ADVERTISEMENT

മുംബൈ∙ മികച്ച പ്രകടനം നടത്തിയിട്ടും പലവട്ടം ലോകകപ്പ് ടീമുകളിൽനിന്ന് തന്നെ മാറ്റിനിർത്തിയിട്ടുണ്ടെന്ന് ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. 2019 ലോകകപ്പിന്റെ സമയത്ത് മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുണ്ടായ നടപടിയിൽ വലിയ അമ്പരപ്പ് തനിക്കുണ്ടായതായും ഷമി ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തുറന്നടിച്ചു. ‘‘2019ൽ ആദ്യത്തെ 4–5 മത്സരങ്ങളിൽ‌ ഞാന്‍ കളിച്ചിരുന്നില്ല. അടുത്ത മത്സരത്തിൽ ഞാൻ ഹാട്രിക് നേടി. പിന്നീടത്തെ കളിയിൽ അഞ്ച് വിക്കറ്റുകളും അതിനു ശേഷം നാലു വിക്കറ്റുകളും സ്വന്തമാക്കി. 2023 ഏകദിന ലോകകപ്പിലും ഇങ്ങനെ തന്നെയായിരുന്നു. എനിക്ക് ആദ്യത്തെ കുറച്ചു മത്സരങ്ങളിൽ കളിക്കാൻ സാധിച്ചിരുന്നില്ല. തിരിച്ചുവന്നപ്പോൾ അഞ്ചു വിക്കറ്റും നാലു വിക്കറ്റുമൊക്കെ വീണ്ടും നേടി.’’– ഷമി പ്രതികരിച്ചു.

‘‘എല്ലാ ടീമുകൾക്കും ഏറ്റവും നല്ല പ്രകടനം നടത്തുന്നവരെയാണ് ആവശ്യം. മൂന്ന് മത്സരങ്ങളിൽനിന്ന് ഞാൻ 13 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. ഇതിൽ കൂടുതല്‍ എന്താണ് നിങ്ങൾ എന്നിൽനിന്നു പ്രതീക്ഷിക്കുന്നത്? ഇതാണ് എന്നെ അദ്ഭുതപ്പെടുത്തുന്നത്. ഞാൻ ആരെയും ചോദ്യം ചെയ്തിട്ടില്ല. ഉത്തരങ്ങളും ലഭിച്ചിട്ടില്ല. അവസരം കിട്ടുമ്പോൾ നല്ല പ്രകടനം നടത്തുക എന്നതു മാത്രമാണ് എനിക്കു ചെയ്യാൻ സാധിക്കുന്ന കാര്യം. നിങ്ങൾ എനിക്ക് ഒരു അവസരം നൽകി. മൂന്ന് മത്സരങ്ങളിൽനിന്ന് ഞാൻ 13 വിക്കറ്റുകൾ നേടി. പിന്നീട് നമ്മൾ ന്യൂസീലൻഡിനോടു തോറ്റു. 2023 ൽ ഏഴു മത്സരങ്ങളിൽനിന്ന് ഞാൻ 24 വിക്കറ്റുകളാണു വീഴ്ത്തിയത്.’’– ഷമി വിശദീകരിച്ചു.

സ്ഥിരതയാർന്ന പ്രകടനം നടത്തിയിട്ടും ഐസിസി ടൂർണമെന്റുകളിൽ‌ ഷമിയെ തുടര്‍ച്ചയായി കളിപ്പിക്കാൻ ബിസിസിഐ തയാറായിരുന്നില്ല. കഴിഞ്ഞ മൂന്ന് ലോകകപ്പുകളിൽ ഇന്ത്യ 28 മത്സരങ്ങൾ കളിച്ചപ്പോൾ‌ 18 എണ്ണത്തിൽ മാത്രമാണു ഷമി കളിക്കാനിറങ്ങിയത്. 2019ൽ വിരാട് കോലിയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യ ലോകകപ്പ് കളിക്കാനിറങ്ങിയപ്പോൾ അഫ്ഗാനിസ്ഥാനെതിരായ അഞ്ചാം മത്സരത്തിലാണ് ഷമിക്ക് അവസരം കിട്ടുന്നത്. ഈ മത്സരത്തിൽ ഹാട്രിക്കും, ഇംഗ്ലണ്ടിനെതിരെ അഞ്ച് വിക്കറ്റും നേടി.

നാലു മത്സരങ്ങൾക്കു ശേഷം ശ്രീലങ്കയ്ക്കെതിരായ അവസാന ഗ്രൂപ്പ് പോരാട്ടത്തിൽ താരത്തെ പുറത്തിരുത്തി. ന്യൂസീലൻഡിനെതിരായ സെമി ഫൈനലിലും താരത്തെ കളിപ്പിച്ചിരുന്നില്ല. 18 റൺസിനാണ് ഇന്ത്യ സെമി ഫൈനൽ തോറ്റു പുറത്തായത്. 2023 ഏകദിന ലോകകപ്പിൽ ഹാർദിക് പാണ്ഡ്യ പരുക്കേറ്റു പുറത്തായപ്പോഴാണ് ഷമിയെ ബിസിസിഐ പ്ലേയിങ് ഇലവനിലേക്കു പരിഗണിച്ചത്. ഏഴു മത്സരങ്ങൾ കളിച്ച താരം 24 വിക്കറ്റുകളുമായി ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമതെത്തി.

English Summary:

Mohammed Shami slams BCCI over World Cup team selection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com