ADVERTISEMENT

സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ എട്ട്മാസം മാത്രം അവശേഷിക്കേ വിവിധ നിക്ഷേപങ്ങളിന്മേലും അതില്‍ നിന്നുള്ള ലാഭത്തിന്മേലുമുള്ള  ആദായ നികുതിനിരക്കുകളിലെ അടിമുടി മാറ്റം ഇടത്തരക്കാരന്റെ വരുമാനത്തില്‍ വലിയ പ്രത്യാഘാതമാണ് ഉണ്ടാക്കുക. വളരെ ജാഗ്രതയോടെ ഇനിയുള്ള മാസങ്ങളില്‍ നിക്ഷേപ പോര്‍ട്ട്‌ഫോളിയോയില്‍ ഘടനാപരമായ മാറ്റങ്ങള്‍ വരുത്തിയില്ലെങ്കില്‍ വലിയ ആദായ നികുതി ബാധ്യതയാകും വരുക. കാപ്പിറ്റല്‍ ഗെയിന്‍ നിരക്കുകള്‍ ജൂലൈ 23 മുതല്‍ പ്രാബല്യത്തില്‍ വന്നുകഴിഞ്ഞു.

ഹോള്‍ഡിങ് പീരിഡില്‍ വരുത്തിയ മാറ്റമോ നിരക്കുകളില്‍ വരുത്തിയ വ്യത്യാസമോ നിക്ഷേപകര്‍ക്ക് കാര്യമായ ഒരു പ്രയോജനവും നല്‍കാത്തതാണ് എന്ന വിമര്‍ശനം വ്യാപകമായിക്കഴിഞ്ഞു.

money-2-

കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം, വീട്, വാഹനം, റിട്ടയര്‍മെന്റ് തുടങ്ങിയ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഫണ്ട് സ്വരൂക്കൂട്ടാന്‍ വിവിധ മാര്‍ഗങ്ങളില്‍ പ്രതിമാസ തുക നിക്ഷേപിച്ചുകൊണ്ടിരുന്നവര്‍ അവരുടെ ലക്ഷ്യ തുകയിലെത്താന്‍ പ്രതിമാസ തവണ വര്‍ധിപ്പിക്കേണ്ട സാഹചര്യമാണ് പുതിയ നിരക്കുകളും ഹോള്‍ഡിങ് പീരീഡും വരുത്തിയിരിക്കുന്നത്. ദീര്‍ഘകാല ലക്ഷ്യത്തില്‍ എസ്‌ഐപി തുടങ്ങിയവര്‍ കാലവധി എത്തുമ്പോള്‍ ആവശ്യമായ തുക ലഭിക്കാന്‍ അവരുടെ എസ്‌ഐപി നിരക്ക് വര്‍ധിപ്പിക്കേണ്ട സാഹചര്യമാണ് വന്നിരിക്കുന്നത്. 10 വര്‍ഷത്തെ മ്യൂച്വല്‍ ഫണ്ട് എസ്‌ഐപി പൂര്‍ത്തിയാക്കി പണം പിന്‍വലിക്കുമ്പോള്‍ 10 ലക്ഷം രൂപ ലാഭം കിട്ടിയെങ്കില്‍ ഏകദേശം 1,09,375 രൂപയോളം ഇന്‍കം ടാക്‌സ് നല്‍കേണ്ടിവരും. അത്രയും തുക ജീവിത ലക്ഷ്യങ്ങള്‍ക്കായി സ്വരുക്കൂട്ടിയ ഫണ്ടില്‍ നിന്ന് കുറയുമെന്ന് അര്‍ത്ഥം. എല്ലാവരും നല്‍കുന്ന എല്ലാ നികുതിയും നല്‍കിയശേഷം കിട്ടുന്ന വരുമാനത്തില്‍ നിന്ന് മുണ്ടുമുറുക്കിയുടുത്ത് മിച്ചം പിടിച്ച് നിക്ഷേപിച്ച് സ്വരുക്കൂട്ടുന്ന പണത്തിന്മേല്‍ നിന്നാണ് വീണ്ടും നികുതി പിടിക്കുന്നത് എന്നതാണ് ഖേദകരം.  

ഇപ്പോള്‍ വര്‍ധിപ്പിച്ച നിരക്കില്‍ നികുതി വര്‍ധനയ്ക്ക് ഇനിയുള്ള വര്‍ഷങ്ങളിലെല്ലാം സാധ്യതയുണ്ട് എന്നിരിക്കെ നാണ്യപ്പെരുപ്പം പോലെ നികുതി നിരക്ക് വര്‍ധന കൂടി കണക്കിലെടുത്തുള്ള പ്രതിമാസ നിക്ഷേപ തുക മുടക്കേണ്ട അവസ്ഥയിലെത്തിയിരിക്കുകയാണ് ഇടത്തരക്കാര്‍.

നിക്ഷേപങ്ങള്‍ക്കുള്ള ഇളവുകള്‍ ഇല്ലാതാക്കുന്ന ന്യൂ റെജിം ഇന്‍കം ടാക്‌സ് ആണ് കൂടുതല്‍ മെച്ചമെന്ന പ്രതീതി വരുത്തി വ്യാപക പ്രചാരണമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതില്‍ ആകൃഷ്ടരായി കൂടുതല്‍ പേരും ആ റെജിം സ്വീകരിക്കാനാണ് സാധ്യത. ഇതോടെ ഓള്‍ഡ് റെജിം കൂടുതല്‍ അനാകര്‍ഷകമാക്കിയോ നിര്‍ത്തലാക്കിയോ ഒറ്റ റെജിമിലേക്ക് മാറ്റാനും നീക്കമുണ്ട് എന്നാണ് ഈ രംഗത്തുള്ളവര്‍ സംശയിക്കുന്നത്. ന്യൂ റെജിമിലേക്ക് എല്ലാവരും മാറുന്നതോടെ ആദായ നികുതി ഇളവുകള്‍ക്ക് പ്രസക്തിയില്ലാതാകും. ന്യൂ റെജിമിലെ സ്ലാബ് നിരക്കില്‍ ചെറിയ വ്യത്യാസം വരുത്തിയാല്‍ പോലും അത് നികുതി ദായകരുടെ വരുമാനത്തില്‍ ഉണ്ടാക്കിയേക്കാവുന്ന നഷ്ടം വളരെ വലുതായിരിക്കും.

sad-5-

ഒരു വശത്ത് ചില നിക്ഷേപങ്ങള്‍ക്ക് നല്‍കിയിരുന്ന ടാക്‌സ് ഇളവുകള്‍ ഇല്ലാതാക്കുക, മറുവശത്ത് നിക്ഷേപങ്ങളില്‍ നിന്ന് ലഭിക്കുന്ന ലാഭത്തിന്മേലുള്ള നികതി നിരക്ക് വര്‍ധിപ്പിക്കുക. സമ്പാദിക്കുകയോ നിക്ഷേപിക്കുകയോ വേണ്ട പകരം ചിലവഴിച്ചാല്‍ മാത്രം മതി എന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഓരോ നിക്ഷേപകനും കുടൂതല്‍ കരുതലും ജാഗ്രതയും കാണിക്കേണ്ട സാഹചര്യമാണ് സംജാതമായിരിക്കുന്നത്.

ഇതിനായി വിവധ നിക്ഷേപ മാര്‍ഗങ്ങളുടെ ഹ്രസ്വകാല, ദീര്‍ഘകാല നികുതി നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ എത്രായായിരിക്കും എന്ന് പരിശോധിക്കാം.

മ്യൂച്വല്‍ ഫണ്ടുകള്‍

∙ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളുടെ ഹ്രസ്വകാല മൂലധന നേട്ടത്തിന്മേലുള്ള നികുതി 15 ല്‍ നിന്ന് 20 ശതമാനമായിട്ടാണ് വര്‍ധിപ്പിച്ചത്. 

∙ദീര്‍ഘകാല മൂലധന നേട്ടത്തിന്മേലുള്ള നികുതിയാകട്ടെ 10 ല്‍ നിന്ന് 12.5 ശതമാനമായി ഉയര്‍ത്തി. മ്യൂച്വല്‍ ഫണ്ടുകള്‍ വാങ്ങി ഒരു വര്‍ഷം കൈവശം വെച്ചശേഷം വിറ്റാല്‍ കിട്ടുന്ന ലാഭത്തിന്റെ 12.5 ശതമാനവും ഒരു വര്‍ഷമെത്തും മുമ്പ് വിറ്റാല്‍ കിട്ടുന്ന ലാഭത്തിന്റെ 20 ശതമാനവും നികുതിയായി പോകും. 

planing-up

∙ഒരു ലക്ഷം രൂപയില്‍ കൂടുതലുള്ള ലാഭത്തിനാണ് ദീര്‍ഘകാല മൂലധന നേട്ട നികുതി ഇതേവരെ ബാധകമായിരുന്നതെങ്കില്‍ ഇനിമുതല്‍ 1.25 ലക്ഷം രൂപയില്‍ കൂടുതലുള്ള തുകയ്ക്ക് മാത്രമേ ബാധകമാകൂ. 

∙മ്യൂച്വല്‍ ഫണ്ട് വാങ്ങി ഒരുവര്‍ഷമെത്തും മുമ്പ് വിറ്റ് ഒരു ലക്ഷം രൂപ ലാഭമുണ്ടായാല്‍ 20,000 രൂപയാണ് ആദായ നികുതിയായി നല്‍കേണ്ടിവരിക. 

∙ഓരോ നിക്ഷേപകനും മ്യൂച്വല്‍ ഫണ്ടുകള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യമ്പോള്‍ ഉണ്ടാകുന്ന അധിക നികുതി ബാധ്യതകൂടി കണക്കിലെടുത്ത് സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കുള്ള തുക നിശ്ചയിക്കുക.

 ഓഹരികള്‍

ഓഹരി വാങ്ങി ഒരുവര്‍ഷത്തിന് മുമ്പ് വിറ്റാല്‍ ലാഭത്തിന് ഷോര്‍ട്ട് ടേം കാപിറ്റല്‍ ഗെയിന്‍ ടാക്‌സായി 20 ശതമാനവും  ഒരു വര്‍ഷം കഴിഞ്ഞ് വിറ്റാല്‍ ലോങ്ടേം കാപിറ്റല്‍ ഗെയിന്‍ ടാക്‌സായി 12.5 ശതമാനവും വരും. നേരത്തെ ഇത് യഥാക്രമം 15 ഉം 10 ഉം ശതമാനമായിരുന്നു. ഓഹരി വില്‍പ്പനയിലൂടെ ലഭിക്കുന്ന ലാഭത്തിന്മേലുളള നികുതിയില്‍ 7.5 ശതമാനം വര്‍ധനവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

ഓഹരികള്‍ വാങ്ങുമ്പോഴും വില്‍ക്കുമ്പോഴും ഇക്കാര്യം ശ്രദ്ധിക്കണം.

ലിസ്റ്റഡ്  ഡിബഞ്ചറുകള്‍

ഓഹരി വിപണയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ഡിബഞ്ചറുകള്‍

36 മാസം കൈവശം വെച്ചശേഷം വിറ്റാലായിരുന്നു അത് ലോങ്ടേം കാപ്പിറ്റല്‍ ഗെയിന്‍ ടാക്‌സ് പരിധിയിൽ വന്നിരുന്നത്. ഇപ്പോള്‍ അത് 24 മാസമാക്കി ചുരുക്കി. 12.5 ശതമാനം നിരക്കില്‍ ലോങ്ടേം കാപ്പിറ്റല്‍ ഗെയിന്‍ ടാക്‌സ് നല്‍കണം.

റിയല്‍ എസ്റ്റേറ്റ്

രണ്ട് വര്‍ഷം കൈവശം വെച്ചശേഷം വിറ്റാല്‍ ലോങ്ടേം കാപിറ്റല്‍ ഗെയിന്‍ ടാകസും അതിന് മുമ്പ് വിറ്റാല്‍ ഷോര്‍ട്ട് ടേം ഗെയിനും നികുതിക്ക് വിധയമാകും. ലോങ് ടേം ടാക്‌സ് 20ല്‍ നിന്ന് 12.5 ശതമാനമായി കുറച്ചെങ്കിലും ഇന്‍ഡക്‌സേഷന്റെ ആനുകൂല്യം ലഭിക്കില്ല. ഭുമി വാങ്ങിയ വില കണക്കാക്കുമ്പോള്‍ നാണ്യപ്പെരുപ്പ നിരക്ക് മൂലം വിലയില്‍ ഉണ്ടായ കുറവ് കൂടി പരിഗണിച്ച് ലാഭത്തില്‍ നിക്ഷേപകന് അനുകൂലമായ രീതിയില്‍ തട്ടിക്കിഴിക്കലിന് അവസരം നല്‍കിയിരുന്ന രീതിയായിരുന്നു ഇൻഡക്സേഷന്‍. അതാണ് ഒറ്റയടിക്ക് നിര്‍ത്തലാക്കിയത്.

സ്വര്‍ണം

36 മാസം കൈവശം വച്ചശേഷം സ്വര്‍ണം വിറ്റാലായിരുന്നു അത് ലോങ് ടേം കാപ്പിറ്റല്‍ ഗെയിന്‍ ടാക്‌സ് ആകുമായിരുന്നത്. ഇപ്പോള്‍ അത് 24 മാസമാക്കി ചുരുക്കി. 24 മാസം കഴിഞ്ഞ് വിറ്റാല്‍ 20 ശതമാനമായിരുന്ന നിരക്ക് 12.5 ശതമാനമായി ചുരുക്കി. പക്ഷേ ഇന്‍ഡക്‌സേഷന്‍ ആനുകൂല്യം ലഭിക്കില്ല. സ്വര്‍ണം വാങ്ങിയ വില കണക്കാക്കുമ്പോള്‍ നാണ്യപ്പെരുപ്പ നിരക്ക് മൂലം വിലയില്‍ ഉണ്ടായ കുറവ് കൂടി പരിഗണിച്ച് ലാഭത്തില്‍ നിക്ഷേപകന് അനുകൂലമായ രീതിയില്‍ തട്ടിക്കിഴിക്കലിന് അവസരം നല്‍കിയിരുന്ന രീതിയായിരുന്നു ഇന്‍ക്‌സേഷന്‍. അതാണ് ഒറ്റയടിക്ക് നര്‍ത്തലാക്കിയത്.

സ്വര്‍ണം, ഭൂമി എന്നിവയിലെ ഇന്‍ഡക്‌സേഷന്‍ ആനുകൂല്യം നിര്‍ത്തലാക്കിയതിന് പറയുന്ന കാരണം ഇതിന്റെ പ്രയോജനം ലഭിച്ചിരുന്നത് ധനികര്‍ക്ക് മാത്രമാണ് എന്നതാണ്. എന്നാല്‍ ധനികര്‍ നിക്ഷേപ താല്‍പര്യത്തോടെ ഇത്തരം ആസ്തികള്‍ കൂടെക്കൂടെ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നവരാണ്. അവര്‍ക്ക് നികുതി എത്രകൂടിയാലും അതൊരു പ്രശ്‌നമല്ല. എന്നാല്‍ ഇടത്തരക്കാര്‍ സ്വര്‍ണവും ഭൂമിയും വില്‍ക്കുന്നത് ചികില്‍സ, വിവാഹം പോലുള്ള അടിയന്തര ആവശ്യങ്ങള്‍ക്കാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ ഒരു രൂപ പോലും അധികമായി നല്‍കേണ്ടിവരുന്ന സാഹചര്യം അവര്‍ക്ക് താങ്ങാനാകില്ല.

ആദായ നികുതി വകുപ്പിന്റെ റാഡാറിലാണ് നമ്മള്‍ നടത്തുന്ന ഓരോ നിക്ഷേപകവും സാമ്പത്തിക ഇടപാടുകളും. അത്തരം നിരീക്ഷണങ്ങളില്‍ അവശേഷിക്കുന്ന പോരായ്മകള്‍ കൂടി പരിഹരിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെയുള്ള നീരീക്ഷണത്തിലേക്കും വകുപ്പ് കടന്നേക്കും. ആ സാഹചര്യത്തില്‍ ആദായ നികുതി ഇളവിനുള്ള സാഹചര്യം വളരെ പരിമിതമാണെന്നിരിക്കേ നടത്തുന്ന ഓരോ നിക്ഷേപത്തിന്റെയും നികുതി ബാധ്യത കൂടി ഓരോ നിക്ഷേപകനും വിലയിരുത്തി പോര്‍ട്ട്‌ഫോളിയോ രൂപപ്പെടുത്തുക.

(പെഴ്‌സണല്‍ ഫിനാന്‍സ് അനലിസ്റ്റും എന്‍ട്രപ്രണര്‍ഷിപ്പ് മെന്ററുമാണ് ലേഖകന്‍. ഇ മെയ്ല്‍ jayakumarkk8@gmail.com)

English Summary:

Capital Gain Tax Changes will Affect Middle Class People

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com