ADVERTISEMENT

മുംബൈ∙ ഇന്ത്യൻ പ്രിമിയർ ലീഗിലിനിടെ (ഐപിഎൽ) സൂപ്പർതാരം വിരാട് കോലിയുമായി ഉടലെടുത്ത തർക്കം പരിഹരിക്കാൻ മുൻകയ്യെടുത്തത് നിയുക്ത ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറാണെന്ന വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ താരം അമിത് മശ്ര. 2023ലെ ഐപിഎലിൽ ലക്നൗ സൂപ്പർ ജയന്റ്സ് – റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ മത്സരത്തിനിടെ കോലിയും ഗംഭീറും കോർത്തത് വലിയ വാർത്തയായിരുന്നു. ഈ പ്രശ്നം പരിഹരിക്കാൻ മുൻകയ്യെടുത്തത് ഗംഭീറാണെന്നാണ് മിശ്രയുടെ പ്രതികരണം. എന്നാൽ, ഇക്കാര്യത്തിൽ മുൻകയ്യെടുക്കേണ്ടിയിരുന്നത് വിരാട് കോലിയാണെന്നും ഗംഭീർ അഭിപ്രായപ്പെട്ടു.

ഗംഭീർ ഇന്ത്യൻ ടീമിന്റെ പരിശീലകനായി നിയമിക്കപ്പെട്ടതിനു പിന്നാലെയാണ് അമിത് മിശ്രയുടെ വെളിപ്പെടുത്തൽ. രാജ്യാന്തര ട്വന്റി20യിൽനിന്ന് വിരമിച്ചെങ്കിലും കോലി ഇപ്പോഴും ഏകദിനത്തിലും ടെസ്റ്റിലും സജീവമാണെന്നിരിക്കെ, ഗംഭീറും കോലിയും ഒരുമിച്ച് എങ്ങനെ പ്രവർത്തിക്കുമെന്ന ആകാംക്ഷ ആരാധകരിൽ ചിലർ പങ്കുവച്ചിരുന്നു.

‘‘ഗംഭീറുമായി ബന്ധപ്പെട്ട് നല്ലൊരു കാര്യം ഞാൻ ശ്രദ്ധിച്ചു. അന്നത്തെ തർക്കത്തിനു ശേഷം, ഈ സീസണിൽ ഇരു ടീമുകളും നേർക്കുനേർ എത്തിയ സമയത്ത് വിരാട് കോലി ഗംഭീറിന്റെ അടുത്തേക്കു ചെന്നതു പോലുമില്ല. എന്നാൽ ഗംഭീർ കോലിയുടെ അടുത്തേക്കു ചെന്ന് വിശേഷങ്ങൾ തിരക്കി. ഇരുവരും തമ്മിലുള്ള തർക്കം പരിഹരിക്കാൻ മുൻകയ്യെടുത്തത് ഗംഭീറാണെന്ന് വ്യക്തം’ – മിശ്ര പറഞ്ഞു.

‘‘ഈ വിഷയത്തിൽ കൂടുതൽ പക്വതയോടെ ഇടപെടാൻ ഗംഭീറിനു കഴിഞ്ഞു. സത്യത്തിൽ തർക്കം തീർക്കാൻ മുൻകയ്യെടുക്കേണ്ടിയിരുന്നതും അങ്ങോട്ടു പോയി സംസാരിക്കേണ്ടിയിരുന്നതും കോലിയാണ്. നമുക്ക് എല്ലാ പ്രശ്നങ്ങളും പറഞ്ഞു തീർക്കാമെന്ന് പറയേണ്ടിയിരുന്നതും കോലി തന്നെ.’ – അമിത് മിശ്ര പറഞ്ഞു.

‘‘അന്ന് ആർസിബിക്കെതിരായ മത്സരത്തിൽ ഞങ്ങൾ (ലക്നൗ സൂപ്പർ ജയന്റ്സ്) വിജയിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. മത്സരം ജയിച്ചതിനു പിന്നാലെ സ്വാഭാവികമായും ടീമിന്റെ മെന്ററെന്ന നിലയിൽ ഗംഭീർ കാര്യമായിത്തന്നെ ആഹ്ലാദം പ്രകടിപ്പിച്ചു. ആരാധകരോട് നിശബ്ദരാകാൻ ഗംഭീർ ആവശ്യപ്പെട്ടത് കോലിക്ക് ഇഷ്ടമായില്ലെന്നു തോന്നുന്നു. ആ കളിയോടെ എല്ലാ പ്രശ്നങ്ങളും അവസാനിച്ചെന്നാണ് ഞങ്ങൾ കരുതിയത്. എന്നാൽ, കോലിയെ സംബന്ധിച്ച് അങ്ങനെയായിരുന്നില്ല.

‘‘പിന്നീട് ലക്നൗവും ആർസിബിയും നേർക്കുനേർ വന്ന സമയത്ത് കോലി ഞങ്ങളുടെ താരങ്ങളെ അനാവശ്യമായി പ്രകോപിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. കൈൽ മയേഴ്സുമായി കോലിക്ക് യാതൊരുവിധ പ്രശ്നങ്ങളുമില്ലാത്തതാണ്. അദ്ദേഹത്തോടു പോലും കോലി മോശമായി പെരുമാറി. നവീൻ ഉൾ ഹഖ് ബോൾ ചെയ്യുന്ന സമയത്ത് അദ്ദേഹത്തെയും ചീത്ത വിളിച്ചു. ഒഴിവാക്കേണ്ടിയിരുന്ന പല കാര്യങ്ങളും കോലി ചെയ്തു.

‘‘ഞാനും നവീനും ബാറ്റു ചെയ്യുന്ന സമയത്ത് കോലിയുമായി ഞാൻ സംസാരിച്ചിരുന്നു. താങ്കളുടെയൊന്നും ഏഴയലത്തു വരാത്ത ഒരു യുവതാരവുമായി എന്തിനാണ് ഇങ്ങനെ ഉടക്കുന്നതെന്ന് ഞാൻ ചോദിച്ചു. സംഭവിച്ചതു സംഭവിച്ചു, എല്ലാം വിട്ടുകളയാനും ആവശ്യപ്പെട്ടു. അത് പറയേണ്ടത് എന്നോടല്ല, അയാളെയാണ് പറഞ്ഞു ബോധ്യപ്പെടുത്തേണ്ടതെന്നായിരുന്നു കോലിയുടെ മറുപടി.

‘‘അന്ന് മത്സരശേഷമാണ് ശരിക്കും പ്രശ്നം ഉടലെടുത്തത്. മത്സരശേഷമുള്ള ഹസ്തദാനത്തിന്റെ സമയത്തും കോലി നവീനെ ചീത്ത വിളിച്ചു. ഈ ഘട്ടത്തിലാണ് സമീപത്തുണ്ടായിരുന്ന ഗംഭീർ പ്രശ്നത്തിൽ ഇടപെട്ടത്. നിങ്ങൾ ജയിച്ചിട്ടും എന്തുകൊണ്ടാണ് പഴയ പ്രശ്നം കുത്തിപ്പൊക്കുന്നതെന്നു ഗംഭീർ കോലിയോടു ചോദിച്ചു. അപ്പോൾ ഞാൻ ഉൾപ്പെടെ ഇടപെട്ട് ഗംഭീറിനെ അവിടെനിന്നു പിടിച്ചുകൊണ്ടുപോയി. പക്ഷേ, പിന്നീടും കോലി ചീത്ത വിളിച്ചതായി ഡ്രസിങ് റൂമിലെത്തിയപ്പോൾ നവീൻ പറഞ്ഞു.

‘‘ഇത്തവണത്തെ ഐപിഎലിൽ ഇരുവരും സംസാരിച്ചതോടെ എല്ലാ പ്രശ്നങ്ങളും അവസാനിച്ചെന്നാകും ആരാധകർ കരുതുന്നത്. പക്ഷേ, നവീന് പഴയതുപോലെ കോലിയെ ബഹുമാനിക്കാനും സ്നേഹിക്കാനും സാധിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? വലിയൊരു താരം മറ്റുള്ളവരെ ചീത്തവിളിക്കുന്നത് കണ്ട യുവതലമുറയുടെ കാര്യം എന്താകും?’’ – മിശ്ര ചോദിച്ചു.

English Summary:

'Gautam Gambhir ended Virat Kohli feud, should have been other way': Amit Mishra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com