ADVERTISEMENT

കോട്ടയം∙ ലോകകപ്പ് വേദിയിൽ ഒരു മലയാളി ടീമിലുണ്ടെങ്കിൽ ഇന്ത്യൻ ടീം പൊളിച്ചടുക്കും. വർഷങ്ങളായി ലോകകപ്പുമായി ബന്ധപ്പെട്ട് മലയാളികൾ ആവർത്തിക്കുന്ന ഈ വാചകം, ഇക്കഴിഞ്ഞ ട്വന്റി20 ലോകകപ്പിൽ ഒന്നുകൂടി ഊട്ടിയുറപ്പിക്കപ്പെട്ടു. ഒരു മത്സരം പോലും കളിച്ചില്ലെങ്കിലും മലയാളി താരം സഞ്ജു സാംസണിന്റെ സാന്നിധ്യത്തിൽ ഇന്ത്യൻ ടീം കിരീടത്തിലെത്തി. ഇത്തവണത്തെ വനിതാ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുമ്പോൾ, ഇന്ത്യയ്‌ക്ക് ഭാഗ്യതാരങ്ങൾ രണ്ടാണ്; തിരുവനന്തപുരം പേരൂർക്കട സ്വദേശിനിയായ ആശ ശോഭന, വയനാട് മാനന്തവാട‌ി സ്വദേശിനി സജന സജീവൻ എന്നിവർ!

സമീപകാലത്ത് വനിതാ ക്രിക്കറ്റിൽ ഇന്ത്യൻ ട്വന്റി20 ടീം കളിച്ചപ്പോഴെല്ലാം ടീമിലെ സ്ഥിരം സാന്നിധ്യങ്ങളായിരുന്നു ആശയും സജനയും. ബംഗ്ലദേശിനെ 5–0ന് തൂത്തുവാരിയ പരമ്പരയിലും പിന്നീട് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലും ഇന്ത്യ റണ്ണേഴ്സ് അപ്പായ ഏഷ്യാ കപ്പിലുമെല്ലാം ഇരുവരും ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു. ഒടുവിൽ പ്രതീക്ഷിച്ചതുപോലെ, യുഎഇയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിലും ഇരുവരും ഇടം നേടിയിരിക്കുന്നു. 

ബംഗ്ലദേശ് പര്യടനത്തിലൂടെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായമേറിയ താരമായി മാറിയ മുപ്പത്തിരണ്ടുകാരി ആശക്ക്, നീണ്ടകാലത്തെ കാത്തിരിപ്പിന്റെ സാഫല്യമായിരുന്നു അത്. ബംഗ്ലദേശിനെതിരായ പരമ്പരയിൽ 2 കളികളിൽ നിന്ന് 4 വിക്കറ്റുമായി ആശ അവസരം മുതലെടുക്കുകയും ചെയ്തു. പരമ്പരയിലെ 5 മത്സരങ്ങളിലും കളിച്ച സജനയ്ക്കു പക്ഷേ, ബാറ്റിങ്ങിൽ കാര്യമായ അവസരം ലഭിച്ചില്ല.

ശോഭനം, ആശ!

ഇക്കഴിഞ്ഞ വനിതാ പ്രീമിയർ ലീഗിൽ ബെംഗളൂരു റോയൽ ചലഞ്ചേഴ്സിന്റെ കിരീടനേട്ടത്തിൽ ഫൈനലിലടക്കം നിർണായക പങ്ക് വഹിച്ച ഓൾറൗണ്ടറായ ആശ ശോഭന, ലെഗ് സ്പിൻ എറിഞ്ഞു നേടിയ 12 വിക്കറ്റുമായി ലീഗിലെ വിക്കറ്റ് നേട്ടക്കാരിൽ രണ്ടാം സ്ഥാനത്തായിരുന്നു. മുംബൈ ഇന്ത്യൻസ് ഓഫ് സ്പിന്നറായ സജന സജീവൻ ഓൾറൗണ്ട് മികവ് തെളിയിച്ചാണ് ദേശീയ ടീമിലെത്തിയത്.

asha-shobhana-sajana-sajeevan
ആശ ശോഭന, സജന സജീവൻ

രണ്ട് പതിറ്റാണ്ട് മുൻപ് 13–ാം വയസിൽ കേരള സീനിയർ ടീമിൽ ഇടം നേടിയ ആശ പിന്നീട് ടീമിന്റെ മുഖം തന്നെയായി. കേരളത്തിനായി ദേശീയ തലത്തിൽ സെഞ്ചറി നേടുന്ന ആദ്യ വനിതാ ക്രിക്കറ്ററായ ആശയുടെ ഓൾറൗണ്ട് മികവിലായിരുന്നു പിന്നീട് ടീമിന്റെ മുന്നേറ്റം. 2007 മുതൽ 2013 വരെയും 2016 മുതൽ 2018 വരെയും ടീമിനെ നയിച്ചു. ഇതിനിടെ ഹൈദരാബാദിൽ റെയിൽ‌വേയിൽ ജോലിയും ലഭിച്ചു. കഴിഞ്ഞ 2 സീസണുകളായി പുതുച്ചേരി ടീമിന്റെ ക്യാപ്റ്റനാണ് ആശ. ദക്ഷിണ മേഖല ടീം വൈസ് ക്യാപ്റ്റനുമായിരുന്നു.

2012ൽ വെസ്റ്റിൻഡീസ് പരമ്പരയ്ക്കും പിന്നീട് 2 ലോകകപ്പുകൾക്കുമുള്ള സാധ്യതാ ടീമിന്റെ ക്യാംപിലെത്തിയെങ്കിലും നീണ്ട കാത്തിരിപ്പിനൊടുവിൽ ദേശീയ ടീമിൽ ഇടം ലഭിക്കുന്നത് 33–ാം വയസിൽ.  തിരുവനന്തപുരം പേരൂർക്കട സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർ ബി.ജോയിയുടെയും എസ്.ശോഭനയുടെയും മകളാണ്.

 വയനാടിന്റെ സജന

ആശയുടെ ക്യാപ്റ്റൻസിക്കു കീഴിൽ കേരള ടീമിൽ താരമായി വളർന്നതാണ് സജനയും. പ്ലസ്ടു മുതൽ ക്രിക്കറ്റ് കളിച്ചു തുടങ്ങിയ സജന 18–ാം വയസിലാണ് കേരള ടീമിലെത്തുന്നത്. അണ്ടർ 23 ദേശീയ ചാംപ്യൻമാരായ കേരള ടീമിൽ അംഗമായിരുന്നു. 2012 മുതൽ കേരള സീനിയർ ടീമിൽ. രണ്ടു വർഷം ദക്ഷിണ മേഖലാ ടീം ക്യാപ്റ്റനുമായിരുന്നു.

മുംബൈയുടെ ജയമുറപ്പിച്ചപ്പോൾ സജനയുടെ ആഹ്ലാദം.
മുംബൈയുടെ ജയമുറപ്പിച്ചപ്പോൾ സജനയുടെ ആഹ്ലാദം.

28–ാം വയസിലാണ് ഇന്ത്യൻ സീനിയർ ടീമിലെത്തുന്നത്. മാനന്തവാടി ചൂട്ടക്കടവ് സജന നിവാസിൽ ഓട്ടോറിക്ഷ ഡ്രൈവറായ ജി.സജീവന്റെയും മാനന്തവാടി നഗരസഭാ കൗൺസിലർ ശാരദ സജീവന്റെയും മകളാണ്. 

കേരളത്തിന്റെ നഷ്ടമായി മിന്നു മണി

കേരളത്തിൽനിന്ന് രണ്ടു പേർ ലോകകപ്പ് ടീമിന്റെ ഭാഗമായെങ്കിലും, വയനാട്ടുകാരി മിന്നു മണിയുടെ അസാന്നിധ്യം ആരാധകർക്ക് നിരാശയായി. അടുത്തിടെ ഓസ്ട്രേലിയ്‌ക്കെതിരെ അവരുടെ തട്ടകത്തിൽ നടന്ന അനൗദ്യോഗിക ക്രിക്കറ്റ് ടെസ്റ്റിൽ രണ്ട് ഇന്നിങ്സിലും അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച മിന്നു മണിയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ത്യൻ ടീമിലെത്തിയ ആദ്യ മലയാളി താരമായ  മിന്നുമണിയെ പിന്തുടർന്നാണ് സീനിയർ താരങ്ങളായ ആശ ശോഭനയും സജന സജീവനും ഇന്ത്യൻ ട്വന്റി20 ക്രിക്കറ്റ് ടീമിൽ അരങ്ങേറ്റം കുറിച്ചതു പോലും. എന്നാൽ മിന്നു മണിക്ക് ടീമിൽ ഇടം നേടാനായില്ല.

minnu-mani-3
English Summary:

Asha Shobhana, Sajana Sajeevan to play women's Twenty 20 World Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com