ADVERTISEMENT

രണ്ടാഴ്ചയോളം നീണ്ട ബുൾറണ്ണിന് വിരാമമിട്ടു കൊണ്ട് വെള്ളിയാഴ്ച ഒരു ശതമാനത്തിന് മുകളിൽ വീണ് സമ്പൂർണ നഷ്ടം കുറിച്ച ഇന്ത്യൻ വിപണിയുടെ  കഴിഞ്ഞ ആഴ്ചനഷ്ടം രണ്ട് ശതമാനത്തോളമാണ്. സെൻസെക്സ് ആയിരം പോയിന്റിന് മുകളിൽ വീണ വെള്ളിയാഴ്ച മാത്രം ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളുടെ വിപണി മൂല്യത്തിൽ 4.46 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായതോടെ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്യപ്പെട്ട ഓഹരികളുടെ സഞ്ചിത മൂല്യം 461.22 ലക്ഷം കോടിയായി കുറഞ്ഞു.  

എസ്ബിഐ, റിലയൻസ്, ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക്, എൽ&ടി, ഐടിസി മുതലായ ഭീമന്മാർ വെള്ളിയാഴ്ച ഇന്ത്യൻ വിപണിയുടെ പതനത്തിന് ആക്കം കൂട്ടി. മുൻആഴ്ചയിൽ 25235 പോയിന്റിൽ ക്ളോസ് ചെയ്ത നിഫ്റ്റി റെക്കോർഡ് ഉയരമായ 25333 പോയിന്റിൽ നിന്നും 482 പോയിന്റ് നഷ്ടത്തിൽ 24852 പോയിന്റിലാണ് വെള്ളിയാഴ്ച ക്ളോസ് ചെയ്തത്.  പൊതുമേഖല ബാങ്കുകൾ 4.5% വീണ കഴിഞ്ഞ ആഴ്ചയിൽ എനർജി സെക്ടർ 3.3%വും, മെറ്റൽ 2.2%വും, ബാങ്ക് നിഫ്റ്റി 1.1%വും നഷ്ടം കുറിച്ചപ്പോൾ നിഫ്റ്റി സ്‌മോൾ ക്യാപ്-50 സൂചിക 1.5% മുന്നേറി നിന്നു.      

‘ഓവർ ബോട്ട്’ പൊസിഷനിൽ മുന്നേറാനാകാതെ നിന്ന ഇന്ത്യൻ വിപണി കാരണങ്ങൾ കണ്ടെത്തി വീഴുന്നതാണ് വെള്ളിയാഴ്ച കണ്ടത്. അമേരിക്കൻ മാന്ദ്യഭീഷണി രാജ്യാന്തര വിപണിയെ പിടിമുറുക്കിയതിനൊപ്പം ആഭ്യന്തര ഘടകങ്ങളും വെള്ളിയാഴ്ചത്തെ കൂട്ടത്തകർച്ചക്ക് കാരണമായി. പുതിയ റീറ്റെയ്ൽ നിക്ഷേപകരെ ‘ഊഹക്കച്ചവടങ്ങളിൽ’ നിന്നും തടയുക എന്ന ലക്ഷ്യത്തോടെ എഫ്&ഓ സെഗ്മെന്റിൽ കൊണ്ട് വരുന്ന നിയന്ത്രണങ്ങളെക്കുറിച്ചുള്ള തുടർ സൂചനകളും വെള്ളിയാഴ്ചത്തെ ലാഭമെടുക്കലിന്റെ തോത് വർധിപ്പിച്ചു. 

എസ്ബിഐയുടെ ലക്ഷ്യവില ഗോൾഡ്മാൻ സാക്‌സ് കുറച്ചതും, ബോണസ് പ്രഖ്യാപനശേഷം റിലയൻസിലെ ലാഭമെടുക്കലും തുടങ്ങി യുദ്ധസജ്ജരാകാൻ സേനകളോട് പ്രതിരോധ മന്ത്രി ആഹ്വാനം ചെയ്തു എന്ന വാർത്തയും, നിതീഷ് കുമാർ ലാലു പ്രസാദുമായി കൂടിക്കാഴ്ച നടത്തിയെന്ന വാർത്തയും വെള്ളിയാഴ്ച ഇന്ത്യൻ വിപണിയെ സ്വാധീനിച്ചു. ഓഗസ്റ്റിലെ തൊഴിൽ ലഭ്യതകണക്കുകൾ വരാനിരിക്കെ അമേരിക്കൻ വിപണിയിലെ ആശയക്കുഴപ്പങ്ങളും, വിദേശ ഫണ്ടുകളുടെ  ‘ഉടമസ്ഥത’ വെളിപ്പെടുത്താനുള്ള സെബിയുടെ  ‘എഫ്ഐഐ ഡിസ്‌കളോഷർ നോമും’  ഇന്ത്യൻ വിപണിയിൽ അനുരണനങ്ങൾക്ക് കാരണമായി.

അടുത്ത പിന്തുണ 

വെള്ളിയാഴ്ച 25000-25100 മേഖലയിലെ പിന്തുണ നഷ്ടമാക്കിയ നിഫ്റ്റി 24800 മേഖലയിൽ മികച്ച പിന്തുണയാണ് നേടിയത്. തിങ്കളാഴ്ച 24800 പോയിന്റിന് മുകളിൽ ക്ളോസ് ചെയ്യാനായില്ലെങ്കിൽ നിഫ്റ്റിയുടെ അടുത്ത മികച്ച പിന്തുണ അമ്പത് ദിന ശരാശരിയായ 24480 മേഖലയിലാണ്.  

വിപണിക്ക് അമേരിക്കൻ പ്രതിസന്ധി

അമേരിക്കൻ വിപണിക്ക് മാന്ദ്യഭയം നൽകിയ ജൂലൈ മാസത്തിലെ വളരെ മോശം മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റയും, തൊഴിൽ വിവരക്കണക്കുകളും ഇത്തവണയും വിപണിയുടെ അനുമാനം തെറ്റിച്ചത് അമേരിക്കൻ വിപണിക്ക് കഴിഞ്ഞ ആഴ്ചയിൽ വീണ്ടും തകർച്ച നൽകി. ഓഗസ്റ്റിൽ 164000 അമേരിക്കക്കാർക്ക് തൊഴിൽ ലഭിക്കുമെന്നായിരുന്നു അനുമാനമെങ്കിലും നോൺഫാം പേറോൾ കണക്കുകൾ പ്രകാരം 142000 പേർക്ക് മാത്രം തൊഴിൽ ലഭിച്ചതാണ് അമേരിക്കൻ വിപണിയുടെ വെള്ളിയാഴ്ചത്തെ വീഴ്ചയ്ക്ക് കാരണമായത്.  ‘ആന്റിട്രസ്റ്റ്’ അന്വേഷണങ്ങളിൽ കുടുങ്ങിയ എൻവിഡിയുടെ നേതൃത്വത്തിൽ ചിപ്പ്, ടെക്ക് ഓഹരികളുടെ വീഴ്ചയും അമേരിക്കൻ വിപണിക്ക് കഴിഞ്ഞ ആഴ്ചയിൽ ക്ഷീണമായി. 

us-share1

വെള്ളിയാഴ്ച 2.55% വീണ നാസ്ഡാക് കഴിഞ്ഞ ആഴ്ചയിൽ 5%നഷ്ടം കുറിച്ചപ്പോൾ, എസ്&പിയും, ഡൗ ജോൺസും യഥാക്രമം മൂന്നും രണ്ടും ശതമാനത്തിലേറെ നഷ്ടം കുറിച്ചു. അമേരിക്കൻ മാന്ദ്യസൂചനകളിൽ തട്ടി ജപ്പാൻ, കൊറിയൻ വിപണികളും കഴിഞ്ഞ ആഴ്ചയിൽ 5% വീതം വീണപ്പോൾ ജർമനിയുടെ ഡാക്സ് സൂചികയും, ഫ്രാൻസിന്റെ കാക് സൂചികയും മൂന്നര ശതമാനം വീതം വീണു. 

മാന്ദ്യഭയത്തിൽ നിന്നും ഫെഡ് പ്രതീക്ഷയിലേക്ക് 

സെപ്റ്റംബർ 17-18 തീയതികളിൽ നടക്കുന്ന നയാവലോകനയോഗത്തിൽ വച്ച് ഫെഡ് റിസർവ് 0.25% നിരക്ക് കുറയ്ക്കൽ നടത്തുമെന്ന് വിപണി ഉറപ്പിച്ചു കഴിഞ്ഞു. ഓഗസ്റ്റിലും മാനുഫാക്ച്ചറിങ് പർച്ചേസ് മാനേജേഴ്സ് ഇൻഡക്സും, തൊഴിൽ ലഭ്യതക്കണക്കുകളും വീണ്ടും സാമ്പത്തികമാന്ദ്യ സാധ്യതകൾ വർധിപ്പിച്ച സാഹചര്യത്തിൽ ഫെഡ് റിസർവ് അര ശതമാനം വരെ നിരക്ക്  കുറയ്ക്കണമെന്ന മുറവിളിയും ശക്തമാണ്. തുടർന്ന് നവംബറിലും, ഡിസംബറിലും ഫെഡ് റിസർവ് നിരക്ക് കുറച്ചേക്കാമെന്ന പ്രതീക്ഷയും വിപണിയിൽ ശക്തമാണ്. അടുത്ത ആഴ്ചയിൽ വരാനിരിക്കുന്ന പണപ്പെരുപ്പക്കണക്കുകളാകും വിപണിചലനങ്ങളെ സ്വാധീനിക്കുക. 

ലോക വിപണിയിൽ അടുത്ത ആഴ്ച 

∙ഫെഡ് യോഗത്തിന് മുന്നോടിയായി അമേരിക്കൻ റീറ്റെയ്ൽ പണപ്പെരുപ്പക്കണക്കുകൾ ബുധനാഴ്ച വരാനിരിക്കുന്നത് അമേരിക്കൻ വിപണിക്കൊപ്പം ലോക വിപണിക്കും പ്രധാനമാണ്. ജൂലൈ മാസത്തിൽ 2.9% കുറിച്ച വാർഷിക വളർച്ച അമേരിക്കൻ സിപിഐ 2.6%ലേക്ക് കുറയുമെന്നാണ് വിപണിയുടെ അനുമാനം. അമേരിക്കൻ പിപിഐ ഡേറ്റയും, ജോബ് ഡേറ്റയും വ്യാഴാഴ്ചയും അമേരിക്കൻ വിപണിയെ സ്വാധീനിക്കും.

us-share9

∙ചൊവ്വാഴ്ച ജർമൻ സിപിഐ ഡേറ്റയും, ജിഡിപി അടക്കമുള്ള ബ്രിട്ടീഷ് സാമ്പത്തിക വിവരക്കണക്കുകൾ ബുധനാഴ്ചയും യൂറോപ്യൻ വിപണികളെ സ്വാധീനിക്കും. വെള്ളിയാഴ്ചയാണ് ഫ്രഞ്ച് സിപിഐ ഡേറ്റ പുറത്ത് വരുന്നത്. 

∙യൂറോപ്യൻ കേന്ദ്രബാങ്ക് തീരുമാനങ്ങൾ വ്യാഴാഴ്ചയാണ് പ്രഖ്യാപിക്കുന്നത്. അടിസ്ഥാന പലിശനിരക്ക് 4.25%ൽ നിന്നും 4%ലേക്ക് കുറയ്ക്കുമെന്നാണ് വിപണിയുടെ അനുമാനം. 

∙തിങ്കളാഴ്ച ജാപ്പനീസ് ജിഡിപിക്കണക്കുകളും, ചൈനീസ് സിപിഐ ഡേറ്റയും  ഏഷ്യൻ വിപണിയെ സ്വാധീനിക്കും. ചൈനീസ് ട്രേഡ് ബാലൻസ് കണക്കുകൾ ചൊവ്വാഴ്ച വിപണിയെ സ്വാധീനിക്കും.

∙ഇന്ത്യയുടെ റീറ്റെയ്ൽ പണപ്പെരുപ്പക്കണക്കുകളും, വ്യാവസായികോല്പാദനക്കണക്കുകളും വ്യാഴാഴ്ചയാണ് പുറത്ത് വരുന്നത്. വെള്ളിയാഴ്ചയാണ് ഇന്ത്യയുടെ ഭക്ഷ്യവിലക്കയറ്റക്കണക്കുകളും, മൊത്തവിലക്കയറ്റക്കണക്കും പുറത്ത് വരുന്നത്.  

ഓഹരികളും സെക്ടറുകളും 

∙ഓപ്‌ഷൻസ് സെഗ്‌മെന്റിൽ പുതിയ ചെറുകിട നിക്ഷേപകർക്ക് പണം നഷ്ടമാകുന്നതിന് തടയിടാനായി കൂടുതൽ നിയന്ത്രണങ്ങൾക്കും, പരിഷ്കരണങ്ങൾക്കും സെബി കോപ്പ് കൂട്ടുന്നത് വിപണിയുടെ ലിക്വിഡിറ്റിയെ സാരമായി ബാധിക്കുന്നതിനൊപ്പം റീറ്റെയ്ൽ നിക്ഷേപകരുടെ അവസരങ്ങൾ നഷ്ടപ്പെടുത്തുകയും, ഓഹരി വിപണിയെ കൂടുതൽ ചെലവേറിയതാക്കുകയും ചെയ്യുമെന്നതും വിപണിക്ക് ക്ഷീണമാണ്.

bull-bear1

∙എസ്ബിഐയുടെ ലക്ഷ്യവില ഗോൾഡ്മാൻ സാക്‌സ് 841 രൂപയിൽ നിന്നും 742 രൂപയിലേക്ക് താഴ്ത്തിയത് വെള്ളിയാഴ്ച ഓഹരിക്ക് 4.44% നഷ്ടം നൽകിയതും ഇന്ത്യൻ വിപണിയുടെ വീഴ്ചയിൽ നിർണായകമായി. മറ്റ് ബാങ്കിങ് ഓഹരികളും വെള്ളിയാഴ്ച നഷ്ടം കുറിച്ചു. 

∙മോർഗൻ സ്റ്റാൻലി ടിസിഎസ്സിന്റെയും, ഇൻഫോസിസിന്റെയും ലക്ഷ്യവിലകൾ 4910 രൂപയിലേക്കും, 2150ലേക്കും യഥാക്രമം ഉയർത്തിയെങ്കിലും വെള്ളിയാഴ്ച രാജ്യാന്തര വിപണി സമ്മർദ്ദത്തിൽ ഓഹരികൾ നഷ്ടം കുറിച്ചു. വിപ്രോയുടെ ലക്‌ഷ്യം മോർഗൻ സ്റ്റാൻലി 500 രൂപയിലേക്കും കുറച്ചു. 

∙റിലയൻസ് ഇൻഡസ്ട്രീസ് 1:1 ബോണസ് പ്രഖ്യാപനത്തിന് ശേഷം ലാഭമെടുക്കലിൽ വീണത് അവസരമാണ്. 

∙ഗോൾഡ്മാൻ സാക്‌സ് 2.5 രൂപ ലക്‌ഷ്യം പ്രഖ്യാപിച്ച വൊഡാഫോൺ ഐഡിയ വെള്ളിയാഴ്ച 12% നഷ്ടമാണ് കുറിച്ചത്. എങ്കിലും കാര്യങ്ങളെല്ലാം കലങ്ങിത്തെളിഞ്ഞാൽ ഐഡിയ ഓഹരിക്ക് തിരിച്ച് 19 രൂപയിലെത്താനുള്ള സാധ്യതയുണ്ടെന്നും അമേരിക്കൻ ബ്രോക്കിങ് ഭീമൻ തിരിച്ചു പറഞ്ഞത് ഓഹരിക്ക് അനുകൂലമായേക്കാം. 

∙ഓഎൻജിസിയിൽ നിന്നും മാസഗോൺ ഡോക്സിന് 1486 കോടി രൂപയുടെ പൈപ്‌ലൈൻ പ്രോജക്ട് ലഭ്യമായത് ഓഹരിക്ക് അനുകൂലമാണ്. 

∙ചൈനയുമായുള്ള മത്സരത്തിൽ മേൽക്കൈ നേടാനായി അന്തർവാഹിനികളുടെ എണ്ണം കൂട്ടാനായി പ്രൊജക്റ്റ്-75 ഇന്ത്യ എന്ന 1997ൽ വിഭാവനം ചെയ്ത പദ്ധതിയുടെ വേഗം കൂട്ടുന്നത് മാസഗോൺ ഡോക്കിന് അനുകൂലമാണ്. മാസഗോൺ ഡോക്സ് ജർമനിയുടെ തൈസൻക്രപ്പുമായും, എൽ&ടി ഇറ്റലിയിലെ നാവേഷ്യയുമായി ചേർന്നാണ് പ്രോജക്ട് 75നായി ശ്രമിക്കുന്നത്.

∙ഇസ്രയേലി കമ്പനിയായ ടവർ സെമികണ്ടക്ടറുമായി ചേർന്ന് 83947 രൂപ മുതൽമുടക്കിൽ സെമികണ്ടക്ടർ ഫാബ്രിക്കേഷൻ പ്ലാന്റ് സ്ഥാപിക്കുന്നത് ഓഹരിക്ക് അനുകൂലമാണ്. 

∙സമുദ്രജലം ശുദ്ധീകരിക്കുന്ന പ്ലാന്റ് സ്ഥപിക്കാനായി സൗദി അറബിയയിൽ നിന്നും 2700 കോടി രൂപയുടെ കോൺട്രാക്ട് ലഭിച്ചത് വിഎ ടെക്ക് വബാഗ് ഓഹരിക്ക് അനുകൂലമാണ്. 

∙കെഇസി ഇന്റർനാഷണലിന് സൗദി അറേബ്യയിൽ നിന്നും 1423 കോടി രൂപയുടെ ട്രാൻസ്മിഷൻ കോൺട്രാക്ട് ലഭിച്ചത് ഓഹരിക്ക് അനുകൂലമാണ്. 

∙നാളെ ആരംഭിക്കുന്ന ബജാജ് ഹൗസിങ് ഫിനാൻസ് ഐപിഓ ബജാജ് ഫിൻ ഇരട്ടകൾക്ക് വീണ്ടും മുന്നേറ്റം, നല്കിയേക്കാം.

∙ആസ്ഥാനമന്ദിരമായ ‘വൺ എർത്ത്’ വിറ്റതിലൂടെ 400 കോടിയില്പരം രൂപ സമാഹരിച്ച സുസ്‌ലോൺ എനർജി റെനോം എനർജിയുടെ 51% ഓഹരിയുടെ വാങ്ങൽ നടപടികളും പൂർത്തിയാക്കി. 

∙റിലയൻസിന് പുറമെ എൻബിസിസി, റൈറ്റ്സ്, ഗോഡ്‍ഫ്രേ ഫിലിപ്സ് മുതലായ കമ്പനികളും കഴിഞ്ഞ ആഴ്ചയിൽ ബോണസ് പ്രഖ്യാപനങ്ങൾ നടത്തി. 

∙ഹസൂർ മൾട്ടി പ്രോജക്റ്റ് 10:1 ഓഹരി വിഭജനവും പ്രഖ്യാപിച്ചു. 

ഐപിഓ 

നാളെ ആരംഭിക്കുന്ന ബജാജ് ഹൗസിങ് ഫിനാൻസ് ഐപിഓ വിപണിയിൽ നിന്നും 6560 കോടി രൂപ സമാഹരിക്കുന്നു. സെപ്തംബർ 2015 മുതൽ റീറ്റെയ്ൽ ഭവനവായ്പ മുതൽ ഡെവലപ്പർ ഫൈനാൻസിങ് വരെയുള്ള മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനിയുടെ നാളെ ആരംഭിക്കുന്ന ഐപിഓ ബുധനാഴ്ച അവസാനിക്കും. ഓഹരിയുടെ ഗ്രേ മാർക്കറ്റ് പ്രീമിയം 71 ശതമാനമാണ്. 

bull-bear

ജംഷെഡ്പുർ ആസ്ഥാനമായ ട്രക്ക് ആക്സിൽ നിർമാതാക്കളായ ക്രോസ്സ് ലിമിറ്റഡിന്റെ ഐപിഓയും നാളെ ആരംഭിക്കുന്നു. 228-240 രൂപ നിരക്കിൽ 500 കോടി രൂപയാണ് കമ്പനി ഐപിഓയിലൂടെ സമാഹരിക്കുന്നത്. 

കേരളം ആസ്ഥാനമായ ടോളിൻസ് ടയറിന്റെ ഐപിഓയും തിങ്കളാഴ്ച ആരംഭിക്കുന്നു. ഐപിഓ വിലനിലവാരം 215-226 രൂപയാണ്.  

ക്രൂഡ് ഓയിൽ

ചൊവ്വാഴ്ച വരാനിരിക്കുന്ന ഒപെകിന്റെ മാസറിപ്പോർട്ടും, അമേരിക്കൻ ക്രൂഡ് ഓയിൽ ശേഖരക്കണക്കുകളും ക്രൂഡ് ഓയിലിന്റെ ഗതി നിർണയിക്കും. വെള്ളിയാഴ്ച 2%ൽ കൂടുതൽ തകർന്ന ക്രൂഡ് ഓയിൽ കഴിഞ്ഞ ആഴ്ചയിൽ എട്ട് ശതമാനത്തോളമാണ് തകർന്നത്. ബ്രെന്റ് ക്രൂഡ് ഓയിൽ വെള്ളിയാഴ്ച ഒരു വർഷക്കാലത്തെ ഏറ്റവും കുറഞ്ഞ നിരക്കായ  71 ഡോളറിലേക്കിറങ്ങി. 

സ്വർണം 

അമേരിക്കൻ ബോണ്ട് യീൽഡ് വീഴ്ചയുടെ ആനുകൂല്യത്തിൽ മുന്നേറിയ രാജ്യാന്തര സ്വർണവില വെള്ളിയാഴ്ചത്തെ തിരുത്തലോടെ കഴിഞ്ഞ ആഴ്ചയിൽ ഫ്ലാറ്റ് ക്ളോസിങ് നേടി. രാജ്യാന്തര സ്വർണ വില 2526 ഡോളറിലാണ് വെള്ളിയാഴ്ച ക്ളോസ് ചെയ്തത്.

വാട്സാപ് : 8606666722

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

English Summary:

SBI, Reliance, Infosys: How global trends and regulatory changes are impacting key Indian stocks. Explore sector-specific insights for banking, tech, energy, and upcoming IPO opportunities in the Indian market

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com