ADVERTISEMENT

ന്യൂഡൽഹി∙ രാജ്യാന്തര ട്വന്റി20യിൽ രോഹിത് ശർമയുടെ പിൻഗാമിയായി ഹാർദിക് പാണ്ഡ്യ എത്തുമെന്ന റിപ്പോർട്ടുകളിൽ ട്വിസ്റ്റ്? രോഹിത്തിനു ശേഷം ഹാർദിക് പാണ്ഡ്യ എന്നായിരുന്നു ഇതുവരെയുള്ള ഉറച്ച ധാരണയെങ്കിലും, ആരെ നായകനാക്കണമെന്ന കാര്യത്തിൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന് (ബിസിസിഐ) ആശയക്കുഴപ്പമുള്ളതായാണ് പുതിയ റിപ്പോർട്ടുകൾ. ഹാർദിക് പാണ്ഡ്യ വേണോ സൂര്യകുമാർ യാദവ് വേണോ എന്നതിലാണ് ആശയക്കുഴപ്പമെന്നാണ് വിവരം. ഇക്കാര്യത്തിൽ നിയുക്ത പരിശീലകൻ ഗൗതം ഗംഭീറിന്റെ നിലപാട് നിർണായകമാകും.

രോഹിത് ശർമയുടെ അഭാവത്തിൽ ഇന്ത്യൻ ട്വന്റി20 ടീമിനെ നയിച്ചിട്ടുള്ളയാളാണ് ഹാർദിക് പാണ്ഡ്യ. ഇക്കഴിഞ്ഞ ട്വന്റി20 ലോകകപ്പിൽ ഇന്ത്യ കിരീടം ചൂടുമ്പോഴും ടീമിന്റെ ഉപനായകൻ പാണ്ഡ്യയായിരുന്നു. ഈ സാഹചര്യത്തിൽ ഹാർദിക് രോഹിത്തിന്റെ സ്വാഭാവിക പിൻഗാമിയാകുമെന്ന് കരുതിയിരിക്കെയാണ് അപ്രതീക്ഷിതമായി സൂര്യകുമാർ യാദവിന്റെ പേരുകൂടി ഉയർന്നുവരുന്നത്.

ഹാർദിക് പാണ്ഡ്യയുടെ ഫിറ്റ്നസുമായി ബന്ധപ്പെട്ട സംശയങ്ങളുടെ പേരിൽ ബിസിസിഐയിലെയും സിലക്ഷൻ കമ്മിറ്റിയിലെയും ചിലർക്ക് അദ്ദേഹത്തെ നായകസ്ഥാനം ഏൽപ്പിക്കുന്നതിൽ താൽപര്യക്കുറവുണ്ടെന്നാണ് ഒരു ദേശീയമാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ ഇന്ത്യയിലെ ഏറ്റവും മികച്ച പേസ് ബോളിങ് ഓൾറൗണ്ടറാണെന്നും ഇക്കഴിഞ്ഞ ട്വന്റി20 ലോകകപ്പ് വിജയത്തിൽ നിർണായക പങ്കുവച്ച താരമെന്നതും ഐപിഎൽ കിരീടം നേടിയ നായകനെന്നതും പാണ്ഡ്യയ്ക്ക് സാധ്യത നൽകുമ്പോഴും, ഒരു വിഭാഗത്തിന് പാണ്ഡ്യ സ്വീകാര്യനല്ലെന്ന് റിപ്പോർട്ട് പറയുന്നു.

എട്ടു വർഷത്തെ രാജ്യാന്തര ക്രിക്കറ്റ് കരിയറിനിടെ പലതവണ പാണ്ഡ്യ പരുക്കേറ്റ് ടീമിനു പുറത്തായിരുന്നു. ഇതേത്തുടർന്ന് ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് താരം സ്ഥിരമായി വിട്ടുനിൽക്കുന്ന സാഹചര്യവുമുണ്ട്. പരിമിത ഓവർ മത്സരങ്ങളിൽ പോലും ഹാർദിക്കിന്റെ ജോലഭാരം അതീവശ്രദ്ധയോടെയാണ് കൈകാര്യം ചെയ്യുന്നത്. ഏകദിന ലോകകപ്പിൽ രണ്ടു മത്സരങ്ങൾക്കു ശേഷം പാണ്ഡ്യ പരുക്കേറ്റ് പിൻമാറിയിരുന്നു. അഞ്ച് മാസത്തെ ഇടവേളയ്ക്കു ശേഷമാണ് അന്ന് താരം ഫിറ്റ്നസ് വീണ്ടെടുത്ത് ടീമിൽ തിരിച്ചെത്തിയത്. ഈ സാഹചര്യത്തിൽ പാണ്ഡ്യയ്ക്ക് നായകസ്ഥാനം ലഭിച്ചേക്കില്ലെന്ന് കരുതുന്നവരുണ്ട്.

സ്ഥിരമായി പരുക്കേൽക്കുന്ന, സുപ്രധാന ടൂർണമെന്റുകൾ നഷ്ടമാക്കുന്ന ഒരാളെ നായകനാക്കാൻ ബിസിസിഐയ്ക്കും താൽപര്യക്കുറവുണ്ട്. ഈ സാഹചര്യത്തിലാണ് സൂര്യകുമാർ യാദവിന്റെ പേര് ഉയർന്നുവരുന്നത്. കോലിയും രോഹിത്തും വിരമിച്ചതോടെ ഇന്ത്യയുടെ ഒന്നാം നമ്പർ ട്വന്റി20 ബാറ്ററാണ് സൂര്യ. ഓസ്ട്രേലിയയ്ക്കെതിരെയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും ഇന്ത്യൻ ട്വന്റി20 ടീമിനെ വിജയകരമായി നയിച്ച ചരിത്രവും സൂര്യയ്ക്കുണ്ട്. ഇന്ത്യൻ ടീമിനുള്ളിലും സൂര്യയെ നായകനാക്കുന്നതിനോട് അനുകൂല പ്രതികരണമാണെന്നാണ് വിവരം.

ഈ സാഹചര്യത്തിലാണ് നിയുക്ത പരിശീലകൻ ഗൗതം ഗംഭീറിന്റെ നിലപാട് നിർണായമാകുന്നത്. ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ സൂര്യകുമാർ യാദവിനൊപ്പം പ്രവർത്തിച്ചുള്ള പരിചയം ഗംഭീറിനുണ്ട്. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയ്ക്കുള്ള ടീമിനെ തിരഞ്ഞെടുക്കുന്നതിനു മുന്നോടിയായി ചീഫ് സിലക്ടർ അജിത് അഗാർക്കർ ഉൾപ്പെടെയുള്ളവർ ഗംഭീറിനെ കാണുന്നുണ്ട്. ഈ സമയത്ത് ഗംഭീർ തന്റെ നിലപാട് അറിയിക്കാനാണ് സാധ്യത.

English Summary:

Hardik not confirmed as T20I captain, BCCI gets feedback on Surya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com