ADVERTISEMENT

തിരുവനന്തപുരം∙ വനിതാ ക്രിക്കറ്റ് താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന ആരോപണം നേരിടുന്ന കെസിഎ പരിശീലകൻ ശ്രീവരാഹം സ്വദേശി മനുവിനെതിരെ കൂടുതൽ ആരോപണങ്ങൾ. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) പേരു പറഞ്ഞാണ് മനു പെൺകുട്ടികളെ ചൂഷണം ചെയ്തതെന്നാണ് വെളിപ്പെടുത്തൽ. ശാരീരികക്ഷമത തെളിയിക്കാൻ അർധനഗ്‌ന ചിത്രങ്ങൾ ബിസിസിഐയ്‌ക്ക് നൽകണമെന്ന് മനു പറഞ്ഞതായാണ് വെളിപ്പെടുത്തൽ. ഫോട്ടോകൾ ബിസിസിഐയ്ക്ക് വേണമെന്ന് മനു വിശ്വസിപ്പിച്ചതായി രക്ഷിതാക്കൾ ആരോപിച്ചു. പിന്നീട് ഇതേ ഫോട്ടോകൾ ഉപയോഗച്ച് പെൺകുട്ടികളെ ചൂഷണം ചെയ്തെന്നാണ് ആരോപണം. വഴങ്ങാത്ത കുട്ടികളെ ഗ്രൗണ്ടിൽ ബുദ്ധിമുട്ടിച്ചെന്നും വെളിപ്പെടുത്തലുണ്ട്. 

ആറു വര്‍ഷം മുന്‍പ് നടന്ന പീഡനശ്രമക്കേസില്‍ ജൂണ്‍ 12ന് ആണ് മനുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെ 6 പെണ്‍കുട്ടികളും ഇയാള്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു. കൂടുതല്‍ പേര്‍ വരും ദിവസങ്ങളില്‍ പരാതി നല്‍കുമെന്ന് ഇവര്‍ അറിയിച്ചതായും പൊലീസ് പറഞ്ഞു. ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ 11കാരിയെ വാഷ്‌റൂമില്‍ വച്ച് കടന്നുപിടിച്ചു ലൈംഗികാതിക്രമം നടത്തിയെന്നാണ് ആദ്യത്തെ കേസ്.

പൊലീസ് പറയുന്നത് ഇങ്ങനെ: 2018ല്‍ ആയിരുന്നു സംഭവം. നഗരത്തിലെ സ്റ്റേഡിയത്തില്‍ കോച്ചിങ്ങിന് എത്തിയപ്പോഴാണ് പെണ്‍കുട്ടിക്ക് ദുരനുഭവം ഉണ്ടായത്. പരിശീലകന്റെ ഭീഷണിയെ തുടര്‍ന്ന് പെണ്‍കുട്ടി പുറത്താരോടും ഇക്കാര്യം പറഞ്ഞില്ല. പിന്നീട് പെണ്‍കുട്ടി മറ്റൊരു സംസ്ഥാനത്തേക്കു താമസം മാറി. അടുത്തിടെ നഗരത്തിലെ സ്റ്റേഡിയത്തില്‍ മത്സരത്തിന് എത്തിയ പെണ്‍കുട്ടി പരിശീലകനെ ഇവിടെവച്ചു കാണുകയും പ്രതികരിക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. പൊലീസില്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത ശേഷം പരിശീലകനെ അറസ്റ്റ് ചെയ്തു.

ഇയാളെ പൊലീസ് പിടികൂടിയ വാര്‍ത്ത കണ്ടാണ് കൂടുതല്‍ പെണ്‍കുട്ടികള്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. പെണ്‍കുട്ടികളെ ക്രൂരമായി ഉപദ്രവിക്കുകയും നഗ്ന ചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് പരാതികളിലെ ഗുരുതരമായ ആരോപണം. ശരീരഘടന മനസിലാക്കാന്‍ ബിസിസിഐക്കും കെസിഎയ്ക്കും നല്‍കാനെന്ന പേരില്‍ ഇയാള്‍ കുട്ടികളുടെ നഗ്ന ചിത്രങ്ങൾ പകര്‍ത്തി. പിന്നീട് ഇതുകാട്ടി ഭീഷണിപ്പെടുത്തി ചൂഷണം ചെയ്‌തെന്നാണ് പരാതികളില്‍ പറയുന്നത്.

ആറ്റിങ്ങലിലും തെങ്കാശിയിലും നടന്ന ടൂര്‍ണമെന്റുകള്‍ക്കിടയിലും പെണ്‍കുട്ടികളെ ഇയാള്‍ പീഡിപ്പിച്ചിരുന്നതായി പരാതിയുണ്ട്. ഇയാള്‍ പറയുന്നത് അനുസരിക്കാത്ത പെണ്‍കുട്ടികളെ പരിശീലനത്തില്‍ നിന്ന് പുറത്താക്കുകയും ടൂര്‍ണമെന്റുകളില്‍ പങ്കെടുപ്പിക്കാതെ ഒഴിവാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് പറഞ്ഞു. കെസിഎ ആസ്ഥാനത്തെ ജിമ്മിലും ശുചിമുറിയിലും വച്ചാണ് പെണ്‍കുട്ടികളുടെ ചിത്രങ്ങളെടുക്കുകയും ഉപദ്രവിക്കുകയും ചെയ്തതെന്നാണ് പരാതി. പരിശീലനത്തിനിടയിലും മനു പെണ്‍കുട്ടികളോട് സംസാരിക്കുന്നത് ലൈംഗിക കാര്യങ്ങളായിരുന്നുവെന്നും പരാതികളില്‍ പറയുന്നു.

മനുവിനെതിരെ കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തുവന്നതോടെ ഇയാള്‍ക്കു കീഴില്‍ പരിശീലനം നേടിയ പെണ്‍കുട്ടികളെ കൗണ്‍സിലിങ്ങിനു വിധേയമാക്കാന്‍ പൊലീസ് തീരുമാനിച്ചു.സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ നേരത്തെ കേസെടുത്തിരുന്നു. സംഭവം ഉണ്ടാകാനിടയായ സാഹചര്യം വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ക്രിക്കറ്റ് അസോസിയേഷനു കമ്മിഷന്‍ നോട്ടിസ് അയയ്ക്കുകയും ചെയ്തു. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മിഷന്‍ സ്വമേധയാ കേസെടുത്തത്.

English Summary:

KCA Coach Manu Faces New Allegations of Sexual Exploitation in Thiruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com