ADVERTISEMENT

തൃശൂർ ആസ്ഥാനമായ സ്വകാര്യബാങ്കായ ധനലക്ഷ്മി ബാങ്കിന്റെ (Dhanlaxmi Bank) ഓഹരികൾ ഇന്ന് വ്യാപാരം ചെയ്യുന്നത് 3 ശതമാനത്തിലധികം നഷ്ടത്തോടെ. എൻഎസ്ഇയിൽ വ്യാപാരം ഒരു മണിക്കൂർ പിന്നിട്ടപ്പോഴേക്കും 3.16% താഴ്ന്ന് 34.94 രൂപയിലാണ് ഓഹരികളുള്ളത്. 884 കോടി രൂപ വിപണിമൂല്യമുള്ള ബാങ്കിന്റെ ഓഹരികളുടെ 52-ആഴ്ചത്തെ ഉയരം ഈ വർഷം ജനുവരി 31ലെ 59 രൂപയായിരുന്നു. 52-ആഴ്ചത്തെ താഴ്ച കഴിഞ്ഞവർഷം ഒക്ടോബർ 23ലെ 26.25 രൂപയും.

കഴിഞ്ഞ ഒരുമാസത്തിനിടെ ബാങ്കിന്റെ ഓഹരിവില 8% താഴേക്കുപോയിട്ടുണ്ട്. കഴിഞ്ഞ 6 മാസത്തിനിടെ 27% നഷ്ടവും നേരിട്ടു. അതേസമയം, ഒരുവർഷത്തെ പ്രകടനം വിലയിരുത്തിയാൽ ഓഹരി 9% ഉയരത്തിലാണുള്ളത്. 5 വർഷത്തിനിടെ ഓഹരിവില 140 ശതമാനവും ഉയർന്നു.

മൊത്തം ബിസിനസ് 25,000 രൂപ കടന്നു
 

ധനലക്ഷ്മി ബാങ്കിന്റെ മൊത്തം ബിസിനസ് (Total Business) നടപ്പുവർഷം ജൂലൈ-സെപ്റ്റംബർപാദ കണക്കുപ്രകാരം 25,000 കോടി രൂപയ്ക്ക് മുകളിലെത്തി. മുൻവർഷത്തെ സമാനപാദത്തിലെ 24,128 കോടി രൂപയിൽ നിന്ന് 6.30% ഉയർന്ന് 25,649 കോടി രൂപയായാണ് മൊത്തം ബിസിനസ് മെച്ചപ്പെട്ടതെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ബാങ്ക് വ്യക്തമാക്കി.

മൊത്തം നിക്ഷേപം (Total Deposit) 13,817 കോടി രൂപയിൽ നിന്ന് 14,631 കോടി രൂപയായി; വളർച്ച 5.89%. കറന്റ് അക്കൗണ്ട് സേവിങ്സ് അക്കൗണ്ട് (കാസ/CASA) നിക്ഷേപം 7.97% വർധിച്ച് 4,633 കോടി രൂപയായി. കഴിഞ്ഞവർഷത്തെ സെപ്റ്റംബർപാദത്തിൽ ഇത് 4,291 കോടി രൂപയായിരുന്നു. മൊത്തം വായ്പകൾ (Gross Advances) 11,018 കോടി രൂപയാണ്. 10,311 കോടി രൂപയിൽ നിന്ന് 6.86 ശതമാനമാണ് വളർച്ച. സ്വർണപ്പണയ വായ്പകളിൽ (Gold Loan) മികച്ച വളർച്ചയും ബാങ്ക് സ്വന്തമാക്കി. 2023-24 സെപ്റ്റംബർപാദത്തിൽ സ്വർണ വായ്പകൾ 2,596 കോടി രൂപയായിരുന്നു. ഇക്കുറി അത് 29.93% കുതിച്ച് 3,373 കോടി രൂപയിലെത്തി. 

(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)

English Summary:

Dhanlaxmi Bank's Deposits and Credits Surge, Shares Fell.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com