500 1.07% എന്നിങ്ങനെ മുന്നേറി. തുടക്കത്തിലെ തളർച്ചയ്ക്ക് ശേഷമായിരുന്നു ഈ നേട്ടം. പലിശനിരക്ക് 0.25% കുറയ്ക്കാനാണ് സാധ്യത. 0.50 ശതമാനമെങ്കിലും കുറയ്ക്കുമെന്ന പ്രതീക്ഷകളായിരുന്നു നേരത്തേ ഉണ്ടായിരുന്നത്. ഇതിന് മങ്ങലേറ്റതായിരുന്നു അമേരിക്കൻ ഓഹരികളെ ആദ്യമൊന്ന് തളർത്തിയത്.

Image: Shutterstock/LookerStudio
Image: Shutterstock/LookerStudio

അമേരിക്കയിൽ നിന്ന് വീശിയെത്തിയ ആവേശം ജപ്പാനിലെ നിക്കേയ് (+3.41%), ഓസ്ട്രേലിയയിലെ എഎസ്എക്സ് 200 (+1.10%), ഹോങ്‍കോങ്ങിലെ ഹാങ്സെങ് (+0.77%), ദക്ഷിണ കൊറിയയിലെ കോസ്പി (+2.31%) എന്നിവയെയും നേട്ടത്തിലേക്ക് ഉയർത്തി.

ഇന്ത്യയിൽ ഗിഫ്റ്റി നിഫ്റ്റിയും പോസിറ്റിവായതോടെ സെൻസെക്സും നിഫ്റ്റിയും ഇന്ന് നേട്ടം കൊയ്യുമെന്ന് ഏറെക്കുറേ ഉറപ്പായിരുന്നു. ഇന്ത്യയിലെയും കഴിഞ്ഞമാസത്തെ പണപ്പെരുപ്പക്കണക്ക് ഉടൻ അറിയാം. ഇത് 4 ശതമാനത്തിന് താഴെയായിരിക്കുമെന്നാണ് പ്രതീക്ഷകൾ. ക്രൂഡ് ഓയിൽ വില 70 ഡോളറിന് താഴെ തുടരുന്നതും ഓഹരികൾക്ക് ഇന്ന് ഊർജം പകർന്നു.

യുഎസ് ഡോളർ ഇൻഡെക്സ് ദുർബലമായതും വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്ഐഐ) വൻതോതിൽ ഇന്ത്യൻ ഓഹരികൾ വാങ്ങിക്കൂട്ടുന്നതും ഓഹരികൾക്ക് ഇന്ന് ഗുണം ചെയ്തു. നിരവധി കമ്പനികളുടെ ഓഹരികൾ വ്യക്തിഗത മികവുകളോടെ മുന്നേറിയതും ഓഹരി സൂചികകളെ ഇന്ന് പുതിയ ഉയരത്തിൽ എത്തിച്ചു.

നിക്ഷേപക സമ്പത്തിൽ വൻ വർധന
 

ബിഎസ്ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ സംയോജിത വിപണിമൂല്യം ഇന്ന് 6.59 ലക്ഷം കോടി രൂപ വർധിച്ച് 467.36 ലക്ഷം കോടി രൂപയിലെത്തി. ഈ മാസത്തിന്റെ തുടക്കത്തിൽ മൂല്യം 464.85 ലക്ഷം കോടി രൂപയായിരുന്നു. പിന്നീട് 460 ലക്ഷം കോടി രൂപയിലേക്ക് താഴ്ന്നു. ഇതാണ് ഇന്ന് വൻകുതിപ്പോടെ തിരിച്ചുകയറിയത്.

ശ്രദ്ധ നേടി ഇവരും
 

സൊമാറ്റോ ഓഹരി ഇന്നൊരുവേള 4 ശതമാനത്തിലധികം കുതിച്ച് എക്കാലത്തെയും ഉയരമായ 283.60 രൂപവരെ എത്തി. ബ്രോക്കറേജ് സ്ഥാപനമായ യുബിഎസ് 'വാങ്ങൽ' (buy) റേറ്റിങ് നൽകിയതാണ് നേട്ടമായത്.

Image : iStock/Stockfoo
Image : iStock/Stockfoo

സുസ്‍ലോൺ എനർജി ഓഹരി ഇന്നും മികച്ച നേട്ടത്തോടെ മുന്നേറി 52-ആഴ്ചയിലെ ഉയരമായ 86.04 രൂപയിൽ എത്തിയെങ്കിലും പിന്നീട് തിരിച്ചിറങ്ങി. കഴിഞ്ഞ രണ്ടു സെഷനുകളിലും 5% ഉയർന്ന് അപ്പർ-സർക്യൂട്ടിലായിരുന്നു ഓഹരി. വിപണിമൂല്യം 1.10 ലക്ഷം കോടി രൂപയും ഭേദിച്ചിരുന്നു. മികച്ച ബിസിനസ് പ്രതീക്ഷകളുടെ കരുത്തിലാണ് സുസ്‍ലോൺ ഓഹരികളുടെ മുന്നേറ്റം. ഗുജറാത്തിലെ കണ്ട്ല തുറമുഖത്ത് പൊതുമേഖലാ സ്ഥാപനമായ ദീൻദയാൽ പോർട്ട് അതോറിറ്റിയുമായി ചേർന്ന് മൾട്ടിപർപ്പസ് ടെർമിനൽ സ്ഥാപിക്കാനുള്ള നീക്കം അദാനി പോർട്സ് ഓഹരികൾക്കും ഇന്ന് നേട്ടമായി.

കിറ്റെക്സിന്റെ തേരോട്ടം
 

കേരള കമ്പനികളിൽ കിറ്റെക്സ് മുന്നേറ്റം തുടരുകയാണ്. ഓഹരി ഇന്ന് 5% ഉയർന്ന് അപ്പർ-സർക്യൂട്ടിലെത്തി. കമ്പനിയുടെ തെലങ്കാനയിലെ ഫാക്ടറികൾ പൂർണതോതിലുള്ള പ്രവർത്തനത്തിലേക്ക് കടക്കുകയാണ്. 3,000 കോടി രൂപ നിക്ഷേപത്തോടെ സജ്ജമാക്കിയ ഫാക്ടറികളിൽ പ്രതിദിനം 11 ലക്ഷം വസ്ത്രങ്ങൾ നിർമിക്കാൻ കഴിയും.

sabu-m-jacob-kitex-1
കിറ്റെക്സ് മേധാവി സാബു എം. ജേക്കബ്

എവിടിയാണ് 6.72% ഉയർന്ന് കേരളക്കമ്പനികളിൽ ഇന്ന് നേട്ടത്തിൽ മുന്നിൽ. കല്യാൺ ജ്വല്ലേഴ്സ് (+4.95%), പാറ്റ്സ്പിൻ ഇന്ത്യ (+3.19%), സ്കൂബിഡേ (+3%), ഫാക്ട് (+2.14%), മണപ്പുറം ഫിനാൻസ് (+2.14%), ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ (+2.09%) എന്നിവയും മികച്ച നേട്ടമുണ്ടാക്കി.

കിങ്സ് ഇൻഫ്ര, ഇസാഫ്, ഈസ്റ്റേൺ, പോപ്പുലർ വെഹിക്കിൾസ്, വി–ഗാർഡ്, അപ്പോളോ ടയേഴ്സ്, സിഎംആർഎൽ, സിഎസ്ബി ബാങ്ക്, നിറ്റ ജെലാറ്റിൻ എന്നിവ ഇന്ന് നഷ്ടത്തിലാണുള്ളത്.

English Summary:

Sensex and Nifty, soared to all-time highs. Sensex breaches 83,000 points, Nifty climbs above 25,300. Bharti Airtel, NTPC, JSW Steel, and Adani Ports lead the rally.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com