ADVERTISEMENT

പ്രമുഖ മലയാളി വ്യവസായി എം.എ. യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പിന്റെ (Lulu Group) പ്രാരംഭ ഓഹരി വിൽപന (ഐപിഒ/IPO) ഒക്ടോബർ അവസാന ആഴ്ചയിലോ നവംബറിലോ നടന്നേക്കും. യുഎഇയിലെ അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലുലു ഗ്രൂപ്പ് 150 കോടി മുതൽ 185 കോടി ഡോളർ വരെ (ഏകദേശം 12,600 കോടി രൂപ മുതൽ 15,500 കോടി രൂപവരെ) ഐപിഒ വഴി സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഗൾഫ് മാധ്യമമായ സോയ റിപ്പോർട്ട് ചെയ്തു. 

അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചിലും (എഡിഎക്സ്/ADX) സൗദി അറേബ്യൻ ഓഹരി വിപണിയായ തദാവൂളിലുമായി (Tadawul) ഇരട്ട ലിസ്റ്റിങ്ങാണ് ലുലു ഗ്രൂപ്പ് ആലോചിക്കുന്നത്. ഐപിഒയുടെ നടപടിക്രമങ്ങൾ നിർവഹിക്കാനായി ലുലു ഗ്രൂപ്പ് എമിറേറ്റ്സ് എൻബിഡി കാപ്പിറ്റൽ, എച്ച്എസ്ബിസി ഹോൾഡിങ്സ്, അബുദാബി കൊമേഴ്സ്യൽ ബാങ്ക്, സിറ്റി ഗ്രൂപ്പ് എന്നിവയെ നിയമിച്ചിട്ടുണ്ടെന്നും റിപ്പോർ‌ട്ടുകൾ പറയുന്നു. ലുലു ഗ്രൂപ്പോ ഐപിഒയ്ക്ക് ചുക്കാൻ‌ പിടിക്കുന്ന ധനകാര്യസ്ഥാപനങ്ങളോ ഔദ്യോഗികമായി പ്രതികരിച്ചില്ല.

ഒരുങ്ങുന്നത് മെഗാ ഐപിഒ
 

യുഎഇയിലെ മാത്രമല്ല യുഎഇയും സൗദി അറേബ്യയും ഉൾക്കൊള്ളുന്ന ജിസിസി-നോർത്ത് ആഫ്രിക്കൻ (MENA) മേഖലയിലെ തന്നെ ഏറ്റവും വലിയ റീറ്റെയ്‍ലർ ഐപിഒ എന്ന റെക്കോർഡാണ് ലുലു ഗ്രൂപ്പ് സ്വന്തമാക്കാനൊരുങ്ങുന്നത്. യുഎഇയിലെ ഇതുവരെയുള്ള റീറ്റെയ്‍ലർ ഐപിഒകളിൽ ഏറ്റവും വലുതിനേക്കാൾ 4-5 മടങ്ങ് ഉയർന്നതായിരിക്കും ലുലുവിന്റെ ഐപിഒ എന്നും റിപ്പോർട്ടുകൾ പറയുന്നു.

Image : LinkedIn/Lulu Malls India
Image : LinkedIn/Lulu Malls India

ജിസിസിക്ക് പുറമേ ഇന്ത്യ, ഈജിപ്റ്റ്, ഇൻഡോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലായി 260ൽ അധികം ഹൈപ്പർമാർക്കറ്റുകളും 20ൽ അധികം ഷോപ്പിങ് മാളുകളുമുള്ള റീറ്റെയ്ൽ ശൃംഖലയാണ് ലുലു ഗ്രൂപ്പ്. യുഎഇയിലും ഒമാനിലും പ്രീമിയം സൂപ്പർമാർക്കറ്റ് ശൃംഖലയുള്ള സ്പിന്നീസ് (Spinneys) ഇക്കഴിഞ്ഞ ഏപ്രിലിൽ 37.5 കോടി ഡോളറിന്റെ (3,150 കോടി രൂപ) ഐപിഒ സംഘടിപ്പിച്ചിരുന്നു. എന്നാൽ, ഏകദേശം 1,900 കോടി ഡോളറിന്റെ (1.59 ലക്ഷം കോടി രൂപ) ഓഹരികൾക്കുള്ള അപേക്ഷകൾ സ്പിന്നീസിന് ലഭിച്ചിരുന്നു. ഇതിനേക്കാൾ വലിയ സ്വീകാര്യത ലുലുവിന്റെ ഐപിഒയ്ക്ക് ലഭിക്കുമെന്നാണ് വിലയിരുത്തലുകൾ.

നീണ്ടകാലത്തെ ഒരുക്കം
 

രണ്ടുവർഷമായി പ്രാരംഭ ഓഹരി വിൽപനയ്ക്കുള്ള ഒരുക്കങ്ങൾ ലുലു ഗ്രൂപ്പ് നടത്തുന്നുണ്ട്. ഐപിഒയുടെ ധനകാര്യ ഉപദേശകരായി മോലീസ് ആൻഡ് കോയെ (Moelis & Co) 2022ൽ ലുലു ഗ്രൂപ്പ് തിരഞ്ഞെടുത്തിരുന്നു. അബുദാബി സർക്കാരിന് കീഴിലെ നിക്ഷേപക സ്ഥാപനമായ എഡിക്യു 2020ൽ‌ ലുലു ഗ്രൂപ്പിൽ 100 കോടി ഡോളറിന്റെ നിക്ഷേപം നടത്തി 20% ഓഹരികൾ സ്വന്തമാക്കിയിരുന്നു. ലുലുവിന്റെ ഈജിപ്റ്റിലെ വികസനപദ്ധതികൾക്ക് നിക്ഷേപം ഉറപ്പാക്കാനായിരുന്നു ഇത്.

ഐപിഒയ്ക്ക് മുന്നോടിയെന്നോണം 1,000 കോടി ദിർഹം സമാഹരിച്ച് കടങ്ങൾ പുനഃക്രമീകരിക്കാൻ ലുലു ഗ്രൂപ്പ് ശ്രമിക്കുന്നുവെന്ന റിപ്പോർട്ടുകൾ 2023 ഓഗസ്റ്റിലും വന്നിരുന്നു. ജിസിസിക്കും ഈജിപ്റ്റിനും പുറമേ നിരവധി രാജ്യങ്ങളിലായി 80ൽ അധികം ഹൈപ്പർമാർക്കറ്റുകൾ തുറക്കാൻ ഈ സമാഹരണം സഹായിക്കുമെന്നും കമ്പനി വിലയിരുത്തിയിരുന്നു. 2022ലെ കണക്കുപ്രകാരം ലുലു ഗ്രൂപ്പിന്റെ വാർഷിക വിറ്റുവരവ് 800 കോടി ഡോളറാണ് (ഏകദേശം 66,000 കോടി രൂപ). 65,000ൽ അധികം ജീവനക്കാരും ലുലു ഗ്രൂപ്പിനുണ്ട്. ഇതിൽ നല്ലൊരുപങ്ക് മലയാളികളാണ്.

English Summary:

Lulu Group IPO: Retail Giant Eyes $1.85 Billion Listing by November. Lulu Group is considering a dual listing on the Abu Dhabi Securities Exchange (ADX) and the Saudi Arabian stock market, Tadawul.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com