ADVERTISEMENT

മുംബൈ∙ ശ്രീലങ്കൻ പര്യടനത്തിനുള്ള ട്വന്റി20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് ഹാർദിക് പാണ്ഡ്യയെ തന്നെ ബിസിസിഐയ്ക്ക് പിന്തുണയ്ക്കാമായിരുന്നെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്ന പാണ്ഡ്യയെ മാറ്റി, സൂര്യകുമാർ യാദവിനെയാണ് ബിസിസിഐ ക്യാപ്റ്റനാക്കിയത്. യുവതാരം ശുഭ്മൻ ഗില്ലിനെ വൈസ് ക്യാപ്റ്റനായും നിയോഗിച്ചു. ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ പാണ്ഡ്യ കളിക്കുന്നില്ല. വ്യക്തിപരമായ കാരണങ്ങളാൽ അവധി ആവശ്യമാണെന്ന് പാണ്ഡ്യ ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യൻ ടീമിൽ ഹാർദിക് പാണ്ഡ്യയ്ക്കുള്ള അനുഭവ സമ്പത്ത് അടിസ്ഥാനമാക്കിയെങ്കിലും അദ്ദേഹത്തെ ക്യാപ്റ്റനായി കളിപ്പിക്കാമായിരുന്നെന്ന് കൈഫ് പ്രതികരിച്ചു. ‘‘ഹാർദിക് പാണ്ഡ്യ ഗുജറാത്ത് ടൈറ്റൻസിനെ രണ്ടു സീസണുകളിൽ നയിച്ചിട്ടുണ്ട്. ഇന്ത്യൻ ട്വന്റി20 ടീമിന്റെ ക്യാപ്റ്റനായും പ്രവർ‌ത്തിച്ചു. അദ്ദേഹം ട്വന്റി20 ലോകകപ്പ് ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു. പുതിയൊരു പരിശീലകൻ വന്നപ്പോൾ, ടീമിന്റെ പ്ലാനുകളും മാറി. സൂര്യകുമാർ യാദവ് മികച്ച താരമാണ്. വർഷങ്ങളായി ഇവിടെ കളിക്കുന്നുണ്ട്.’’

‘‘സൂര്യകുമാര്‍ യാദവ് ട്വന്റി20 ക്രിക്കറ്റിലെ ഒന്നാം നമ്പർ താരമാണ്. ക്യാപ്റ്റന്റെ ചുമതല അദ്ദേഹം ഭംഗിയായി ചെയ്യുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു. പക്ഷേ ബിസിസിഐയ്ക്ക് ഹാർദിക് പാണ്ഡ്യയെ പിന്തുണയ്ക്കാമായിരുന്നു. ക്യാപ്റ്റൻ സ്ഥാനം ലഭിക്കാതിരിക്കാൻ ഹാർദിക് പാണ്ഡ്യ ഒരു തെറ്റും ചെയ്തിട്ടില്ല. യുവതാരങ്ങളെവച്ച് ഗുജറാത്ത് ടൈറ്റൻസിനെപ്പോലെ ഒരു പുതിയ ടീമിനെ കിരീടത്തിലെത്തിച്ച ക്യാപ്റ്റനാണ് അദ്ദേഹം. അതൊരു വലിയ കാര്യം തന്നെയാണ്. ഒന്നുമില്ലാത്ത അവസ്ഥയിൽനിന്നാണ് പാണ്ഡ്യ ഗുജറാത്ത് ടൈറ്റൻസിനെ ഉയർത്തിക്കൊണ്ടുവന്നത്.’’

‘‘ക്യാപ്റ്റനാകാനുള്ള എല്ലാ അർഹതയും ഹാർദിക് പാണ്ഡ്യയ്ക്കുണ്ട്. എന്താണു സംഭവിക്കുന്നതെന്ന് നമുക്ക് കാത്തിരുന്നു കാണാം.’’– മുഹമ്മദ് കൈഫ് ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു. ട്വന്റി20 ടീമിന്റെ ക്യാപ്റ്റനായി ഹാര്‍ദിക് പാണ്ഡ്യ 16 മത്സരങ്ങളിൽ ഇന്ത്യയെ നയിച്ചിട്ടുണ്ട്. 10 എണ്ണത്തിൽ ടീം വിജയിച്ചു. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റനാണ് പാണ്ഡ്യ.

English Summary:

Pandya has not done anything wrong that he should not get the captaincy: Mohammad Kaif

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com