ADVERTISEMENT

ആഡംബരത്തിന്റെ സകല സീമകളും ലംഘിച്ച് മുംബൈയിൽ അംബാനിക്കല്യാണത്തിന്റെ അലയൊലികൾ മുഴങ്ങുമ്പോൾ ഏവരുടെയും കണ്ണുകൾ ചെന്നെത്തുന്നത് നവവധു രാധിക മെ‌ർച്ചന്റിലാണ്. മുകേഷ് അംബാനിയുടെയും നിതയുടെയും ഇളയമകൻ അനന്ത് അംബാനി താലി ചാ‌ർത്തുന്ന രാധിക മെർച്ചന്റ് ആരാണ്?

ഇന്ത്യയിലെ  ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിലെ പ്രമുഖ ആഗോള കരാർ നിർമാതാക്കളായ എൻകോർ ഹെൽത്ത്‌കെയറിന്റെ (ഇഎച്ച്‌പിഎൽ) സ്ഥാപകനും സിഇഒയുമായ വീരേൻ മെർച്ചന്റിന്റെ മകളാണ് രാധിക. രാധികയും സഹോദരിയും എൻകോർ ഹെൽത്ത്കെയറിന്റെ ഡയറക്ടർ ബോർഡിലുണ്ട്. എൻകോർ ഹെൽത്ത്കെയറിനെ വളർത്തുന്നതിൽ രാധിക മികച്ച പങ്കുവഹിച്ചിട്ടുണ്ട്. എൻകോർ ഹെൽത്ത്കെയറിന് 2,000 കോടി രൂപയാണ് മൂല്യം. അഥർവ ഇംപെക്‌സ് പ്രൈവറ്റ് ലിമിറ്റഡ്, സ്വസ്‌തിക് എക്‌സിം പ്രൈവറ്റ് ലിമിറ്റഡ്, ഹവേലി ട്രേഡേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുൾപ്പെടെയുള്ള  കമ്പനികളുടെ ഡയറക്ടർ ബോർഡ് അംഗവുമാണ് രാധിക.

ഇത്രയും പറഞ്ഞത് രാധികയ്ക്ക് ബിസിനസ് ലോകം അപരിചിതമേയല്ല എന്ന് വ്യക്തമാക്കാനാണ്. ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ ബിസിനസ് സാമ്രാജ്യമായ റിലയൻസ് ഇൻ‍ഡസ്ട്രീസിന്റെ കുടുംബത്തിലേക്ക് വലതുകാൽ വച്ചുകയറുന്ന രാധിക, അനന്ത് അംബാനി നയിക്കുന്ന ഊ‍ർജ ബിസിനസിൽ ശ്രദ്ധകേന്ദ്രീകരിക്കുമെന്നാണ് സൂചനകൾ. മികച്ച ക്ലാസിക്കൽ ഡാൻസ‌ർ കൂടിയാണ് രാധിക.

രാധിക മെർച്ചന്റ്∙ ചിത്രം: ambani_update/ Instagram
രാധിക മെർച്ചന്റ്∙ ചിത്രം: ambani_update/ Instagram

1994 ഡിസംബർ 18 ന് മുംബൈയിൽ ജനിച്ച രാധിക മെർച്ചന്റിന്റെ കുടുംബ വീട് ഗുജറാത്തിലാണ്. മുംബൈയിലെ കത്തീഡ്രൽ, എക്കോൾ മൊണ്ടിയേൽ വേൾഡ് സ്‌കൂൾ എന്നിവിടങ്ങളിൽ സ്‌കൂൾ വിദ്യാഭ്യാസം. ബിഡി സോമാനി ഇന്റർനാഷണൽ സ്‌കൂളിൽ നിന്ന് ഐബി ഡിപ്ലോമ നേടിയ രാധിക 2017ൽ ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദവും നേടി. ശേഷം ഇന്ത്യയിൽ തിരിച്ചെത്തി ഇന്ത്യ ഫസ്റ്റ് ഓർഗനൈസേഷൻ, ദേശായി ആൻഡ് ദിവാൻജി തുടങ്ങിയ കൺസൾട്ടന്റ് സ്ഥാപനങ്ങളിൽ ഇന്റേൺ ആയി ജോലി ചെയ്തു. കുടുംബ ബിസിനസിൽ ചേരുംമുമ്പ് മുംബൈ ആസ്ഥാനമായ റിയൽ എസ്റ്റേറ്റ് കമ്പനിയായ ഇസ്പ്രാവയിൽ ജൂനിയർ സെയിൽസ് മാനേജരായും പ്രവ‍ർത്തിച്ചു.

ശതകോടികളുടെ മാംഗല്യം
 

വിവാഹത്തോട് അനുബന്ധിച്ച് നടത്തിയ സംഗീത് പരിപാടിയിൽ അനന്ത് അംബാനിയും രാധിക മെർച്ചന്റും∙ ചിത്രം: എഎഫ്പി
വിവാഹത്തോട് അനുബന്ധിച്ച് നടത്തിയ സംഗീത് പരിപാടിയിൽ അനന്ത് അംബാനിയും രാധിക മെർച്ചന്റും∙ ചിത്രം: എഎഫ്പി

ലോക ശ്രദ്ധയാക‌ർഷിച്ച അനന്ത് അംബാനി–രാധിക മെർച്ചന്റ് വിവാഹാഘോഷങ്ങളും ചടങ്ങുകളും ആറുമാസങ്ങൾക്ക് മുമ്പേ തുടങ്ങിയതാണ്. കല്യാണത്തിന്റെ മൊത്തം ചെലവ് 5,000 കോടിയോളം രൂപ വരുമെന്നാണ് വിലയിരുത്തലുകൾ. വിദേശത്തുനിന്നും ഇന്ത്യയിൽ നിന്നും ധാരാളം സെലിബ്രിറ്റികൾ പങ്കെടുക്കുന്ന വിവാഹാഘോഷ ചടങ്ങിൽ, അതിഥികളെ മുംബൈയിലേക്ക് കൊണ്ടുവരാൻ തന്നെ അംബാനി കുടുംബം മൂന്ന് ഫാൽക്കൺ-2000 ജെറ്റുകളാണ് സജ്ജമാക്കിയത്. 210 കോടി രൂപയാണ് ഭക്ഷണ സൽക്കാരങ്ങൾക്കായി മാത്രം പൊടിക്കുന്നത്. കല്യാണത്തിന് മുൻപുള്ള ചടങ്ങുകളിൽ 70 കോടിയിലധികം രൂപയ്ക്കാണ് വിദേശത്തു നിന്ന്  ഗായകരെ കൊണ്ടുവന്നത്. ഒരു സാധാരണക്കാരൻ തന്റെ സ്വത്തിന്റെ 5 മുതൽ 15 ശതമാനം വരെ മക്കളുടെ വിവാഹത്തിന് ചെലവാക്കുന്നു എന്നാണ് കണക്ക്. എന്നാൽ, മകന്റെ കല്യാണത്തിന് മുകേഷ് അംബാനി ചെലവാക്കുന്ന തുക ആസ്തിയുടെ 0.5 ശതമാനം മാത്രമേയുള്ളൂ എന്ന വിശകലനങ്ങളുണ്ട്.

വലതുകാൽ വച്ച് ആന്റീലിയയിലേക്ക്
 

രാധിക മെർച്ചന്റും അനന്ത് അംബാനിയും. സെലിബ്രിറ്റി സ്റ്റൈലിസ്റ്റായ ഷാലീന നതാലി പങ്കുവെച്ച ചിത്രം.  Photo By: www.instagram.com/shaleenanathani
രാധിക മെർച്ചന്റും അനന്ത് അംബാനിയും. സെലിബ്രിറ്റി സ്റ്റൈലിസ്റ്റായ ഷാലീന നതാലി പങ്കുവെച്ച ചിത്രം. Photo By: www.instagram.com/shaleenanathani

മുകേഷ് അംബാനിയുടെ മുംബൈയിലെ വസതിയായ ആന്റീലിയ ലോക പ്രശസ്തമാണ്. ബ്രിട്ടീഷ് രാജകൊട്ടാരമായ ബക്കിങ്ഹാം പാലസ് കഴിഞ്ഞാൽ ലോകത്തെ ഏറ്റവും വിലകൂടിയ വസതിയെന്ന പെരുമ ആന്റീലിയയ്ക്ക് സ്വന്തം. ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും സമ്പന്നനും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനുമായ മുകേഷ് അംബാനിയുടെ ആസ്തി കഴിഞ്ഞ മാർച്ചിലെ കണക്കുപ്രകാരം 114.5 ബില്യൺ ഡോളറാണ്.

പെട്രോകെമിക്കൽസ്, ഓയിൽ ആൻഡ് ഗ്യാസ്, ടെലികോം, റീട്ടെയിൽ, സാമ്പത്തിക സേവനങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന വൈവിധ്യമാർന്ന ബിസിനസ് ശൃംഖലകളുള്ള റിലയൻസ് ഇൻഡസ്ട്രീസിന്റെയും ജിയോ ഫിനാൻഷ്യൽ സർവീസസ് ഉൾപ്പെടെയുള്ള ഉപസ്ഥാപനങ്ങളുടെയും ഭൂരിപക്ഷ ഓഹരി പങ്കാളികളും റിലയൻസ് കുടുംബമാണ്. ഡെന്‍ നെറ്റ്‌വർക്ക് ലിമിറ്റഡ്, റിലയൻസ് ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്, നെറ്റ് വർക്ക് 18, ഹാത്ത്‌വേ കേബിൾ, ജസ്റ്റ് ഡയൽ ലിമിറ്റഡ് എന്നിവയും ഉപകമ്പനികളാണ്.

English Summary:

Anant Ambani - Radhika Merchant Wedding

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com