ADVERTISEMENT

മുംബൈ∙ ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചപ്പോൾ, ഏറ്റവും കൂടുതൽ ചർച്ചയായത് ട്വന്റി20 ക്യാപ്റ്റനായി സൂര്യകുമാർ യാദവിന്റെ വരവായിരുന്നു. ഹാർദിക് പാണ്ഡ്യ നായകനാകുമെന്ന മുൻ ധാരണകൾ തിരുത്തിയാണ് സിലക്ടർമാർ സൂര്യകുമാരിനെ ക്യാപ്റ്റനായി അവരോധിച്ചത്. രോഹിത് ശർമയുടെ സ്വാഭാവിക പിൻഗാമിയാകുമെന്ന് കരുതപ്പെട്ടിരുന്ന ഹാർദിക് പാണ്ഡ്യയ്ക്ക്, വൈസ് ക്യാപ്റ്റൻ പദവിപോലും നൽകാൻ സിലക്ടർമാർ തയാറായില്ല.

ഇതിനു പിന്നാലെ, ടീം പ്രഖ്യാപനത്തിനു ശേഷം സൂര്യകുമാർ യാദവും ഹാർദിക് പാണ്ഡ്യയും കണ്ടുമുട്ടുന്ന വിഡിയോ സമൂഹമാധ്യമങ്ങളി‍ൽ വൈറലാവുകയാണ്. ഇന്ത്യൻ‌ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ആണ് ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഇന്ത്യൻ ടീം ശ്രീലങ്കൻ പര്യടനത്തിനായി പുറപ്പെടുന്നതിനു മുൻപായി വിമാനത്താവളത്തിൽ നിന്നുള്ള ദൃശ്യങ്ങളും, അവിടെ എത്തിയ ശേഷമുള്ള ദൃശ്യങ്ങളുമാണ് വിഡിയോയിൽ ഉള്ളത്.

ശ്രീലങ്കൻ പര്യടനത്തിനായി പുറപ്പെടുന്നതിനു മുൻപ് ടീമംഗങ്ങൾ മുംബൈ ഛത്രപതി ശിവജി മഹാരാജ് രാജ്യാന്തര വിമാനത്താവളത്തിൽ ഒത്തുകൂടിയ ഘട്ടത്തിലാണ് സൂര്യയും പാണ്ഡ്യയും കണ്ടുമുട്ടിയത്. ഋഷഭ് പന്ത് ഉൾപ്പെടെയുള്ളവർക്കൊപ്പം ഇരിക്കുകയായിരുന്ന സൂര്യയുടെ അടുത്തേക്ക് പാണ്ഡ്യ നടന്നു ചെല്ലുന്നതും ഇരുവരും ഗാഢമായി ആശ്ലേഷിക്കുന്നതുമാണ് വിഡിയോയിൽ ഉള്ളത്.

പരിശീലകൻ ഗൗതം ഗംഭീറും മലയാളി താരം സഞ്ജു സാംസണും ഉൾപ്പെടെയുള്ളവർ ടീം ബസിൽ കയറുന്നതും ബസിൽ ഇരിക്കുന്നതുമെല്ലാം വിഡിയോയിൽ കാണാം. സൂര്യകുമാർ യാദവ് ആരാധകർക്കൊപ്പം ഫോട്ടോയ്ക്കു പോസ് ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. കൊളംബോയിൽ എത്തിയശേഷം ടീമംഗങ്ങൾ ബസിൽ ഹോട്ടലിേക്കുപോകുന്നതും ഹോട്ടലിൽ താരങ്ങളെ പുഷ്പങ്ങൾ നൽകി സ്വീകരിക്കുന്നതും വിഡിയോയിലുണ്ട്.

English Summary:

Hardik Pandya puts full stop on rumours with big brother gesture in first meeting with captain Suryakumar Yadav

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com