ADVERTISEMENT

മുംബൈ∙ സിംബാബ്‍വെയ്‌ക്കെതിരായ ട്വന്റി20 പരമ്പരയിൽ ശുഭ്മൻ ഗില്ലിനെ നായകനാക്കിയ തീരുമാനത്തെ വിമർശിച്ച് മുൻ ഇന്ത്യൻ താരം അമിത് മിശ്ര. ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) കഴിഞ്ഞ സീസണിൽ ഗുജറാത്ത് ടൈറ്റൻസ് നായകനെന്ന നിലയിൽ മോശം റെക്കോർഡുള്ള ഗില്ലിനു പകരം മികച്ച റെക്കോർഡുള്ള ഋതുരാജ് ഗെയ്ക്‌വാദിനെയോ, മലയാളി താരം  സഞ്ജു സാംസണെയോ നായകനാക്കുന്നതായിരുന്നു ഉചിതമെന്ന് മിശ്ര അഭിപ്രായപ്പെട്ടു. രോഹിത് ശർമ വിരമിച്ച സാഹചര്യത്തിൽ രാജ്യാന്തര ട്വന്റി20യിൽ ഇന്ത്യയെ നയിക്കുന്നതിന് മലയാളി താരം സഞ്ജു സാംസൺ, ഋഷഭ് പന്ത്, ഋതുരാജ് ഗെയ്‌ക്‌വാദ് എന്നിവരിലൊരാളെ പരിഗണിക്കുന്നതാകും നല്ലതെന്നും മിശ്ര വ്യക്തമാക്കി.

‘‘ഞാനാണെങ്കിൽ ഗില്ലിനെ ക്യാപ്റ്റനാക്കില്ല. ഐപിഎലിൽ ശുഭ്മൻ ഗില്ലിന്റെ ക്യാപ്റ്റൻസി നമ്മൾ കണ്ടതാണ്. എങ്ങനെയാണ് ടീമിനെ നയിക്കേണ്ടതെന്ന് ഗില്ലിന് അറിയില്ല. ക്യാപ്റ്റൻസിയെക്കുറിച്ച് ഗില്ലിനു യാതൊരു ഐഡിയയുമില്ല. അവർ എന്തുകൊണ്ടാണ് ഗില്ലിനെ ക്യാപ്റ്റനാക്കിയത് എന്നതും ഒരു ചോദ്യമാണ്. ഒരാൾ ഇന്ത്യൻ ടീമിൽ അംഗമാണ് എന്നതുകൊണ്ട് ക്യാപ്റ്റനാക്കേണ്ട കാര്യമുണ്ടോ?’’ – അമിത് മിശ്ര ചോദിച്ചു.

‘‘കഴിഞ്ഞ ഏതാനും സീസണുകളായി ഐപിഎലിൽ ഗിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. ഇന്ത്യൻ ടീമിലും ഗില്ലിന്റെ പ്രകടനം മികച്ചതു തന്നെ. ക്യാപ്റ്റനെന്ന നിലയിലുള്ള പരിചയ സമ്പത്തിനായി ഇന്ത്യൻ ടീം അദ്ദേഹത്തെ നായകനാക്കി. ഐപിഎലിൽ ഗുജറാത്ത് ടൈറ്റൻസിനെ നയിച്ചപ്പോൾ നായകനെന്ന നിലയിലുള്ള ഒരു മികവും ഗിൽ പ്രകടിപ്പിച്ചിട്ടില്ല.

‘‘രാജ്യാന്തര ട്വന്റി20യിൽ ഇന്ത്യയെ നയിക്കാൻ കഴിവുള്ളവരുടെ കൂട്ടത്തിൽ സഞ്ജു സാംസണും ഋഷഭ് പന്തും ഋതുരാജ് ഗെയ്ക്‌വാദുമുണ്ട്. നിലവിൽ നായക സ്ഥാനത്തേക്ക് പരിഗണിക്കാവുന്നവർ ആരൊക്കെയാണെന്നു പരിശോധിക്കുകയാണ് ബിസിസിഐ’’ – അമിത് മിശ്ര പറഞ്ഞു. പരിശീലകനായ രാഹുൽ ദ്രാവിഡിന്റെ പക്ഷപാതപരമായ സമീപനമാണോ ഗില്ലിനെ നായകസ്ഥാനത്ത് എത്തിച്ചത് എന്ന ചോദ്യത്തിന്, എല്ലാവർക്കും അവരവരുടേതായ ഇഷ്ടങ്ങളുണ്ടാകുമെന്നായിരുന്നു മിശ്രയുടെ മറുപടി.

‘‘ഞാൻ ഒരു ശുഭ്മൻ ഗിൽ ഹേറ്ററൊന്നുമല്ല. ഗില്ലിനെ ഇഷ്ടപ്പെടുന്നയാളുമാണ്. പക്ഷേ, ഗെയ്ക്‌വാദാണ് കുറച്ചുകൂടി മികച്ച നായകനെന്നു ഞാൻ കരുതുന്നു. വെല്ലുവിളി നിറഞ്ഞ ഘട്ടങ്ങളിൽ റൺസ് കണ്ടെത്തുന്നതിൽ അദ്ദേഹത്തിനുള്ള മികവ് നാം കണ്ടിട്ടുണ്ട്. ചെന്നൈ സൂപ്പർ കിങ്സിലായാലും ഇക്കഴിഞ്ഞ ഏഷ്യൻ ഗെയിംസിലായാലും ആ മികവു പ്രകടമായതാണ്. യശസ്വി ജയ്സ്വാളിനെ ലോകകപ്പ് ടീമിനൊപ്പം നിർത്തിയതുപോലെ ഗെയ്ക്‌വാദിനേയും ടീമിനൊപ്പം നിർത്തണം’’– മിശ്ര പറഞ്ഞു.

English Summary:

Amit Mishra backs Sanju Samson to be next India T20 captain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com