ADVERTISEMENT

കേരളത്തിൽ ഉൾപ്പെടെ 4ജി സാങ്കേതികവിദ്യയിൽ പുതിയ ചലനങ്ങൾ സൃഷ്ടിക്കാൻ സ്വകാര്യ ടെലികോം കമ്പനിയായ ഭാരതി എയർടെൽ. 100 കോടി ഡോളറിന്റെ (ഏകദേശം 8,400 കോടി രൂപ) പദ്ധതിയാണ് മൂന്നുവർഷത്തിനകം നടപ്പാക്കാൻ എയർടെൽ ആസൂത്രണം ചെയ്യുന്നത്. ഇതിൽ കേരളവും ഉൾപ്പെടുന്നുണ്ട്.

ഇപ്പോഴും 4ജി കണക്റ്റിവിറ്റി ലഭ്യമാകാത മേഖലകളിലേക്ക് കടന്നുചെല്ലുക, ഫീച്ചർ ഫോണുകൾ ഉപയോഗിക്കുന്നവരെയും 4ജിയിലേക്ക് ആകർഷിക്കുക, ഇതുവഴി വരുമാനം വർധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലികോം കമ്പനിയായ എയർടെൽ‌ ഈ പദ്ധതി.

ഇതിനായി മൂന്നുലക്ഷം 4ജി ബെയ്സ് സ്റ്റേഷനുകൾ അധികമായി സ്ഥാപിക്കണം. ഇതിനുള്ള സാങ്കേതികവിദ്യയിൽ 50% സ്വീഡിഷ് കമ്പനിയായ എറിക്സൺ നൽകും. 45% ഫിൻലൻഡ് കമ്പനിയായ നോക്കിയയും 5% ദക്ഷിണ കൊറിയൻ കമ്പനിയായ സാംസങ്ങും നൽകുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ രാജ്യമെമ്പാടുമായി 5ജി സേവനം എയർടെൽ ലഭ്യമാക്കി കഴിഞ്ഞു. അതേസമയം, ഇപ്പോഴും 4ജി സേവനം പോലും ലഭ്യമാകാത്ത പ്രദേശങ്ങളും രാജ്യത്തുള്ളത് കണക്കിലെടുത്താണ് പുതിയ പദ്ധതി നടപ്പാക്കുന്നത്.

കേരളത്തിൽ നോക്കിയ
 

എയർടെല്ലിന്റെ പുതിയ 4ജി സേവന വിപുലീകരണ പദ്ധതിയിൽ കേരളം, മഹാരാഷ്ട്ര, ഒഡീഷ, ബംഗാൾ, ബിഹാർ, ഉത്തർപ്രദേശ് (ഈസ്റ്റ്), മധ്യപ്രദേശ്, ഗുജറാത്ത്, മുംബൈ സർക്കിളുകളിൽ 4ജി ബെയ്സ് സ്റ്റേഷൻ സജ്ജമാക്കാനുള്ള സാങ്കേതികവിദ്യ ഒരുക്കുക നോക്കിയ ആയിരിക്കും. കൊൽക്കത്ത, പഞ്ചാബ് സർക്കിളുകളിലാണ് സാംസങ്ങ് സഹകരിക്കുക.

11 സർക്കിളുകളിൽ എറിക്സൺ സാങ്കേതികവിദ്യ സജ്ജമാക്കും. കർണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, രാജസ്ഥാൻ, ഹരിയാന, ഡൽഹി, ഉത്തർപ്രദേശ് (വെസ്റ്റ്), ഹിമാചൽ, ജമ്മു കശ്മീർ, അസം, വടക്ക്-കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവയാണവ.

കേരളം, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ബംഗാൾ സംസ്ഥാനങ്ങളിൽ എയർടെല്ലിന് 4ജി കവറേജ് ഇപ്പോഴും പരിമിതമാണെന്നാണ് കമ്പനിയുടെ വിലയിരുത്തലെന്ന് ഇത് സംബന്ധിച്ച ഇക്കണോമിക് ടൈംസ് റിപ്പോർട്ട് പറയുന്നു. എയർടെല്ലിന്റെ 9.5 കോടിയോളം വരിക്കാർ ഇപ്പോഴും ഉപയോഗിക്കുന്നത് 2ജിയാണ്. ഇവരെ അതിവേഗം 4ജിയിലേക്ക് കൊണ്ടുവരുക കൂടിയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം. നിലവിൽ എയർടെല്ലിന് 9 കോടി 5ജി ഉപയോക്താക്കളും 17 കോടി 4ജി ഉപയോക്താക്കളുമുണ്ട്.

English Summary:

Kerala to Witness Major 4G Boost with Airtel's New Investment. Airtel is investing ₹8,400 crore to expand its 4G network in India, with Kerala being a key focus area.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com