ADVERTISEMENT

മുംബൈ∙ ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോൾ ഹാർദിക് പാണ്ഡ്യയെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കിയത് ആരാധകരെ ഞെട്ടിച്ചിരുന്നു. ട്വന്റി20 ലോകകപ്പിൽ രോഹിത് ശർമയ്ക്കു കീഴിൽ വൈസ് ക്യാപ്റ്റനായാണ് പാണ്ഡ്യ കളിച്ചത്. രോഹിത് ശർമ ട്വന്റി20യിൽനിന്നു വിരമിച്ചപ്പോള്‍, സ്വാഭാവികമായും പാണ്ഡ്യ ക്യാപ്റ്റൻ സ്ഥാനത്തെത്തുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ സൂര്യകുമാർ യാദവിനെയാണ് ബിസിസിഐ ക്യാപ്റ്റനായി നിയോഗിച്ചത്. യുവതാരം ശുഭ്മന്‍ ഗില്ലിന് വൈസ് ക്യാപ്റ്റൻ സ്ഥാനം നല്‍കി.

ക്യാപ്റ്റന്റെ റോളിൽ വേണ്ടത്ര തിളങ്ങാൻ ഹാർദിക് പാണ്ഡ്യയ്ക്കു ശേഷിയില്ലെന്ന വിലയിരുത്തലിലാണ് താരത്തെ ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തുനിന്നും നീക്കിയതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഗൗതം ഗംഭീർ പരിശീലകനായി എത്തിയപ്പോഴാണ് പാണ്ഡ്യയെ നീക്കിയതെങ്കിലും, ചീഫ് സിലക്ടർ അജിത് അഗാർക്കറിനും താരത്തെ അത്ര വിശ്വാസം പോര. രാജ്യാന്തര മത്സരങ്ങളിൽ ടീമിന്റെ സ്ഥിരം ക്യാപ്റ്റനാകാനുള്ള മികവ് പാണ്ഡ്യയ്ക്കില്ലെന്നാണ് അഗാർക്കറിന്റെ നിലപാടെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. 

ഗുജറാത്ത് ടൈറ്റൻസിനെ പാണ്ഡ്യ ഐപിഎൽ കിരീടത്തിലെത്തിച്ചപ്പോൾ പരിശീലകൻ ആശിഷ് നെഹ്റയുടെ വലിയ പിന്തുണ ലഭിച്ചിരുന്നു. എന്നാൽ മുംബൈ ഇന്ത്യൻസിൽ മാർക്ക് ബൗച്ചറിനു കീഴിൽ അങ്ങനെയൊരു സഹായം പാണ്ഡ്യയ്ക്ക് ഉണ്ടായിരുന്നില്ലെന്നാണ് അഗാർക്കറുടെ നിലപാട്. കഴിഞ്ഞ ഐപിഎല്ലിൽ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായിരുന്നു മുംബൈ ഇന്ത്യൻസ്. ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ കളിക്കാനില്ലെന്ന് ഹാര്‍ദിക് പാണ്ഡ്യ ബിസിസിഐയെ നേരത്തേ തന്നെ അറിയിച്ചിരുന്നു. ഇതു പ്രകാരം താരത്തെ ബിസിസിഐ ഒഴിവാക്കുകയും ചെയ്തു.

എന്നാൽ ട്വന്റി20 ടീമിൽ പാണ്ഡ്യ കളിക്കുമെന്ന് ഉറപ്പായിരുന്നു. ഇന്ത്യൻ ടീമിന്റെ ഡ്രസിങ് റൂമിൽ പാണ്ഡ്യയേക്കാൾ ജനകീയനാണ് സൂര്യകുമാർ യാദവ്. പാണ്ഡ്യയ്ക്കു കീഴിൽ കളിക്കുന്നതിലുള്ള ബുദ്ധിമുട്ട് ചില താരങ്ങൾ മാനേജ്മെന്റിനെ അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്. മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കു ശേഷമാണ് സൂര്യകുമാർ യാദവിനെ ട്വന്റി20 ടീം ക്യാപ്റ്റനായി ബിസിസിഐ പ്രഖ്യാപിച്ചത്. ക്യാപ്റ്റൻ സ്ഥാനം നഷ്ടപ്പെടുമെന്ന് ഹാർദിക് പാണ്ഡ്യയെ നേരത്തേ തന്നെ അറിയിച്ചിരുന്നു.

English Summary:

Hardik Pandya's Sacking: Ajit Agarkar's Big Role In T20 Captaincy Drama

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com